കൊച്ചി:കാസർകോട് പടന്നയിലെ ടി.കെ.സി എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി പുതിയ ആർട്‌സ് ആൻഡ് സയൻസ് കോളേജിനു നൽകിയ അപേക്ഷ അപാകതകളുണ്ടായിട്ടും പരിഗണിക്കാൻ കണ്ണൂർ സർവകലാശാല വി.സി നിർദ്ദേശിച്ചതിന്റെ കാരണം വിശദീകരിക്കണമെന്ന് ഹൈക്കോടതി. സർവകലാശാല രജിസ്ട്രാറുടെ എതിർപ്പു മറികടന്നാണോ ഇടപെടലെന്ന് സംശയമുണ്ടെന്നും ഇക്കാര്യത്തിൽ വി.സി വിശദീകരണം നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിൽ പറയുന്നു.
യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കാതെ പുതിയ സ്വാശ്രയ കോളേജിന് അനുമതി നൽകാനുള്ള നീക്കത്തിനെതിരെ ഷറഫ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് കമ്മിറ്റി നൽകിയ ഹർജിയാണ് സിംഗിൾബെഞ്ച് പരിഗണിക്കുന്നത്. ഹർജി സെപ്തംബർ രണ്ടിനു വീണ്ടും പരിഗണിക്കും.
പുതിയ കോളേജ് തുടങ്ങാനുള്ള നടപടി ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. ഈ ഉത്തരവിന്റെ കാലാവധി നീട്ടിയിട്ടുമുണ്ട്. പുതിയ കോളേജ് തുടങ്ങാൻ യു.ജി.സി മാനദണ്ഡങ്ങളനുസരിച്ച് അഞ്ച് ഏക്കർ ഭൂമി വേണമെന്നിരിക്കേ ടി.കെ.സി സൊസൈറ്റി നൽകിയ അപേക്ഷയിൽ ഭൂമിയുടെ കാര്യം വ്യക്തമാക്കിയിരുന്നില്ല. അപേക്ഷയിലെ ഇതടക്കമുള്ള ന്യൂനതകൾ പരിഹരിക്കാൻ സർവകലാശാല രണ്ടു തവണ സൊസൈറ്റിക്ക് കത്തു നൽകി. തുടർന്ന് നാലര ഏക്കർ സ്ഥലമാണ് തങ്ങൾക്കുള്ളതെന്നും ഒരു സൊസൈറ്റി അംഗത്തിന്റെ ഒരേക്കർ കൂടി കൂട്ടിച്ചേർക്കാമെന്നും സൊസൈറ്റി മറുപടി നൽകി. രജിസ്ട്രേഷനു മൂന്നു മാസം സാവകാശവും തേടി.
ഇതിൽ ഇടപെട്ട വി.സി, രജിസ്ട്രാർക്ക് ലഭിച്ച മറുപടിക്കത്ത് സിൻഡിക്കേറ്റിന് കൈമാറാനും കോളേജിൽ പരിശോധന നടത്താൻ രണ്ടംഗ സമിതിയെ നിയോഗിക്കാനും നിർദ്ദേശിച്ചു. മതിയായ സ്ഥലമില്ലാത്തതിനാൽ അപൂർണവും അസാധുവുമായ അപേക്ഷയിലാണ് വി.സിയുടെ നിർദ്ദേശമെന്ന് ഹൈക്കോടതി വിലയിരുത്തി.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസർ നിയമനം നൽകാനുള്ള വിവാദ നീക്കത്തിൽ ഗവർണറും ഹൈക്കോടതിയും ഇടപെട്ടതിനു പിന്നാലെയാണ് കോളേജിന് അനുമതി നൽകുന്നതിൽ സിംഗിൾ ബെഞ്ചിന്റെ ഇടപെടൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |