തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കായി 97 അംഗങ്ങൾ വോട്ട് ചെയ്തതിൽ ഒരംഗത്തിന്റെ വോട്ടാണ് അസാധുവായത്. ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥിയുടെ പേരിന് നേർക്ക് വലതുഭാഗത്തായി 1 എന്ന് അക്കത്തിൽ രേഖപ്പെടുത്തണം. ഒരംഗം ടിക് മാർക്ക് രേഖപ്പെടുത്തിയ ശേഷം അത് തിരുത്തി 1 ആക്കി മാറ്റിയതാണ് കുരുക്കായത്. വോട്ടെണ്ണൽ വേളയിൽ യു.ഡി.എഫ് അംഗങ്ങളായ മാത്യു കുഴൽനാടനും എൻ. ഷംസുദ്ദീനും ഇതിൽ തടസവാദമുയർത്തി. ഇടത് അംഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ, എം. രാജഗോപാലൻ, ജോബ് മൈക്കിൾ എന്നിവരുമായി തുടർന്ന് വാക്കുതർക്കമായി. വരണാധികാരിയായ നിയമസഭാ സെക്രട്ടറി ബാലറ്റ് പരിശോധിച്ച് അസാധുവായി പ്രഖ്യാപിക്കുകയായിരുന്നു. ഏതംഗമാണ് അസാധുവാക്കിയതെന്ന് കണ്ടെത്താൻ ബാലറ്റ് പേപ്പറിന്റെ കൗണ്ടർഫോയിൽ പരിശോധിക്കേണ്ടിവരും. സി.പി.എം മന്ത്രിയുടേതാണ് അസാധുവായതെന്ന സംസാരമുണ്ട്. അസാധുവെന്ന് ഉറപ്പിച്ചതോടെ സെക്രട്ടറി ആ ബാലറ്റ് സീൽ ചെയ്ത് പ്രത്യേക കവറിലേക്ക് മാറ്റി.പാർട്ടി വിപ്പുള്ളതിനാൽ വോട്ട് ചെയ്ത ശേഷം അംഗങ്ങൾ അതത് പാർട്ടികളുടെ ഇൻ ഏജന്റുമാരെ ബാലറ്റ് പേപ്പർ കാണിക്കണം. മറ്റാരെയും കാണിക്കാൻ പാടില്ല.
രാവിലെ 9ന് വോട്ടെടുപ്പ് ആരംഭിച്ചയുടൻ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്യാനെത്തി. സ്പീക്കർ എം.ബി. രാജേഷും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും അതേ സമയത്താണ് വോട്ട് ചെയ്തത്. രാവിലെ 8.30ന് യു.ഡി.എഫ് നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുത്ത മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. രമേശ് ചെന്നിത്തല രാവിലെ 11ഓടെ ഒറ്റയ്ക്കെത്തിയാണ് വോട്ട് ചെയ്തത്.
പി.പി.ഇ കിറ്റിട്ട് മാണി സി.കാപ്പൻ
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാലാ അംഗം മാണി സി.കാപ്പൻ പി.പി.ഇ കിറ്റ് ധരിച്ചാണ് വൈകിട്ട് 3.15ന് വോട്ട് ചെയ്യാനെത്തിയത്. ഞായറാഴ്ചയാണ് അദ്ദേഹം വിദേശയാത്ര കഴിഞ്ഞെത്തിയത്. 3.30ന് സഭയിലെത്തി വോട്ട് രേഖപ്പെടുത്താനായി നിയമസഭാ സെക്രട്ടേറിയറ്റിൽ പ്രത്യേക ലിഫ്റ്റ് സൗകര്യമുൾപ്പെടെ ക്രമീകരണമൊരുക്കിയെങ്കിലും എം.എൽ.എ അത് ഗൗനിക്കാതെയെത്തി. എം.എൽ.എ ഹോസ്റ്റലിലും എം.എൽ.എയെ കിട്ടാത്തതിനാൽ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിനെയും ക്രമീകരണങ്ങൾ അറിയിച്ചിരുന്നതായി നിയമസഭാവൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തെ ഫോണിൽ ലഭ്യമാവാതിരുന്നതാണ് പ്രശ്നമായത്. പി.പി.ഇ കിറ്റിട്ടിരുന്നെങ്കിലും സാധാരണ ലിഫ്റ്റിൽ അദ്ദേഹം കയറിയതോടെ, അവിടെ ഓപ്പറേറ്ററായിരുന്ന ജീവനക്കാരിയും ആശങ്കയിലായി. എം.എൽ.എയുടേത് നിരുത്തരവാദ സമീപനമാണെന്ന ആക്ഷേപമുയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |