തൃശൂർ: കൊടകര കുഴൽപ്പണക്കവർച്ച കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇന്ന് രാവിലെ 10.30ന്
തൃശൂർ പൊലീസ് ക്ലബിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. അന്വേഷണം അവസാനഘട്ടത്തിലെത്തിയിരിക്കെ സുരേന്ദ്രനിൽ നിന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
സുരേന്ദ്രനോട് ഈ മാസം ആറിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും തിരക്കുകാരണം 13വരെ വരാൻ കഴിയില്ലെന്ന് അറിയിച്ചു. തുടർന്ന് ഏഴിന് രണ്ടാമത്തെ നോട്ടീസ് നൽകുകയായിരുന്നു. അതേസമയം പൊലീസ് കണ്ടെടുത്ത പണവും വാഹനവും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധർമ്മരാജ്, സുനിൽ നായിക്ക്, ഡ്രൈവർ ഷംജീർ എന്നിവർ നൽകിയ ഹർജി പരിഗണിക്കുന്നത് ഇരിങ്ങാലക്കുട കോടതി വീണ്ടും മാറ്റി. പണത്തിന്റെ രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്ന് ധർമ്മരാജിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്നാണ് കേസ് പരിഗണിക്കുന്നത് 17ലേക്ക് മാറ്റിയത്.
ഏപ്രിൽ മൂന്നിന് കൊടകര മേൽപ്പാലത്തിന് സമീപത്തായിരുന്നു വാഹനാപകടമുണ്ടാക്കി കാറിലുണ്ടായിരുന്ന മൂന്നരക്കോടി കവർന്നത്. 26ന് മുമ്പ് കേസിൽ കുറ്റപത്രം സമർപ്പിക്കാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |