തൃശൂർ:കൊടകരയിൽ വാഹനാപകടം ഉണ്ടാക്കി മൂന്നര കോടിയുടെ കുഴൽപ്പണം കവർന്ന കേസിൽ ബി.ജെ.പി സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം. അടുത്ത ദിവസം ഹാജരാകാൻ സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവർക്ക് നോട്ടീസ് അയച്ചു.
ഇവർക്ക് കുഴൽപ്പണവുമായി ബന്ധമുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണിത്. കേസിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ ഹരി, ജില്ലാ ട്രഷറർ സുജയ് സേനൻ, മദ്ധ്യമേഖലാ സെക്രട്ടറി ജി. കാശിനാഥൻ എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സംഭവവുമായി ബന്ധമില്ലെന്ന് അവർ മൊഴി നൽകി. ആവശ്യമെങ്കിൽ ഇവരെ വീണ്ടും വിളിച്ചുവരുത്തും.
യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ആർ.എസ്.എസ് പ്രവർത്തകൻ ധർമ്മരാജൻ എന്നിവരെ രണ്ട് ദിവസം മുമ്പ് ചോദ്യം ചെയ്തിരുന്നു. ധർമ്മരാജന്റെ കാറിലാണ് പണം കടത്തിയത്. കാറും കാറിലുണ്ടായിരുന്ന 25 ലക്ഷവും നഷ്ടപ്പെട്ടെന്ന് ധർമ്മരാജനാണ് പൊലീസിൽ പരാതി നൽകിയത്. മൂന്നരക്കോടിയുടെ കുഴൽപ്പണമാണ് കവർന്നത് എന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ഇതുവരെ 19 പേരെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതികളിൽ ഒരാളായ രഞ്ജിത്തിന്റെ ഭാര്യയെ കവർച്ചപ്പണം ഒളിപ്പിച്ചതിന് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. കേസിൽ ഒരു കോടിയിലേറെ രൂപ കണ്ടെത്തിയിട്ടുണ്ട്. ഇനിയും പണം കണ്ടെത്താനുണ്ടെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |