തിരുവനന്തപുരം: പൊതുവിതരണ സംവിധാനം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പൊതുജനങ്ങളിൽ നിന്ന് സ്വീകരിക്കുമെന്ന് ഭക്ഷ്യ,പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. മന്ത്രിയായി ചുമതലയേറ്രെടുത്ത ശേഷം ഇന്നലെ ആദ്യമായി ഓൺലൈൻ വാർത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ ഉച്ചയ്ക്ക് രണ്ടുമണിമുതൽ മൂന്നുമണിവരെയാണ് ജനങ്ങളുമായി ലൈവ് ഫോൺ ഇൻ പരിപാടി നടത്തുക . ഫോൺ നമ്പർ പിന്നീട് അറിയിക്കും.
പൊതുജനങ്ങൾക്ക് പരാതി അറിയിക്കാൻ 1967 എന്ന ടോൾ ഫ്രീ നമ്പരും എന്ന pg.civilsupplieskerala.gov.inപോർട്ടലും നിലവിലുണ്ട്.
18- 45 പ്രായമുള്ളവർക്ക് കൊവിഡ് വാക്സനേഷൻ നൽകുന്നതിൽ മുന്നണി പ്രവർത്തകർ എന്ന നിലയിൽ റേഷൻ ജീവനക്കാരെയും എഫ്.സി.ഐ ഗോഡൗൺ തൊഴിലാളികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുവിതരണ ശൃംഖലയിലുള്ള മറ്റുള്ളവരെയും മുൻഗണനാ വിഭാഗത്തിൽ പെടുത്തുന്ന കാര്യം പരിഗണനയിലാണ്.
പുതിയ റേഷൻ കാർഡുകൾ പരമാവധി വേഗത്തിൽ നൽകും. ഓൺലൈനായി കാർഡിന് അപേക്ഷിക്കാം. കാർഡ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാം.
കൊവിഡ് കാലത്ത് സിവിൽ സപ്ലൈസ് കോർപറേഷന്റെ ഓൺലൈൻ ഡെലിവറി സംവിധാനം നിലവിലെ 107 സ്ഥലങ്ങളിൽ നിന്ന് വർദ്ധിപ്പിക്കും. കേരളത്തിന്റെ മണ്ണെണ്ണ വിഹിതം 6984 കിലാേ ലിറ്രറിൽ നിന്ന് വർദ്ധിപ്പിക്കാൻ കേന്ദ്രത്തോടാവശ്യപ്പെടും. അരിയുടെ ഗുണനിലവാരം കൂട്ടാൻ നടപടിയെടുക്കും. കടല വിതരണത്തിലെ അപാകതകൾ പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |