ആലപ്പുഴ: രാഷ്ട്രീയപ്പകയിൽ നിരപരാധികളുടെ ജീവനെടുത്ത രണ്ട് അരുംകൊലകളിൽ കേരളം നടുങ്ങിനിൽക്കെ തുടർ ആക്രമണങ്ങൾ ഉണ്ടാവാതിരിക്കാൻ അതീവ ജാഗ്രതയിലാണ് പൊലീസ്. സമാധാനം നിലനിറുത്താൻ ഇന്ന് ആലപ്പുഴയിൽ സർവകക്ഷിയോഗം ചേരും.
കൊല്ലുന്നവന് എവിടെയും അഭയം കിട്ടില്ലെന്ന ഗുരുവചനം സമൂഹം ഉൾക്കൊള്ളാത്തതിന്റെ ദുരന്തമാണ് ആലപ്പുഴയിൽ ആവർത്തിച്ചത്. മണിക്കൂറുകൾക്കിടെ ആലപ്പുഴയിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ ജീവൻ നഷ്ടമായത് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിക്കും ബി.ജെ.പിയുടെ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിക്കുമാണ്. ശനിയാഴ്ച രാത്രി ഏഴരയ്ക്ക് മണ്ണഞ്ചേരി സ്‌കൂൾ കവലയ്‌ക്ക് കിഴക്ക് കുപ്പേഴം ജംഗ്‌ഷന് സമീപം റോഡിൽ വച്ചുണ്ടായ ആക്രമണത്തിലാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അൽഷാ ഹൗസിൽ അഡ്വ. കെ.എസ്.ഷാൻ (38) കൊല്ലപ്പെട്ടത്. പിന്നാലെ, ഞായറാഴ്ച രാവിലെ ഏഴു മണിയോടെ ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി ആലപ്പുഴ വെള്ളക്കിണർ കുന്നുംപറമ്പ് അഡ്വ. രൺജിത്ത് ശ്രീനിവാസനെ ( 44) വീട്ടിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ നിയോജക മണ്ഡലത്തിലും 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലും എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായിരുന്നു ഷാൻ. 2016ൽ ആലപ്പുഴ നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു രൺജിത്ത്. ആദ്യ ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസും, രണ്ടാമത്തെ സംഭവത്തിൽ എസ്.ഡി.പി.ഐയുമാണെന്ന പരസ്പരം ആരോപണം ഉയർന്നു.
രണ്ടു സംഭവങ്ങളിലുമായി 52 പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് അറിയിച്ചു. കസ്റ്റഡിയിലുള്ളവരിൽ ഷാനെ കൊലപ്പെടുത്താൻ വാടക വാഹനം തരപ്പെടുത്തി നൽകിയ മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെൺമണി സ്വദേശി കൊച്ചുകുട്ടൻ എന്നിവരും ഉൾപ്പെടും. അക്രമികൾ എത്തിയ കാറും കസ്റ്റഡിയിലെടുത്തു. രൺജിത്തിനെ ആക്രമിക്കാനെത്തിയവർക്ക് അകമ്പടി പോയതെന്ന് കരുതുന്ന ആംബുലൻസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ എസ്.ഡി.പി.ഐ പ്രവർത്തകരുടെ ആക്രമണത്തിൽ ചേർത്തല വയലാറിൽ ആർ.എസ്.എസ് ഗഡനായക് നന്ദു കൃഷ്‌ണ (22) കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ തിരിച്ചടിയാേണാ ഷാനിന്റെ കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നു.ഇന്നലത്തെ ആക്രമണങ്ങൾക്ക് പിന്നാലെ, നന്ദു വധക്കേസിലെ ഒന്നും രണ്ടും നാലും പ്രതികളായവരുടെ വയലാറിലെ വീടുകളും അക്രമിക്കപ്പെട്ടു.
ഷാനിന്റെ സ്കൂട്ടറിൽ കാർ കൊണ്ടിടിച്ചു
മണ്ണഞ്ചേരി കുപ്പേഴം ജംഗ്‌ഷനിലൂടെ സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന ഷാനിനെ പിന്നിൽ
നിന്നെത്തിയ സ്വിഫ്ട് ഡിസൈർ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. കാറിൽ നിന്നിറങ്ങിയ നാൽവർ സംഘം വടിവാളിന് വെട്ടിയും ഇരുമ്പ് വടിക്ക് അടിച്ചും മാരകമായി പരിക്കേൽപ്പിച്ചു. നാല്പതിലേറെ വെട്ടേറ്റു. നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്‌റ്റ് ആശുപത്രിയിലേക്കും മാറ്റി. രാത്രി പന്ത്രണ്ടോടെ മരിച്ചു.
ഡൈനിംഗ് റൂമിലിരിക്കേ രൺജിത്തിനെ വെട്ടി
ഞായറാഴ്ച രാവിലെ ഏഴു മണിയോടെ ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ അതിക്രമിച്ച് കയറിയ എട്ടംഗ സംഘമാണ് രൺജിത്തിനെ മാതാവിനും ഭാര്യക്കും ഇളയ മകൾക്കും മുന്നിലിട്ട‌് വെട്ടിക്കൊലപ്പെടുത്തിയത്. രൺജിത്ത് ഡൈനിംഗ് റൂമിൽ ഇരിക്കുകയായിരുന്നു.ചുറ്റികയ്‌ക്കും വടിവാളിനും അക്രമിച്ച് മുഖം വികൃതമാക്കി. പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
എറണാകുളം മെഡിക്കൽ കോളേജിൽ പോസ്‌റ്റുമോർട്ടത്തിനു ശേഷം വിലാപയാത്രയായി പൊലീസ് അകമ്പടിയോടെ ഇന്നലെ വൈകിട്ട‌് അഞ്ചു മണിയോടെ വീട്ടിലെത്തിച്ച ഷാനിന്റെ മൃതദേഹത്തിൽ ആയിരണക്കണക്കിന് പ്രവർത്തകർ അന്ത്യോപചാരമർപ്പിച്ചു. പൊന്നാട് ജുമാ മസ്ജിദിൽ നടന്ന സംസ്കാരത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ പങ്കെടുത്തു.ഭാര്യ: ഫാൻസില. മക്കൾ: ഹിബ ഫാത്തിമ, ഫിദ് ഫാത്തിമ.
രൺജിത്തിനെ മൃതദേഹം ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിന് ശേഷം ഹരിപ്പാട്ടെ തറവാട്ട് വീട്ടിൽ സംസ്കരിക്കും. രൺജിത്തും ഭാര്യ ലിഷയും ആലപ്പുഴ കോടതിയിലെ അഭിഭാഷകരാണ്. . മക്കൾ: വിദ്യാർത്ഥിനികളായ ഭാഗ്യ, ദൃശ്യ.
'രണ്ട് കൊലപാതകങ്ങളെയും ശക്തമായി അപലപിക്കുന്നു. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടും. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ ജനങ്ങൾ തയ്യാറാകുമെന്ന് ഉറപ്പുണ്ട്.'
- പിണറായി വിജയൻ, മുഖ്യമന്ത്രി
`ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത് ശ്രീനിവാസന്റെ കൊലപാതകം ഗൂഢാലോചന നടത്തി ആസൂത്രിതമായി ചെയ്തതാണ്. എസ്.ഡി.പി.ഐ നേതാവ് ഷാനിന്റെ കൊലപാതകത്തിൽ ആർ.എസ്.എസിനോ ബി.ജെ.പിക്കോ പങ്കില്ല. ആലപ്പുഴയിൽ എസ്.ഡി.പി.ഐ -സി.പി.എം സംഘർഷമാണ് നിലനിന്നിരുന്നത്.'
- കെ. സുരേന്ദ്രൻ, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |