തിരുവനന്തപുരം: കോഴിത്തീറ്റയും കാലിത്തീറ്റയും വിൽക്കാൻ ലൈസൻസ് ഏർപ്പെടുത്തുന്ന നിയമം വരുന്നു. റദ്ദായ ഓഡിനൻസിന് പകരമുള്ള ബിൽ മന്ത്രി ജെ.ചിഞ്ചുറാണി ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ചു. തുടർന്ന് ബിൽ മന്ത്രി ചെയർമാനായ പതിനഞ്ചംഗ സെലക്ട് കമ്മിറ്റിക്ക് വിട്ടു.
ഒാർഡിനൻസ് ആഗസ്റ്റ് എട്ടിന് റദ്ദായെന്നും സെലക്ട് കമ്മിറ്റിയിൽ നിന്ന് തിരിച്ച് സഭയിലെത്താൻ മാസങ്ങളെടുക്കുമെന്നും ആ കാലയളവിൽ കേസെടുക്കുന്നത് നിയമവിരുദ്ധമാണെന്നും മാത്യു ടി. തോമസ് ചൂണ്ടിക്കാട്ടിയത് സഭ അംഗീകരിച്ചു.
കന്നുകാലത്തീറ്റയ്ക്ക് മിൽമയും കോഴിത്തീറ്റയ്ക്ക് കേരളഫീഡ്സുമാണ് കേരളത്തിലുള്ളത്. കൃഷി കൂടിയതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വില കുറഞ്ഞ തീറ്റകൾ എത്തുന്നുണ്ട്. ഇത് അസുഖമുണ്ടാക്കുകയും വ്യാജ ഉൽപന്നങ്ങളുടെ വിൽപ്പന വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയമം കൊണ്ടുവരുന്നത്. കഴിഞ്ഞ വർഷം കൊണ്ടുവന്ന ഒാർഡിനൻസ് നാലുതവണ പുതുക്കി. ഈ മാസം വീണ്ടുംപുതുക്കാൻ ഗവർണർ വിസമ്മതിച്ചതോടെയാണ് ഇന്നലെ സഭയിൽ ബില്ലായി വന്നത്.
കാലിത്തീറ്റയുടേയും കോഴിത്തീറ്റയുടേയും നിലവാരം ഉറപ്പാക്കാനും വിലനിയന്ത്രിക്കാനും വ്യാജഉൽപന്നങ്ങളുടെ വിൽപനയും മായംചേർക്കലും തടയാനുമാണ് നിയമം എന്ന് മന്ത്രി ചിഞ്ചുറാണി സഭയിൽ പറഞ്ഞു.
നിയമം വന്നാൽ
ഉമി,അറക്കപ്പൊടി,ജന്തുജന്യവസ്തുക്കൾ,യൂറിയ,അമോണിയ,മാർബിൾ പൊടി, ഡോളോമൈറ്റ്, ഫെറിക് ഒാക്സൈഡ്,കാപ്രിക് ഒാക്സൈഡ്, മാംഗനീസ് ഡയോക്സൈഡ്, റോക്ക് ഫോസ്ഫേറ്റ് എന്നിവ കാലിത്തീറ്റയിലും കോഴിത്തീറ്റയിലും ഉപയോഗിക്കുന്നത് നിരോധിക്കും. കോഴിത്തീറ്റയും കാലിത്തീറ്റയും നിർമ്മിക്കാനും വിൽക്കാനും ലൈസൻസ്. മൂന്ന് വർഷമാണ് കാലാവധി.വ്യാജഉൽപന്നം വിറ്റാൽ ലൈൻസൻസ് റദ്ദാക്കും. പരിശോധനയ്‌ക്ക് ലബോറട്ടറികളെ എംപാനൽ ചെയ്യും.വ്യാജ ഉൽപന്നങ്ങൾ വിറ്റാൽ ആദ്യതവണ അരലക്ഷവും രണ്ടാം തവണ രണ്ടുലക്ഷം രൂപയും പിഴ വിധിക്കാം. മൂന്നാം തവണ പിടിക്കപ്പെട്ടാൽ കോടതിയിൽ വിചാരണനേരിടണം. ഒരുവർഷം വരെ തടവും അഞ്ചുലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |