തിരുവനന്തപുരം: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പിന്തുണയ്ക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നതായി ജനതാദൾ-എസ് ദേശീയ അദ്ധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ സ്ഥിരീകരിച്ചതോടെ, കേരളത്തിൽ ഇടതുമുന്നണിയുടെ ഘടകകക്ഷിയായ പാർട്ടിയുടെ സംസ്ഥാന ഘടകം വെട്ടിലായി.
മുൻ കർണാടക മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യദിയൂരപ്പയും ദേവഗൗഡയുടെ മകൻ മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും തമ്മിൽ ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ ദേവഗൗഡ സ്ഥിരീകരിച്ചത്. സഖ്യതീരുമാനം ആശയക്കുഴപ്പമില്ലാതെയാവണമെന്ന് താൻ നിർദ്ദേശിച്ചെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും സഖ്യം തുടരുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ദേവഗൗഡ വ്യക്തമാക്കി. ബി.ജെ.പിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നാണ് കുമാരസ്വാമി ബംഗളൂരുവിൽ പറഞ്ഞത്.
ബി.ജെ.പിയെയും സംഘപരിവാർ ശക്തികളെയും ശക്തമായി എതിർക്കുന്ന ജെ.ഡി.എസ് കേരള ഘടകത്തിന്, ദേശീയ നേതൃത്വം ബി.ജെ.പിക്കൊപ്പം ചേർന്നാൽ പിടിച്ചുനിൽക്കാനാവാതെ വരും. ബി.ജെ.പി സഖ്യകക്ഷിയായ പാർട്ടിയുടെ സംസ്ഥാന ഘടകം ഇടതുമുന്നണിയിൽ തുടരുന്നത് മുന്നണിയെയും രാഷ്ട്രീയമായി പ്രതിസന്ധിയിലാക്കും. സി.പി.എമ്മും സി.പി.ഐയും ഉൾപ്പെടുന്ന മുന്നണിയിലെ ഘടകകക്ഷിയുടെ രാഷ്ട്രീയാസ്തിത്വം ഉയർത്തിക്കാട്ടി പ്രതിപക്ഷവും ഇടതുമുന്നണിക്കെതിരെ രംഗത്തുവരാം. വർഷങ്ങളായി ഇടതുമുന്നണിയുടെ ഭാഗമായി നിലകൊള്ളുന്ന വിഭാഗമാണ് മാത്യു ടി. തോമസും മന്ത്രി കെ. കൃഷ്ണൻകുട്ടിയുമടക്കം നേതൃനിരയിലുള്ള ജെ.ഡി.എസ്. എം.വി. ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുള്ള എൽ.ജെ.ഡിയെ ജെ.ഡി.എസിൽ ലയിപ്പിക്കാനുള്ള ചർച്ചകൾ വീണ്ടും ചൂടു പിടിക്കുന്നതിനിടയിലാണ് ഈ പ്രതിസന്ധി.
എന്നാൽ, ദേശീയ നേതൃത്വത്തിന്റെ നിലപാടിൽ കേരള ഘടകത്തിന് ആശങ്കയില്ലെന്നാണ് പാർട്ടി സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്. നേരത്തേയും കർണാടകയിൽ പാർട്ടി ബി.ജെ.പി ബാന്ധവമുണ്ടാക്കിയപ്പോൾ കേരളഘടകം വേർപിരിഞ്ഞ് പ്രത്യേക പാർട്ടിയായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ബി.ജെ.പി ബാന്ധവമുപേക്ഷിച്ചപ്പോഴാണ് ദേശീയപാർട്ടിയിൽ ലയിച്ചത്. അതേ നിലപാടാകും ഇനിയും സ്വീകരിക്കുകയെന്ന് ജെ.ഡി.എസ് നേതാവ് ജോസ് തെറ്റയിൽ കേരളകൗമുദിയോട് പറഞ്ഞു. അതേസമയം, കഴിഞ്ഞാഴ്ച കേരളത്തിലെത്തിയ ദേവഗൗഡ, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയോട് സഖ്യം കൂടുന്നതിനെപ്പറ്റിയാണ് സംസ്ഥാന നേതാക്കളോട് സൂചിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |