അഗളി: കോട്ടത്തറ ആശുപത്രിയിൽ ഫണ്ടുകൾ മുടങ്ങാൻ കാരണം ബില്ലുകൾ പാസാക്കാൻ അധികാരമുള്ളവർക്ക് കൈക്കൂലി നൽകാത്തതിനാലാണെന്ന് അട്ടപ്പാടിയിലെ ട്രൈബൽ നോഡൽ ഓഫീസർ ഡോ. ആർ. പ്രഭുദാസ് പറഞ്ഞു. ആശുപത്രി കാന്റീൻ ഉൾപ്പെടെ പല വിഭാഗങ്ങളിലും വന്ന കുടിശികയെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എച്ച്.എം.സിയിലുള്ള (ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി) പല അംഗങ്ങളും ബില്ലുകൾ മാറാൻ കൈക്കൂലി ആവശ്യപ്പെട്ടു. അതിനെ പലവട്ടം തടയാൻ ശ്രമിച്ചതാണ് തനിക്കെതിരേ തിരിയാൻ കാരണം. കൈക്കൂലി ചോദിച്ചവരും കൊടുത്തവരുമൊക്കെ ആരാണെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിയുടെ ഒപ്പം നിന്നവരിൽ പലരും അഴിമതി ആരോപണം നേരിടുന്നവരാണ്. അതുകൊണ്ടായിരിക്കാം മന്ത്രിയുടെ സന്ദർശനത്തിൽ തന്നെ ഒഴിവാക്കിയത്. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് തന്നെ മാറ്റിനിറുത്തിയതിന് പിന്നിലെന്നും ഡോ.ആർ. പ്രഭുദാസ് പറഞ്ഞു. ഇ.എം.എസ് ആശുപത്രിയിൽ ചെലവാക്കിയതിന്റെ പകുതി പണം ഉണ്ടായിരുന്നെങ്കിൽ കോട്ടത്തറ ആശുപത്രി നവീകരിക്കാമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പല കത്തുകൾ നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
. തനിക്ക് പറയാനുള്ളത് കേൾക്കാതെ അഴിമതിക്കാരനാക്കാനാണ് നീക്കം. തന്നെ മാറ്റിനിറുത്തിയാലും കോട്ടത്തറ ആശുപത്രി വികസിപ്പിക്കുമെങ്കിൽ സന്തോഷമേയുള്ളൂ. കോട്ടത്തറയിൽ ജീവനക്കാരുടെ കുറവടക്കം നിരവധി വിഷയങ്ങളുണ്ടെന്നും തന്റെ കൈയിൽ എല്ലാ രേഖകളുമുണ്ടെന്നും അതിനാൽ ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച മന്ത്രി വീണാജോർജ് അട്ടപ്പാടി സന്ദർശിച്ചപ്പോൾ ഇല്ലാത്ത മീറ്റിംഗിന്റെ പേരിൽ തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചെന്നും ആരോഗ്യവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരാണ് അതിനു പിന്നിലെന്നും പ്രഭുദാസ് ആരോപിച്ചിരുന്നു.
ഡോ.പ്രഭുദാസിന്റെ വാദങ്ങളോട് പ്രതികരിക്കാനില്ല: വീണാജോർജ്
തിരുവനന്തപുരം: കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസിന്റെ രാഷ്ട്രീയ വാദങ്ങളോട് പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഫീൽഡ്തല പ്രവർത്തനങ്ങൾ വിലയിരുത്താനാണ് അട്ടപ്പാടിയിലെത്തിയത്. തലേദിവസമാണ് സന്ദർശനം തീരുമാനിച്ചത്. അങ്കണവാടികൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം എങ്ങനെയാണെന്ന് ഊരുകളിൽ നേരിട്ടെത്തി കണ്ടും സംസാരിച്ചുമാണ് വിലയിരുത്തിയത്. ഊരുകളിലെ ഗർഭിണികൾ, ആശാപ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ എന്നിവരുമായെല്ലാം സംസാരിച്ചു. വകുപ്പുകളുടെ പ്രവർത്തനം കൃത്യമായി അവലോകനം ചെയ്തു. പിന്നീടാണ് കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ എത്തിയത്. ആരോഗ്യവകുപ്പിനും വനിതാ ശിശുവികസന വകുപ്പിനും ഒരേപോലെ ഉത്തരവാദിത്വമുള്ള മേഖലയാണിത്. ആരോഗ്യവകുപ്പിന് കീഴിലുള്ള സർക്കാർ ആശുപത്രികളുടെ പ്രവർത്തനം പരിശോധിക്കേണ്ട ഉത്തരവാദിത്വം മന്ത്രിയെന്ന നിലയിൽ തന്റേതാണ്. അതാണ് നിർവഹിച്ചത്. ഇനിയും ഇത്തരം സന്ദർശനങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |