കൊച്ചി: ഒന്നാം പിണറായി സർക്കാർ ബിയർ ബ്രൂവറിക്കും ഡിസ്റ്റിലറിക്കും അനുമതി നൽകിയതുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കണമെന്ന തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ആഗസ്റ്റ് 30ന് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ച് വിജിലസ് കോടതി ഉത്തരവിന് അനുവദിച്ച സ്റ്റേയും അതുവരെ നീട്ടിയിട്ടുണ്ട്. ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും അനുമതി നൽകിയ സർക്കാർ നടപടി ക്രമവിരുദ്ധമാണെന്നാരോപിച്ച് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിലാണ് ഇതിന്റെ ഫയലുകൾ ഹാജരാക്കാൻ നികുതിവകുപ്പ് സെക്രട്ടറിക്ക് വിജിലൻസ് കോടതി നിർദ്ദേശം നൽകിയത്.
എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ, അന്നത്തെ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്‌ണൻ എന്നിവർക്കെതിരെ ഈ കേസിൽ പ്രോസിക്യൂഷൻ അനുമതിതേടി രമേശ് ചെന്നിത്തല നൽകിയ അപേക്ഷ ഗവർണർ നിരസിച്ചിരുന്നു. ഇത് കോടതിയിൽ ചോദ്യം ചെയ്യാതെയാണ് രമേശ് ചെന്നിത്തല വിജിലൻസ് കോടതിയെ സമീപിച്ചതെന്നും ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന ഹർജി ഹൈക്കോടതി ഡിവിഷൻബെഞ്ച് നേരത്തെ തള്ളിയതാണെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹർജിനൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |