തിരുവനന്തപുരം: സർക്കാർ പറഞ്ഞതുകേൾക്കാതെ യൂണിയൻ നേതാക്കളുടെ വാക്കുകേട്ടതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും സാമ്പത്തിക പ്രതിസന്ധി മൂർച്‌ഛിക്കുന്ന തരത്തിൽ സമരം ചെയ്യുകയും പാവപ്പെട്ട ജനങ്ങളെ പെരുവഴിയിലാക്കുകയും ചെയ്യുന്ന സ്ഥിരം കലാപരിപാടി ഇനി അനുവദിക്കില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
ശമ്പളമുടക്കവുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് തൊഴിലാളി നേതാക്കളെ കുറ്റപ്പെടുത്തുന്ന നിലപാട് മന്ത്രി ആവർത്തിച്ചത്. പ്രതിസന്ധിയുണ്ടായപ്പോൾ സർക്കാർ ഇടപെട്ടപ്പോൾ യൂണിയനുകൾ സർക്കാരിനെ വിശ്വസിച്ചില്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയവർ തന്നെ പരിഹാരം കാണണം. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കൂട്ടായ പരിശ്രമമാണ് വേണ്ടത്. സർക്കാരിനെ ഭീഷണിപ്പെടുത്തി കാര്യം നേടാമെന്ന നേതാക്കളുടെ മനോഭാവം മാറ്റാതെ പരിഹാരമുണ്ടാകില്ല. ജനങ്ങളെ ബുദ്ധിമുട്ടിച്ച് സർക്കാരിനെ സമ്മർദത്തിലാക്കാനുള്ള ശ്രമമാണ് നടന്നതെന്നും ആന്റണി രാജു കുറ്റപ്പെടുത്തി.
കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയത് തൊഴിലാളി നേതാക്കളുടെ പിടിവാശിയാണ്. പണിമുടക്കിയ യൂണിയനുകളും മാനേജ്‌മെന്റും കൂടി പ്രശ്നം പരിഹരിക്കണം. സർക്കാരിന്റെ വാക്ക് ലംഘിച്ച് പണിമുടക്കിയവരുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളത്? കെ.എസ്.ആർ.ടി.സിയിൽ ശമ്പളം നൽകേണ്ടത് സർക്കാരല്ല. അത് തെറ്റായ ധാരണയാണ്. പൊതുമേഖലാ സ്ഥാപനങ്ങളിൽ മാനേജ്മെന്റാണ് ശമ്പളം കൊടുക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |