ആലപ്പുഴ : ഇടുക്കി എൻജിനിയറിംഗ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ മരണം സി.പി.എം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കലാലയങ്ങളിൽ സി.പി.എമ്മും എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും സംയുക്തമായി നടത്തുന്ന കലാപത്തിന്റെ രക്തസാക്ഷിയാണ് ധീരജ്.
ധീരജിന്റെ മരണത്തിൽ ഇടതുപക്ഷത്തിന് ദുഃഖമല്ല, ആഹ്ലാദമാണ്. നാടാകെ തിരുവാതിര കളിച്ച് അവർ ആഹ്ലാദിക്കുകയാണ്. മരണവാർത്ത കേട്ടപ്പോൾ സ്മാരകത്തിന് എട്ട് സെന്റ് സ്ഥലം വാങ്ങാനായിരുന്നു കണ്ണൂരിലെ സി.പി.എം നേതാക്കൾക്ക് തിടുക്കം. ഇടുക്കി എൻജിനിയറിംഗ് കോളേജിൽ കെ.എസ്.യുവിന്റെ വിജയം തടയാൻ ഹോസ്റ്റൽ കേന്ദ്രീകരിച്ച് ഡി.വൈ.എഫ്.ഐ ഗുണ്ടകൾ ക്യാമ്പ് ചെയ്ത് അക്രമങ്ങൾ ആസൂത്രണം ചെയ്തിരുന്നു.
'എൻജിനിയറിംഗ് കോളേജുകളിലും ടെക്നിക്കൽ സ്ഥാപനങ്ങളിലും കെ.എസ്.യു ദുർബലമാണ്. ഇത്തവണ എന്റെ കുട്ടികൾ രണ്ടും കല്പിച്ച് രംഗത്തിറങ്ങി. തിരഞ്ഞെടുപ്പ് നടന്ന ഒൻപതിൽ ആറിടത്തും കെ.എസ്.യു വിജയിച്ചു. വോട്ടെടുപ്പ് നടന്നിരുന്നെങ്കിൽ ഇടുക്കിയിലും കെ.എസ്.യു വിജയിക്കുമായിരുന്നു" - സുധാകരൻ പറഞ്ഞു. ഇടുക്കിയിൽ നടന്ന അക്രമത്തിന്റെ സത്യം മാദ്ധ്യമങ്ങളോട് പറഞ്ഞ ജില്ലാ പൊലീസ് മേധാവിയെ എം.എം. മണി ഭീഷണിപ്പെടുത്തി. പ്രതിഷേധത്തിന്റെ മറവിൽ വ്യാപക അക്രമങ്ങളാണുണ്ടാകുന്നത്. നിയമവാഴ്ച പുനഃസ്ഥാപിക്കാൻ പിണറായി വിജയൻ തയ്യാറായില്ലെങ്കിൽ ഇടതുപക്ഷത്തിന്റെ അവസാനത്തെ ഭരണമായിരിക്കും ഇതെന്നും സുധാകരൻ പറഞ്ഞു.
രക്തസാക്ഷിത്വം സി.പി.എം ആഘോഷിക്കുന്നു: കെ. സുധാകരൻ
കൊല്ലം: എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥി ധീരജിന്റെ രക്തസാക്ഷിത്വം സി.പി.എം ആഘോഷമാക്കുകയാണെന്ന്കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഒരു മാസമായുള്ള സംഭവ പരമ്പരകളുടെ തുടർച്ചയാണ് ഇടുക്കിയിൽ നടന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളേജിലെത്തിയിരുന്നു. നിഖിൽ പൈലിയെ 40 പേർ ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിക്കവേയാണ് കത്തിക്കുത്തിൽ കലാശിച്ചത്.
ഈ സംഭവത്തിനു ശേഷം സി.പി.എം അഴിച്ചുവിടുന്ന അക്രമ പരമ്പരകളെ അപലപിക്കുന്നു. മൃതദേഹം വഹിച്ചുള്ള യാത്രയ്ക്കൊപ്പം ലോറി നിറയെ ഗുണ്ടകളായിരുന്നു. പൊലീസ് നോക്കി നിൽക്കെ കൊടിമരങ്ങളും, വെയിറ്റിംഗ് ഷെഡുകളും തകർത്തായിരുന്നു അക്രമം. വിലാപയാത്ര എത്തുംമുമ്പ് രക്തസാക്ഷി മണ്ഡപം പണിയാൻ ധീരജിന്റെ വീടിനു സമീപം പാർട്ടി എട്ടു സെന്റ് സ്ഥലം വാങ്ങി. തിരുവനന്തപുരത്തും ആലപ്പുഴയിലും പാർട്ടിസമ്മേളനത്തിൽ തിരുവാതിര കളിയായിരുന്നു. എന്നിട്ട് കലാപത്തിന് സംഘങ്ങളെ ഇറക്കുന്നത് കെ.പി.സി.സി പ്രസിഡന്റാണെന്ന് പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |