തിരുവനന്തപുരം: പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജയെ പരസ്യമായി തള്ളിപ്പറഞ്ഞ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജനറൽ സെക്രട്ടറിയായാലും ചെയർമാനായാലും സംസ്ഥാന സെക്രട്ടറി ആയാലും പാർട്ടി മാനദണ്ഡങ്ങൾ ലംഘിക്കാൻ പാടില്ലെന്ന് ഇന്നലെ സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കവേ കാനം തുറന്നടിച്ചു. എസ്.എ. ഡാങ്കെയെ വിമർശിച്ച പാർട്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
കേരള പൊലീസിൽ ആർ.എസ്.എസ് ഗ്യാങ് പ്രവർത്തിക്കുന്നുണ്ടോയെന്ന് പരസ്യ വിമർശനം നടത്തിയ ഇന്ത്യൻ വനിതാ ദേശീയ ഫെഡറേഷന്റെ
ജനറൽ സെക്രട്ടറി ആനി രാജയെ പിന്തുണയ്ക്കുന്ന തരത്തിൽ ഡൽഹിയിൽ ഡി. രാജ മാദ്ധ്യമങ്ങളോട് പ്രതികരിച്ചതാണ് സി.പി.ഐ സംസ്ഥാന നേതൃത്വത്തെ പ്രകോപിപ്പിച്ചത്.
മൂന്ന് ദിവസമായി തിരുവനന്തപുരത്ത് ചേർന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളിലും രാജയ്ക്കും ആനി രാജയ്ക്കുമെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്.
ദേശീയ നിർവാഹക സമിതി അംഗങ്ങൾ ഒരു സംസ്ഥാനത്തെ രാഷ്ട്രീയവിഷയങ്ങളിൽ അഭിപ്രായപ്രകടനം നടത്തുമ്പോൾ സംസ്ഥാന ഘടകത്തിൽ ആലോചിച്ചാവണമെന്നാണ് പാർട്ടി ദേശീയ കൗൺസിൽ അംഗീകരിച്ചിട്ടുള്ള നിലപാടാണെന്ന് കാനം പറഞ്ഞു. അത് ലംഘിക്കപ്പെട്ടുവെന്ന് കാണിച്ചാണ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചത്. ദേശീയ എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങൾ അത് ശരിവച്ച് തീർപ്പാക്കി. കൗൺസിൽ അംഗീകരിച്ച രാഷ്ട്രീയ തീരുമാനങ്ങൾ വിശദീകരിക്കാൻ ജനറൽ സെക്രട്ടറി വിളിച്ച വാർത്താസമ്മേളനം രണ്ട് ദേശീയ സെക്രട്ടേറിയറ്റംഗങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു. പാർട്ടിക്കുള്ളിലെ വിഷയമായതിനാൽ വാർത്താസമ്മേളനത്തിലിത് പറഞ്ഞില്ല. വാർത്താസമ്മേളനത്തിന് ശേഷം ഡൽഹിയിലെ ചില മാദ്ധ്യമപ്രവർത്തകർ മാറിനിന്ന് ചോദിച്ചപ്പോഴാണ്, പ്രതികരണം ജനറൽ സെക്രട്ടറിയിൽ നിന്നുണ്ടായത്.
യു.പിയിലെ പൊലീസിനോടാണ് കേരള പൊലീസിനെ താരതമ്യം ചെയ്തത്. കേരളം വ്യത്യസ്തമാണെന്ന് അദ്ദേഹത്തിന് അറിയാത്തത് കൊണ്ടാണത്. ഓക്സിജൻ ഇല്ലെന്ന് പറഞ്ഞ ഡോക്ടർക്കെതിരെ കേസെടുത്ത പൊലീസാണ് യു.പിയിലേത്. കേരള പൊലീസ് സഹായവുമായി നിരത്തിലാണ്. സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലും കൗൺസിൽ യോഗത്തിലും നടന്ന ചർച്ചയിലെ വികാരം ഡി. രാജയെ അറിയിക്കാൻ ഇവിടെ നിന്നുള്ള കേന്ദ്ര സെക്രട്ടേറിയറ്റംഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഡി. രാജയോട് നേരത്തേമുതൽ വിയോജിപ്പുള്ളവരാണ് സി.പി.ഐയുടെ സംസ്ഥാനനേതൃത്വം. പാർട്ടിയുടെ രാജ്യത്തെ ഏറ്റവും ശക്തിയുള്ള ഘടകമെന്ന നിലയിൽ കേരള ഘടകത്തിന്റെ സമ്മർദ്ദത്താലാണ് കഴിഞ്ഞ കൊല്ലം പാർട്ടി കോൺഗ്രസിൽ അനാരോഗ്യമുള്ള സുധാകർ റെഡ്ഢിയെ മാറ്റാതിരുന്നത്. പാർട്ടി കോൺഗ്രസിന് ശേഷമാണ് റെഡ്ഢി മാറി രാജയെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |