SignIn
Kerala Kaumudi Online
Saturday, 27 April 2024 8.16 AM IST

കുടുംബ വഴക്കിൽ കുടുങ്ങി ഗണേഷിന്റെ മന്ത്രിസ്ഥാനം

k-b-ganesh-kumar

കൊല്ലം ജില്ലയ്ക്ക് മൂന്ന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ച് കുടുംബവഴക്ക്. പത്തനാപുരത്ത് വിജയിച്ച കെ.ബി ഗണേഷ് കുമാർ ഉൾപ്പെടെ മൂന്ന് പേർക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഗണേഷ്‌കുമാറിനെ മന്ത്രിയാക്കുന്നതിനെതിരെ സഹോദരി ഉഷ മോഹൻദാസ് മുഖ്യമന്ത്രി പിണറായി വിജയനെയും പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെയും കണ്ട് പരാതി നൽകിയിരുന്നു. തുടർന്നാണ് ഗണേഷിനെ ആദ്യ ടേമിൽ മന്ത്രിയാക്കേണ്ടതില്ലെന്ന് ഇടതുമുന്നണി യോഗം തീരുമാനം കൈക്കൊണ്ടത്.

സി.പി.എമ്മിൽ നിന്ന് കൊട്ടാരക്കരയിൽ വിജയിച്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം കെ.എൻ ബാലഗോപാലും സി.പി.ഐ യിൽ നിന്ന് ചടയമംഗലത്ത് വിജയിച്ച ജെ. ചിഞ്ചുറാണിയും മന്ത്രിമാരാകും.

ഗണേഷിനെതിരെ സഹോദരി ഉഷ ഉന്നയിച്ച ആരോപണം സി.പി.എം വളരെ ഗൗരവമായി എടുത്തെന്ന് വേണം കരുതാൻ. അടുത്തിടെ അന്തരിച്ച ആർ.ബാലകൃഷ്ണപിള്ള തന്റെ കൊട്ടാരക്കരയിലും പത്തനാപുരത്തുമുള്ള സ്വത്തുക്കൾ സംബന്ധിച്ച് തയ്യാറാക്കിയ വിൽപ്പത്രം സംബന്ധിച്ചാണ് ഗുരുതര ആരോപണവുമായി സഹോദരി ഉഷ നേതാക്കളുടെ മുന്നിലെത്തിയത്. കോടികളുടെ ആസ്തിയുള്ള പിള്ളയുടെ സ്വത്തുക്കൾ മക്കൾക്കായി വീതം വച്ച് തയ്യാറാക്കിയ വിൽപ്പത്രത്തിൽ തിരിമറി നടത്തിയതായാണ് ഉഷ പരാതിപ്പെട്ടതെന്ന് അറിയുന്നു. കുടുംബാംഗം തന്നെ ഉന്നയിച്ച പരാതിയെ തുടർന്ന് കപ്പിനും ചുണ്ടിനും ഇടയിലുള്ള മന്ത്രിസ്ഥാനം ഗണേഷ് കുമാറിന് നഷ്ടപ്പെടുന്ന അവസ്ഥയിലെത്തി. കഴിഞ്ഞ ഇടതുമുന്നണി മന്ത്രിസഭയിലും ഇടം കിട്ടാത്തതിൽ ഗണേഷ് കുമാർ അതൃപ്തനായിരുന്നു. എന്നാൽ ബാലകൃഷ്ണപിള്ളയ്ക്ക് ക്യാബിനറ്റ് പദവിയോടെ മുന്നാക്ക സമുദായ കോ‌ർപ്പറേഷൻ ചെയർമാൻ സ്ഥാനം നൽകിയാണ് ഇരുവരെയും തൃപ്തിപ്പെടുത്തിയത്. പിള്ളയുടെ മരണത്തോടെ ഒഴിവുവന്ന ക്യാബിനറ്റ് പദവി തനിയ്ക്ക് ലഭിക്കുമെന്ന് ഗണേഷിനും ഉറപ്പാക്കിയിരുന്നു. ഇടതുമുന്നണി ഘടകകക്ഷികളിൽ ഒറ്റ എം.എൽ.എ വീതമുള്ള കക്ഷികൾക്ക് രണ്ടര വർഷം വീതം മന്ത്രിസ്ഥാനം വീതിച്ചു നൽകാനായിരുന്നു തീരുമാനം. അതനുസരിച്ച് കേരള കോൺഗ്രസ്- ബി അംഗമായ കെ.ബി ഗണേഷ് കുമാറിന്റെ ആവശ്യപ്രകാരം ആദ്യ രണ്ടരവർഷം മന്ത്രിസ്ഥാനം നൽകാൻ എൽ.ഡി.എഫും സി.പി.എമ്മും തത്വത്തിൽ അംഗീകരിക്കുകയും ചെയ്തിരുന്നു. ഗണേഷിന് നൽകുന്ന വകുപ്പിൽ അവസാന രണ്ടരവർഷം ആന്റണിരാജുവിനും നൽകാനായിരുന്നു ധാരണ. അതിന് മാറ്റം വന്നതോടെ ആദ്യ രണ്ടരവർഷം ആന്റണി രാജു മന്ത്രിയാകും. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചപ്പോൾ ഗണേഷ് കുമാറിന്റെ കുടുംബ സംബന്ധമായ ചില പ്രശ്നങ്ങൾ കാരണമാണ് അദ്ദേഹത്തെ ആദ്യ ടേം മന്ത്രിസ്ഥാനം നൽകുന്നതിൽ നിന്ന് ഒഴിവാക്കിയതെന്ന് കോടിയേരി ബാലകൃഷ്ണൻ സൂചിപ്പിച്ചിരുന്നു. പത്തനാപുരത്ത് നിന്ന് അഞ്ചാം തവണയാണ് ഗണേഷ് കുമാർ എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടത്. 2001 മുതൽ പത്തനാപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗണേഷ് കുമാർ 2011 ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വനംമന്ത്രിയായിരുന്നു. എന്നാൽ ഭാര്യ യാമിനി തങ്കച്ചിയുമായുണ്ടായ കുടുംബ വഴക്കും പരാതിയുമായി ബന്ധപ്പെട്ട് 2013 ഏപ്രിലിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. പിന്നീട് 2016 ൽ ഇടതുമുന്നണിയിൽ നിന്ന് മത്സരിച്ചാണ് വിജയിച്ചത്. ഇപ്പോഴത്തെ കുടുംബവഴക്കും മന്ത്രിസ്ഥാനം രണ്ടാം ടേമിലേക്ക് മാറ്റിയത് സംബന്ധിച്ചും പ്രതികരിക്കാൻ ഗണേഷ് കുമാർ തയ്യാറായിട്ടില്ല.

ജില്ലയ്ക്ക് രണ്ട് മന്ത്രിമാർ മാത്രം

അഞ്ച് മന്ത്രിമാർ വരെയുണ്ടായിരുന്ന കൊല്ലം ജില്ലയ്ക്ക് ഇക്കുറി പ്രാതിനിധ്യം രണ്ടായി കുറഞ്ഞു. 2006 ലെ വി.എസ് അച്യുതാനന്ദൻ മന്ത്രിസഭയിലാണ് ചരിത്രത്തിലാദ്യമായി ജില്ലയ്ക്ക് അഞ്ച് മന്ത്രിസ്ഥാനം ലഭിച്ചത്. സി.പി.എമ്മിൽ നിന്ന് പി.കെ ഗുരുദാസൻ, എം.എ ബേബി, സി.പി.ഐ യിൽ നിന്ന് സി.ദിവാകരൻ, മുല്ലക്കര രത്നാകരൻ, ആർ.എസ്.പിയിൽ നിന്ന് എൻ.കെ പ്രേമചന്ദ്രൻ എന്നിവരാണ് അന്ന് മന്ത്രിമാരായത്. പിന്നീട് ഇതുവരെ രണ്ടോ മൂന്നോ പേർ മാത്രമായി ചുരുങ്ങി. കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ ജെ.മേഴ്സിക്കുട്ടിയമ്മ, കെ.രാജു എന്നിവരാണ് മന്ത്രിമാരായുണ്ടായിരുന്നത്.

ചടയമംഗലത്ത് നിന്ന് വിജയിച്ച ജെ.ചിഞ്ചുറാണി കൊല്ലം തെക്കെവിള സ്വദേശിനിയാണ്. 1970 ൽ ബാലവേദിയിലൂടെ പൊതുരംഗത്തെത്തി. സി.പി.ഐ സംസ്ഥാന, ദേശീയ കൗൺസിലംഗമാണ്. കേരളമഹിളാ സംഘം സംസ്ഥാന പ്രസിഡന്റും 'കെപ്കോ" ചെയർ പേഴ്‌സണുമാണ്. കൊട്ടാരക്കരയിൽ നിന്ന് വിജയിച്ച കെ.എൻ ബാലഗോപാൽ മുൻ രാജ്യസഭാംഗമാണ്. 2006 ൽ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടിരുന്നു. പത്തനാപുരം കലഞ്ഞൂർ സ്വദേശിയാണ്.

സീനിയറും ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ചയാളുമായ പി.എസ് സുപാലിനെ തഴഞ്ഞ് ചിഞ്ചുറാണിയെ മന്ത്രിയാക്കിയതിനെതിരെ സി.പി.ഐ ജില്ലാ കമ്മിറ്റിയിൽ പ്രതിഷേധം ശക്തമാണ്. കാനം രാജേന്ദ്രനോട് എതിർപ്പുള്ളവർക്ക് മുൻതൂക്കമുള്ള ജില്ലാ എക്സിക്യൂട്ടീവിലെ പ്രധാനിയാണ് സുപാൽ. കാനവുമായുള്ള ഭിന്നതയെ തുടർന്ന് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്ന സുപാലിനെതിരായ നടപടി അടുത്തിടെയാണ് പിൻവലിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GANESH KUMAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.