തിരുവനന്തപുരം: സർക്കാർ അറിയാതെ ഭാരത് പെട്രോളിയം കോർപറേഷന്റെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ടിൽ (സി.എസ്.ആർ ഫണ്ട്) നിന്ന് 17.56ലക്ഷം രൂപ സ്വീകരിച്ച് കൊച്ചിയിലെ പിങ്ക് പൊലീസിനായി രണ്ട് കാറുകൾ വാങ്ങിയതിന് ഡി.ജി.പിയെ താക്കീത് ചെയ്തു. ലോക്നാഥ് ബെഹറ ഡി.ജി.പി ആയായിരിക്കുമ്പോഴാണ് കാറുകൾ വാങ്ങിയത്. എന്നാൽ ഭാവിയിൽ ഇതാവർത്തിക്കരുതെന്നാണ് ഡി.ജി.പി അനിൽ കാന്തിന് സർക്കാർ നൽകിയ താക്കീത്.
ഡി.ജി.പിയുടെ അപേക്ഷ പരിഗണിച്ച് മുൻകൂർ അനുമതിയില്ലാതെ സി.എസ്.ആർ ഫണ്ട് സ്വീകരിക്കാനോ ഭരണ നിയന്ത്രണത്തിന് പുറത്തുള്ള വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ കരാറുകളിൽ ഏർപ്പെടാനോ പാടില്ലെന്ന കർശന വ്യവസ്ഥയോടെ കാർ വാങ്ങിയ ഇടപാട് സാധൂകരിച്ച് ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി ജി. അജികുമാർ ഉത്തരവിറക്കി. ഉത്തരവിന്റെ പകർപ്പ് പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലിനും ധനവകുപ്പിനും കൈമാറിയിട്ടുണ്ട്.
ചട്ടവിരുദ്ധമായ വാങ്ങൽ അക്കൗണ്ടന്റ് ജനറൽ പിടികൂടിയപ്പോഴാണ് ഡി.ജി.പിയുടെ അപേക്ഷയും സർക്കാരിന്റെ താക്കീതുമുണ്ടായത്. കൊച്ചി സിറ്റിയിലെ പിങ്ക് പൊലീസിനുള്ള രണ്ട് വാഹനങ്ങൾക്ക് പഴക്കം കാരണം നിരന്തരം അറ്റകുറ്റപ്പണി വേണ്ടിവന്നെന്നും ജോലിക്ക് തടസം നേരിടുന്ന സാഹചര്യമുണ്ടായെന്നും ഡി.ജി.പി സർക്കാരിനെ അറിയിച്ചു. ഇതേത്തുടർന്നാണ് രണ്ട് കാറുകൾ വാങ്ങിയത്. അനുമതിയില്ലാതെ പൊലീസ് വെബ്സൈറ്റ് പുതുക്കാൻ ഐ.ടി കമ്പനിക്ക് കരാർ നൽകിയതിന് കഴിഞ്ഞ മേയിൽ ഡി.ജി.പി അനിൽകാന്ത് സർക്കാരിനോട് മാപ്പു പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |