തിരുവനന്തപുരം: ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് രണ്ട് ചേരിയിലാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ
ആരോപിച്ചു.
വർഗീയ വികാരം വളർത്തുന്നതിന്റെ ഭാഗമായാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മന്ത്രിമാർ ജാതി, മതം തിരിച്ച് വോട്ടർമാരെ കാണാൻ പോയത്. വർഗീയതയുമായി സമരസപ്പെടുന്ന സി.പി.എമ്മിന്റെ നടപടികൾക്കെതിരായ ജനവിധിയായിരിക്കും തൃക്കാക്കരയിലേത്. വർഗീയ ശക്തികളെ പ്രീണിപ്പിക്കാനും അവരുടെ വോട്ട് സമാഹരിക്കാനും സി.പി.എം ഓടിനടക്കുകയാണ്. കേരളത്തിന്റെ മതേതര മനസിനെ മുറിവേൽപ്പിക്കുന്ന നിരവധി സംഭവങ്ങളുണ്ടായത് അതിന്റെയെല്ലാം ആകെത്തുകയാണ്. ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയത എതിർക്കപ്പെടേണ്ടതാണെന്ന് സി.പി.എം വാദിക്കുമ്പോൾ, സംസ്ഥാന സർക്കാരിന്റെ പല നിലപാടുകളും അത്തരക്കാർക്ക് സഹായകരമാണ്. പരസ്യമായി എതിർക്കുകയും രഹസ്യമായി ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്യുന്നു. വർഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാനുള്ള തന്റേടം സി.പി.എമ്മിനില്ല. വിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് രാഷ്ട്രീയ നാടകം കളിക്കാനും അവരെ രക്ഷപ്പെടുത്താനും സർക്കാർ എഴുതിയ തിരക്കഥ സി.പി.എം നടപ്പാക്കുന്നു. ധീരപരിവേഷത്തോടെ അത്തരക്കാർക്ക് അറസ്റ്റ് വരിക്കാൻ അവസരം സൃഷ്ടിക്കുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഇല്ലായിരുന്നെങ്കിൽ കഥ മറ്റൊന്നായേനെയെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |