മൂവാറ്റുപുഴ: കേരളാ കോൺഗ്രസ് (ബി) ഭാരവാഹി തിരഞ്ഞെടുപ്പ് മൂവാറ്റുപുഴ മുനിസിഫ് കോടതി തടഞ്ഞു. മൂവാറ്റൂപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബേബി മാത്യുവും സംസ്ഥാന കമ്മിറ്റിയംഗം ഗ്രേഷ്യസ് വട്ടകുഴിയും നൽകിയ ഹർജിയിലാണ് മുൻസിഫ് ഷാനാ ബീഗത്തിന്റെ ഉത്തരവ്.
പാർട്ടി ചെയർമാനായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടെ മരണത്തെത്തുടർന്ന് ഒമ്പതു മാസമായി പകരക്കാരനെ സംഘടനാ ഭരണഘടനയനുസരിച്ചു തിരഞ്ഞെടുത്തിട്ടില്ലെന്നും, വൈസ് ചെയർമാനായിരുന്ന കെ.ബി. ഗണേഷ് കുമാർ എം.എൽ.എ സ്വയം ചെയർമാനായി ചുമതലയേറ്റെന്നും ഹർജിയിൽ പറയുന്നു. റിട്ടേണിംഗ് ഓഫീസർമാരെ തിരഞ്ഞെടുത്തിട്ടു വേണം വാർഡ് തലം മുതൽ സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി വരെ തിരഞ്ഞെടുപ്പു നടത്താനെന്നിരിക്കെ, നാലു വർഷമായി പാർട്ടിയിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് ഹർജിക്കാർ പറയുന്നു.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് വർഷമാണ് കാലാവധി. 2017 നവംബർ 18നാണ് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. അതിനാൽ റിട്ടേണിംഗ് ഓഫീസർമാരെ തിരഞ്ഞെടുത്ത് മെമ്പർഷിപ്പ് പുതുക്കി തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്.
കെ.ബി. ഗണേഷ് കുമാർ, വൈസ് ചെയർമാൻമാരായ എം.വി. മാണി, അഡ്വ .പോൾ ജോസഫ്, ജനറൽ സെക്രട്ടറി സി. വേണുഗോപാലൻ നായർ എന്നിവർക്ക് നോട്ടീസ് അയയ്ക്കാൻ കോടതി ഉത്തരവിട്ടു. ഹർജി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |