തിരുവനന്തപുരം: പട്ടിക വിഭാഗങ്ങൾക്കുള്ള ക്ഷേമഫണ്ട് തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട ഉടൻ നടപടി സ്വീകരിച്ചതായി പട്ടികജാതിപട്ടിക വർഗക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ ആരോപണങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി അദ്ധ്യക്ഷൻ പറഞ്ഞ വിഷയങ്ങൾ നാല് മാസങ്ങൾക്കു മുൻപ് വകുപ്പ് തന്നെ അന്വേഷണം നടത്തി കണ്ടുപിടിച്ച് നടപടി സ്വീകരിച്ച് വരികയാണ്. തട്ടിപ്പുമായി ബന്ധപ്പെട്ടവർ ഇപ്പോൾ ജയിലിലാണ്,തട്ടിപ്പിൽ ബന്ധമുള്ള സർക്കാർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തു.പട്ടികജാതി വിഭാഗക്കാർക്കായുള്ള ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്ന ഒരാളെയും വച്ചുപൊറുപ്പിക്കില്ല. ഈ വിഷയം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരിക മാത്രമല്ല വിശദമായ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.
സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറത്തെ ഒരു പട്ടികജാതി വികസന ഓഫീസിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും കുറ്റക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പട്ടികജാതി വികസന വകുപ്പിലെ പദ്ധതികളുടെ നിർവഹണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ശുപാർശയിൽ വിജിലൻസ് പരിശോധന നടത്താൻ മുഖ്യമന്ത്രി അംഗീകാരം നൽകി.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |