കോഴിക്കോട്: സി.ഐ.ടി.യു 15ാം സംസ്ഥാന സമ്മേളനത്തിന് നാളെ കോഴിക്കോട്ട് തുടക്കമാകും.രാവിലെ 10ന് ടാഗോർ സെന്റിനറി ഹാളിൽ (കാട്ടാക്കട ശശി നഗർ) സി.ഐ.ടി.യു ജനറൽ സെക്രട്ടറി തപൻസെൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷത വഹിക്കും.17,18,19 തിയതികളിൽ സംസ്ഥാനത്ത് സി.ഐ.ടി.യുവിൽ അഫിലിയേറ്റ് ചെയ്ത 1018 യൂണിയനുകളിൽ നിന്നായി തിരഞ്ഞെടുത്ത 604 പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, സംഘാടകസമിതി ചെയർമാൻ ടി.പി.രാമകൃഷ്ണൻ എം.എൽ.എ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ,എ.ഐ.ടി.യു.സി നേതാവ് കെ.ജി.പങ്കജാക്ഷൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്യും.19ന് വൈകിട്ട് 5ന് കോഴിക്കോട് ബീച്ചിലെ എം.വാസു നഗറിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.തപൻ സെൻ,ഡോ.ഹേമലത,എളമരം കരീം എന്നിവർ പ്രസംഗിക്കും.കേന്ദ്രീകൃത പ്രകടനമില്ലെങ്കിലും ഒന്നര ലക്ഷത്തോളം പേർ പങ്കെടുക്കും.ഇന്ന് വൈകിട്ട് കടപ്പുറത്ത് പതാക-കൊടിമര ജാഥകൾ സംഗമിക്കും.5ന് പതാക ഉയർത്തും.
കേന്ദ്ര സർക്കാരിന്റെ സ്വകാര്യവത്കരണ നയങ്ങൾക്കും തൊഴിൽനിയമങ്ങൾ ദുർബലമാക്കിയ നടപടികൾക്കുമെതിരെ വലിയ പ്രക്ഷോഭങ്ങളാണ് ഏതാനും വർഷങ്ങളിലായി നടന്നു വരുന്നത്.തൊഴിലവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം മതനിരപേക്ഷത സംരക്ഷിക്കാനായി സമ്മേളനം കരുത്ത് പകരുമെന്നും എളമരം കരീം പറഞ്ഞു.വാർത്താസമ്മേളനത്തിൽ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ,പി.കെ.മുകുന്ദൻ,പി.കെ.സന്തോഷ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |