ന്യൂഡൽഹി: കേരളത്തെ പതുക്കെ മറ്റൊരു സിറിയ ആക്കാനുള്ള നീക്കമാണ് പോപ്പുലർ ഫ്രണ്ട് നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. ഇതിനായി വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ട നടപ്പാക്കുകയാണ്.
ഭരണകക്ഷിയായ സി.പി.എമ്മും മുഖ്യപ്രതിപക്ഷമായ കോൺഗ്രസും വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഇസ്ലാമിക തീവ്രവാദത്തെ പിന്തുണയ്ക്കുകയാണ്. കേരളത്തിൽ തീവ്രവാദം ശക്തമാകുന്നത് രാജ്യത്തിന് വലിയ ഭീഷണിയാണ്.
ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് കേന്ദ്ര മന്ത്രിമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറുമടക്കം പങ്കെടുത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
ദേശീയ പ്രസ്ഥാനങ്ങളുടെ രണ്ട് പ്രവർത്തകരെയാണ് 20 ദിവസത്തിനിടെ പി.എഫ്.ഐ വധിച്ചത്. ചാവക്കാട് ബിജുവിന്റെയും പാലക്കാട് സഞ്ജിത്തിന്റെയും കൊലപാതകം തീവ്രവാദ ശൈലിയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. പൊലീസുകാരൻ ദൃക്‌സാക്ഷിയായ കൊലപാതകമായിട്ടും പൊലീസ് 7 ദിവസം കഴിഞ്ഞാണ് പ്രതികളുടെ വാഹനത്തിന്റെ ഫോട്ടോ പോലും പുറത്തുവിട്ടത്. സി.പി.എം- പോപ്പുലർ ഫ്രണ്ട് കൂട്ടുകെട്ടാണ് പൊലീസിന്റെ നിഷ്ക്രിയത്വത്തിന് കാരണം. പാലക്കാട് ജില്ലയിലെ ഷൊർണ്ണൂർ നഗരസഭ ഉൾപ്പെടെ പല തദ്ദേശ സ്ഥാപനങ്ങളിലും ഇവർ ഒരുമിച്ചാണ് ഭരിക്കുന്നത്. കേരളത്തിലെ കാര്യങ്ങളെല്ലാം ആഭ്യന്തരമന്ത്രി അമിത്ഷായുടെ മുമ്പിൽ അവതരിപ്പിച്ചു. പാലാ ബിഷപ്പ് ഹൗസ് അക്രമിക്കാനുള്ള മതതീവ്രവാദികളുടെ നീക്കം എല്ലാ ജനവിഭാഗങ്ങൾക്കും ഈ തീവ്രവാദം ഭീഷണിയാണെന്നാണ് കാണിക്കുന്നത്. ആയിരക്കണക്കിന് ഹലാൽ ഹോട്ടലുകളാണ് കേരളത്തിൽ ഉയരുന്നത്. കരുവന്നൂർ സഹകരണ ബാങ്കിലെ വൻ അഴിമതി സി.ബി.ഐയെ ഏൽപ്പിക്കാൻ അമിത്ഷായോട് അഭ്യർത്ഥിച്ചതായി സുരേന്ദ്രൻ പറഞ്ഞു.
ഇത്തരം വിധ്വംസക പ്രവർത്തനങ്ങളുടെ ഇരയാവുന്നത് കേരളത്തിലെ ജനങ്ങളാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇതു കാരണം നിക്ഷേപകർ അയൽ സംസ്ഥാനങ്ങളിലേക്ക് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദത്തിനെതിരെ മിണ്ടാനാവില്ല: കേന്ദ്രമന്ത്രി വി. മുരളീധരൻ
കേരളത്തിൽ ഇസ്ലാമിക തീവ്രവാദത്തിനെതിരെ ആരും സംസാരിക്കാൻ പാടില്ല എന്നതാണ് സാഹചര്യമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. തീവ്രവാദികൾക്കെതിരെ സംസാരിച്ചാൽ കൂട്ടായെത്തി ആക്രമിക്കുന്ന സ്ഥിതിയാണ്. സി.പി.എം, കോൺഗ്രസ് പ്രവർത്തകരും പോപ്പുലർ ഫ്രണ്ടിന്റെ കൊലക്കത്തിക്ക് ഇരയായിട്ടും രാഷ്ട്രീയ താത്പര്യം മൂലം കോൺഗ്രസും സി.പി.എമ്മും പ്രതികരിക്കുന്നില്ല. സർക്കാർ നടപടിയെടുക്കുന്നില്ല. പാലാ ബിഷപ്പ് നർക്കോട്ടിക് ജിഹാദിനെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ ആദ്യമായാണ് ഇത് കേൾക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അടിസ്ഥാന പ്രശ്നം വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. കേരളത്തിന്റെ ഈ ദുരവസ്ഥ രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് കേരള ബി.ജെ.പി ഉദ്ദേശിക്കുന്നത്.- മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |