തിരുവനന്തപുരം: ഗോപിനാഥ് രവീന്ദ്രന് വി സിയായി പുനർ നിയമനം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിയമവിരുദ്ധമായി ഗവർണർക്ക് കത്തു നൽകിയ മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചാൻസലർക്ക് നൽകിയ കത്തിന്റെ സത്യാവസ്ഥ മന്ത്രി വെളിപ്പെടുത്തണം ഏത് നിയമത്തിന്റെ പിൻബലത്തിലാണ് ഇത്തരത്തിൽ കത്ത് നൽകിയതെന്ന് മന്ത്രി പറയണം.
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറുടെ നിയമനം ചട്ടവിരുദ്ധമായിട്ടാണ് നടത്തിയിട്ടുള്ളത് എന്ന് ചാൻസലർ കൂടിയായ ഗവർണർ പരസ്യമായി കുറ്റസമ്മതം നടത്തിയ സ്ഥിതിക്ക് ഒരു നിമിഷം പോലും വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. അതുകൊണ്ട് അദ്ദേഹം അടിയന്തരമായി പദവി ഒഴിയണം.
ഗോപിനാഥ് രവീന്ദ്രൻ രാജിവെക്കുന്നില്ലെങ്കിൽ, നിയമനം തെറ്റായിപ്പോയി എന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക്, ഗവർണർ തന്നെ അദ്ദേഹത്തെ പുറത്താക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
സർക്കാരിന്റെ രാഷ്ട്രീയ ഇടപെടൽ പുറത്തുവന്ന സ്ഥിതിക്ക് അത് തിരുത്താനുള്ള നടപടികളിലേക്ക് ഗവർണർ കടക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
കാലടി സർവകലാശാല വി.സി നിയമനത്തിൽ സെർച്ച് കമ്മിറ്റിയെ നോക്കുകുത്തിയാക്കി. അസിസ്റ്റന്റ്, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലേക്ക് പ്രതിഭാശാലികളായ ഉദ്യോഗാർഥികൾ പോലും അപേക്ഷിക്കുന്നില്ല. ആരോപണവിധേയമായ എല്ലാ നിയമനങ്ങളും റദ്ദാക്കി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം. സർവകലാശാലകളെ എ.കെ.ജി സെ്ന്ററിന്റെ ഡിപ്പാർട്ട്‌മെന്റുകളാക്കാൻ അനുവദിക്കില്ല. അതിനെതിരെ സമരവുമായി യു.ഡി.എഫ് രംഗത്തിറങ്ങും. തെറ്റ് ചെയ്താൽ ഗവർണറെയും വിമർശിക്കും. ഗവർണറും വിമർശനത്തിന് അതീതനല്ല.സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ ചക്കളത്തിപ്പോരാട്ടം: വേണുഗോപാൽ
സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനം ഉൾപ്പെടെയുള്ള വിവാദങ്ങളിൽ മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടക്കുന്നത് ചക്കളത്തിപ്പോരാട്ടം മാത്രമാണെന്ന് എ.ഐ. സി .സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം. പി.പറഞ്ഞു.
സർവകലാശാലകളിൽ അമിതമായ രാഷ്ട്രീയ ഇടപെടലും പിൻവാതിൽ നിയമനങ്ങളും നടക്കുന്നുവെന്ന യാഥാർത്ഥ്യം നിലനിൽക്കെ, യഥാർത്ഥ വസ്തുതകളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ ലക്ഷ്യം. കണ്ണൂർ വി സിയുടെ പുനർനിയമനത്തിന് സർക്കാർ കാണിച്ച നിയമവിരുദ്ധമായ എല്ലാ വഴികളും കണ്ടില്ലെന്ന് നടിച്ച് ഒപ്പു വച്ചത് ഗവർണറാണ്. 61 വയസ്സുള്ളയാളെ നിയമിക്കുന്നതിലുള്ള നിയമപ്രശ്നം മറികടക്കാൻ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം കൂടി ഉൾപ്പെടുത്തി വകുപ്പ് മന്ത്രി നൽകിയ കത്ത് രാജ്ഭവൻ അംഗീകരിക്കുകയായിരുന്നു. അപ്പോൾ എന്തു കൊണ്ട് ധാർമ്മിക
രോഷമുണ്ടായില്ലെന്ന് ഗവർണർ മറുപടി പറയണം. ചെയ്തത് തെറ്റായെന്ന് ബോധ്യപ്പെട്ടെങ്കിൽ അത് തിരുത്താനുള്ള നടപടികളാണ് ഗവർണർ സ്വീകരിക്കേണ്ടതെന്നും വേണുഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |