തിരുവനന്തപുരം: കേരളത്തിലെ ഐസിസ് സാന്നിദ്ധ്യത്തെക്കുറിച്ച് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിലയിരുത്തുമെന്നും തുടർനടപടികളുണ്ടാവുമെന്നും ഡി.ജി.പി അനിൽകാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്റലിജൻസിൽ ഉദ്യോഗസ്ഥരുടെ കുറവ് നികത്താൻ സർക്കാരിന് ശുപാർശ നൽകി. ഭീകരവിരുദ്ധ സ്ക്വാഡിന്റെ ശക്തി കൂട്ടാനും ശുപാർശ ചെയ്തിട്ടുണ്ട്.
രാജ്യത്ത് ഡ്റോൺ ആക്റമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സൈബർ ഡോമിന്റെ സഹകരണത്തോടെ ഡ്റോൺ റിസർച്ച് സെന്ററും ഡ്രോൺ ഫോറൻസിക് ലാബും തലസ്ഥാനത്ത് ആരംഭിക്കും. ഗുണ്ടാസംഘങ്ങളെയും സ്വർണക്കള്ളക്കടത്തുകാരെയും നേരിടാൻ പുതിയ തന്ത്രങ്ങൾ നടപ്പാക്കും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് പ്രാധാന്യം നൽകും. ടൂറിസം കേന്ദ്രങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമം അനുവദിക്കില്ല. ഇവിടങ്ങളിൽ പട്രോളിംഗ് കൂട്ടും. നഗരങ്ങളിലെ ഷാഡോ പൊലീസ് സംവിധാനം വീണ്ടും നടപ്പാക്കും. പൊലീസ് സ്റ്റേഷനുകളിൽ നൽകുന്ന പരാതികളിൽ എന്ത് നടപടിയെടുത്തെന്ന് പരാതിക്കാരനെ അറിയിക്കാൻ 30ദിവസത്തിനകം സംവിധാനമുണ്ടാക്കും. തിരുവനന്തപുരം, കൊച്ചി പൊലീസ് കമ്മിഷണറേറ്റുകൾ രൂപീകരിക്കാൻ സർക്കാരിൽ സമ്മർദ്ദം തുടരും. ക്രിമിനൽ ബന്ധമുള്ള പൊലീസുകാരെ സേനയിൽ അനുവദിക്കില്ല. പ്രധാനകേസുകളിൽ ഫോറൻസിക് റിപ്പോർട്ട് വൈകുന്നത് ഒഴിവാക്കാൻ ഫോറൻസിക് ലാബുകളിൽ ജീവനക്കാരെ കൂട്ടും.
പൊലീസ്–മണൽ–ഭൂമി മാഫിയ ബന്ധത്തിനെതിരെ ശക്തമായ നടപടിയെടുക്കും.
എല്ലാ സ്റ്റേഷനുകളിലും സ്ഥിരം കുറ്റവാളികളുടെ പട്ടിക പ്രസിദ്ധീകരിക്കും.
ക്രിമിനൽ പട്ടികയിലുള്ള പൊലീസുകാർക്ക് ക്രമസമാധാന ചുമതല നൽകില്ല.
സൈബർ സുരക്ഷാ വിഭാഗത്തെ ശക്തിപ്പെടുത്തും.
പൊലീസുകാർക്ക് ആരോഗ്യ ഇൻഷ്വറൻസ് നടപ്പാക്കും.
ജനമൈത്രി പൊലീസിംഗും വനിതാ സെല്ലിന്റെ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തും.
കേസുകൾ അന്വേഷിക്കുന്നതിൽ ലോക്കൽ പൊലീസിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കും.
കേസുകൾ വേഗത്തിൽ തീർപ്പാക്കും. ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും.
സ്ത്രകൾക്കും കുട്ടികൾക്കുമെതിരായ കേസുകളിൽ വേഗത്തിൽ കുറ്റപത്രം നൽകും.
സുധേഷ് കുമാർ അനിൽകാന്തിനെ കണ്ടു
തിരുവനന്തപുരം: വിജിലൻസ് മേധാവി സുധേഷ് കുമാർ, പുതിയ പൊലീസ് മേധാവി അനിൽകാന്തിനെ സന്ദർശിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ പൊലീസ് ആസ്ഥാനത്തെത്തിയ സുധേഷ്കുമാർ അനിൽകാന്തിന് പൂച്ചെണ്ട് നൽകി അഭിനന്ദനം അറിയിച്ചു. ഡി.ജി.പി റാങ്കോടെ, യു.പി.എസ്.സി പാനലിൽ ഒന്നാമതായിരുന്ന സുധേഷ് കുമാറിനെ തഴഞ്ഞാണ് എ.ഡി.ജി.പിയായിരുന്ന അനിൽകാന്തിന് ഡി.ജി.പി ഗ്രേഡ് നൽകി പൊലീസ് മേധാവിയായി നിയമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |