തിരുവനന്തപുരം: കിഫ്ബിയിൽ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് വേണമെന്ന സി.എ.ജി നിലപാട് അസാധാരണമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കിഫ്ബിയിൽ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് വേണം എന്ന സി.എ.ജി നിർദ്ദേശം നിയമസഭ തള്ളിയണ്. നിലപാടിൽ രാഷ്ട്രീയമുണ്ടോ എന്ന് പറയാനില്ല. ഒരിക്കൽ തള്ളിയ കാര്യം വീണ്ടും വരുന്നത് എന്തുകൊണ്ടെന്ന് ആർക്കും ഊഹിക്കാം. നിയമം അനുസരിച്ചാണ് കിഫ്ബി പ്രവർത്തനമെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം പ്രതിപക്ഷം നേരത്തെ ഉന്നയിച്ച കാര്യങ്ങളാണ് സി.എ.ജി റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കടമെടുത്ത് കൂട്ടുന്നതിലെ അപകടവും പ്രതിപക്ഷം ചൂണ്ടികാണിച്ചിരുന്നു. 2020ൽ യു.ഡി.എഫ് പുറത്തിറക്കിയ ധവളപത്രത്തിലുള്ള കാര്യങ്ങളാണ് സി.എ.ജി റിപ്പോർട്ടിലുള്ളതെന്നും സതീശൻ പറഞ്ഞു.
മൂന്നാം തവണയും സി.എ.ജി റിപ്പോർട്ടിൽ കിഫ്ബിക്കെതിരെയുണ്ടായ ഗുരുതര പരാമർശങ്ങൾക്ക് സർക്കാർ ജനങ്ങളോട് മാപ്പു പറയണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. കിഫ്ബി നാടിനെ കടക്കെണിയിലാക്കുമെന്ന് സി.എ.ജിയും പ്രതിപക്ഷവും മുന്നറിയിപ്പ് നൽകിയിട്ടും അതെല്ലാം അവഗണിച്ച പിണറായി സർക്കാർ കേരളത്തിൽ ജനിക്കാൻ പോവുന്ന കുട്ടികളെ വരെ കടക്കാരാക്കുന്നത് പൊറുക്കാനാവാത്ത കുറ്റമാണ്. സി.എ.ജിക്കെതിരെ സമരം ചെയ്യാതെ നിർദ്ദേശങ്ങൾ അനുസരിക്കാൻ സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |