തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തിയ ജീവനക്കാർക്കെതിരെ നടപടിയുമായി കെഎസ്ആർടിസി. ജോലി സമയത്ത് മദ്യപിച്ചെന്ന് കണ്ടെത്തിയ 97 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. കൂടാതെ 40 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്ക് വന്നതിനും ഡ്യൂട്ടിക്കിടെ മദ്യം സൂക്ഷിച്ചതിനുമാണ് ജീവനക്കാർക്കെതിരെ നടപടി. ഈ മാസം മാത്രം മദ്യപിച്ച് ജോലിക്കെത്തിയതിനെ തുടർന്ന് 100 ജീവനക്കാർക്കെതിരെയാണ് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ നടപടി സ്വീകരിച്ചത്.
അതേസമയം, കെഎസ്ആർടിസിയിൽ ഡ്യൂട്ടിക്കിടയിലെ മദ്യപാനികളെ പിടികൂടാൻ ഇന്നലെ നടത്തിയ പരിശോധനയിൽ കുടുങ്ങിയത് ഏഴുപേരാണ്. ഇവരിൽ മൂന്നു പേർ സ്ഥിരം ഡ്രൈവർമാരും രണ്ടു പേർ സ്ഥിരം കണ്ടക്ടർമാരുമാണ്. ഒരു താത്കാലിക കണ്ടക്ടറെയും സ്വിഫ്ടിലെ ഒരു ഡ്രൈവർ കം കണ്ടക്ടറെയും പിടികൂടി. മദ്യപിക്കുന്നവരെ കണ്ടെത്താൻ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളിലും ബ്രെത്ത് അനലൈസർ സ്ഥാപിക്കും. 20 എണ്ണം വാങ്ങിയിട്ടുണ്ട്. 50 എണ്ണം കൂടി ഈ മാസം വാങ്ങുമെന്നും മന്ത്രി അറിയിച്ചിരുന്നു.
മദ്യപിച്ചെന്ന് ഡ്യൂട്ടിക്കു മുൻപുള്ള പരിശോധനയിൽ കണ്ടെത്തിയാൽ ഒരു മാസവും സർവീസിനിടയിലുള്ള പരിശോധനയിൽ കണ്ടെത്തിയാൽ മൂന്ന് മാസവുമാണ് സസ്‌പെൻഷൻ. താൽകാലിക ജീവനക്കാരാണെങ്കിൽ ജോലിയിൽ നിന്നു നീക്കും. കെഎസ്ആർടിസിയിൽ നടപ്പാക്കിയതുപോലെ സ്വകാര്യ ബസുകളിലും പരിശോധന നടത്തുമെന്ന് മന്ത്രി അറിയിച്ചിരുന്നു. സ്വകാര്യബസ് സ്റ്റാൻഡുകളിൽ മോട്ടോർ വാഹനവകുപ്പ് സ്‌ക്വാഡിനാണ് പരിശോധനച്ചുമതല. ഡ്രൈവർമാർ മദ്യപിച്ചെന്ന് കണ്ടാൽ അന്നത്തെ ട്രിപ്പ് റദ്ദാക്കാനാണ് തീരുമാനം.
കെഎസ്ആർടിസി ഡ്രൈവർമാരിൽ പലരും മദ്യപിച്ചാണ് ജോലിക്കെത്തുന്നതെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അപകടങ്ങൾ കുറയ്ക്കുന്നതിന് പുതിയ തീരുമാനം സഹായകമാകുമെന്നാണ് കണ്ടെത്തൽ. അതോടൊപ്പം തന്നെ യാത്രക്കാരോട് മോശമായി പെരുമാറുന്നതിന് പിന്നിലെ പ്രധാന കാരണവും ഡ്യൂട്ടി സമയത്തെ മദ്യപാനമാണെന്ന കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് പുത്തൻ തീരുമാനം. രാവിലെ പരിശോധനയ്ക്ക് ശേഷം ഇടയിൽ മദ്യപിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ സ്‌ക്വാഡ് പരിശോധനയുണ്ടാകും. ഇതിൽ പിടിക്കപ്പെട്ടാൽ പുതിയ ശിക്ഷാ രീതിയാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |