ശ്രീകൃഷ്ണപുരം: ദൗർബല്യങ്ങൾ പരിഹരിച്ച് ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് കോൺഗ്രസ് ശക്തമായി തിരിച്ചുവരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കരിമ്പുഴ ആറ്റാശ്ശേരിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്റെ രാഷ്ട്രീയ അസ്തിത്വം നിലനിറുത്താൻ വേണ്ടിയാണ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുന്നത്, യൂണിറ്റുകളും മൈക്രോ യൂണിറ്റുകളും രൂപീകരിച്ചുകൊണ്ട് കോൺഗ്രസ് അടിമുടിമാറും. ഒരു ലക്ഷം യൂണിറ്റുകൾ രൂപീകരിക്കാനാണ് കെ.പി.സി.സി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ കരിമ്പുഴ പഞ്ചായത്തിലെ ആറ്റാശ്ശേരി ഇറക്കിങ്ങൽ യൂണിറ്റ് രൂപീകരിച്ചു കൊണ്ടാണ് യൂണിറ്റ് കമ്മിറ്റികളുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്. രാജ്യത്ത് ആദ്യമായി കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുന്നത് കേരളത്തിലാണ്.14 ജില്ലകളിൽ 14 ഗ്രാമപഞ്ചായത്തുകളിലായാണ് ആദ്യഘട്ടത്തിൽ യൂണിറ്റ് കമ്മിറ്റികൾ നിലവിൽ വരുന്നത്. ഗ്രാമപഞ്ചായത്തിലെ 28 ബൂത്തുകളിൽ 135 യൂണിറ്റുകൾ ഗാന്ധിജയന്തി ദിനത്തിൽ നിലവിൽ വരും. സംസ്ഥാനത്തൊട്ടാകെ1500 ഓളം യൂണിറ്റ് കമ്മറ്റികളുടെ ഉദ്ഘാടനം നാളെ നടക്കും. ഈ യൂണിറ്റ് കമ്മിറ്റികളിൽ ഉപയോഗിക്കാനുള്ള ചർക്കാംഗിത ത്രിവർണപതാകകൾ പൂർണമായും കരിമ്പുഴ നെയ്‌ത്ത് ഗ്രാമത്തിലെ ഖാദിയിൽ നെയ്‌തെടുത്തവയാണ്. സംസ്ഥാനത്തെ ആദ്യ യൂണിറ്റ് പ്രസിഡന്റായി ഹരിദാസൻ പാണ്ടികശാലയെയും, സെക്രട്ടറിയായി ശിഹാബുദ്ദീനെയും, ട്രഷററായി സുമ നായപ്പുള്ളിയെയും തിരഞ്ഞെടുത്തു.
യൂണിറ്റിലെ മുതിർന്ന അംഗം ഹംസ പതാക ഉയർത്തി. ജില്ലാ കോ-ഓഡിനേറ്ററും, കെ.പി.സി.സി സെക്രട്ടറിയുമായ പി. ഹരിഗോവിന്ദന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ ആദ്യ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചത്.
ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്ന് കെ.സുധാകരൻ
പാലക്കാട്: മോൻസൺ മാവുങ്കൽ വിഷയത്തിൽ സി.ബി.ഐ ഉൾപ്പെടെ ഏതന്വേഷണവും നട്ടല്ലോടെ നിന്ന് നേരിടാൻ തയ്യാറാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. പിണറായി വിജയൻ സ്വപ്നയെ അറിയില്ലെന്ന് പറഞ്ഞത് പോലെ മോൻസനെ അറിയില്ലെന്ന് താൻ പറഞ്ഞിട്ടില്ല. നട്ടല്ലോടെ പറഞ്ഞത് അവിടെ പോയിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട് എന്നുതന്നെയാണ്. മറ്റ് യാതൊരു ഇടപാടുകളും മോൻസണുമായിട്ടില്ല. തട്ടിപ്പുകാരനാണെന്ന് മനസിലാകുന്നത് ഇപ്പോഴാണ്. തന്നെ ഉപയോഗിച്ച് അയാൾ തട്ടിപ്പ് നടത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും കെ.സുധാകരൻ പറഞ്ഞു.
നാലാൾ പോകുമ്പോൾ കോൺഗ്രസിലേക്ക് നാനൂറ് ആളുകൾ വരും. അത് മാദ്ധ്യമങ്ങൾ കാണുന്നില്ല. നാൽപത്, അമ്പത് വർഷം സർവീസുള്ളവർ പോയപ്പോഴും കൂടെ ആരും പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |