കൊച്ചി: കേരളത്തിലെ മദ്യവില്പനശാലകളുടെ സമീപത്തു കൂടി സ്ത്രീകൾക്കും കുട്ടികൾക്കും പോകാനാവാത്ത സ്ഥിതിയാണെന്നും, മാന്യവും പരിഷ്‌കൃതവുമായ രീതിയിൽ മദ്യം വിറ്റാൽ ഈ സ്ഥിതി ഒഴിവാക്കാനാകുമെന്നും ഹൈക്കോടതി പറഞ്ഞു
കള്ളക്കടത്തു സാധനമല്ല വിൽക്കുന്നത്. വേണ്ടത്ര സൗകര്യമില്ലാതെ മദ്യവില്പന നടത്തുന്നതു മൂലം പൊതുനിരത്തിലേക്ക് വരി നിൽക്കൽ നീളുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ബിവറേജസ് വില്പനശാലകളിൽ മതിയായ സൗകര്യമൊരുക്കണമെന്ന വിധി പാലിച്ചില്ലെന്നാരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇത് പറഞ്ഞത്.
നേരത്തേ ഹർജി പരിഗണിച്ചപ്പോൾ, വില്പനശാലകളിലെ സൗകര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ബെവ്കോ എം.ഡിക്കും എക്സൈസ് കമ്മിഷണർക്കും നിർദ്ദേശം നൽകിയിരുന്നു. സംസ്ഥാനത്തെ 306 മദ്യവില്പനശാലകളിൽ 96 എണ്ണവും മതിയായ സൗകര്യമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും, ഇവ മാറ്റി സ്ഥാപിക്കാൻ എക്സൈസ് കമ്മിഷണർ ഉത്തരവിട്ടെന്നും സർക്കാർ അറിയിച്ചു. നാട്ടുകാരുടെ പരാതി ഉയരുമെന്നതിനാൽ പുതിയ സ്ഥലം കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു.
മദ്യവില്പനശാലകളിലെ തിരക്ക് കുറയ്ക്കാൻ രാവിലെ ഒമ്പതു മുതൽ ബാറുകളുൾപ്പെടെ തുറക്കാൻ നിർദ്ദേശം നൽകിയെന്നു വ്യക്തമാക്കി സർക്കാർ റിപ്പോർട്ട് നൽകിയിരുന്നു. 96 വില്പനശാലകൾ മാറ്റിസ്ഥാപിക്കുമെന്നും,
47ൽ സെൽഫ് സർവീസ് സംവിധാനം തുടങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റുള്ളവയുടെ വിവരങ്ങൾ കൂടി അറിയിക്കണമെന്നും ,മാറ്റി സ്ഥാപിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണമെന്നും നിർദ്ദേശിച്ച സിംഗിൾബെഞ്ച് ഹർജി ആഗസ്റ്റ് 11നു പരിഗണിക്കാൻ മാറ്റി.
തൃശൂരിലെ കുറുപ്പംറോഡിലെ വില്പനശാലയ്ക്കെതിരെ സമീപത്തെ ഹിന്ദുസ്ഥാൻ പെയിന്റ്സ് എന്ന സ്ഥാപനത്തിന്റെ ഉടമ നൽകിയ ഹർജിയിൽ മദ്യവില്പനശാലകൾക്ക് അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നാലു വർഷം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരൻ നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് ഹൈക്കോടതി പറരിഗണിക്കുന്നത്.
'ജനത്തെ ബുദ്ധിമുട്ടിക്കുന്നത് കുത്തക ആയതിനാൽ'
ബെവ്കോയുടെ കുത്തകയായതു കൊണ്ടാണ് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മദ്യവില്പന നടത്തുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ബിവറേജസിന്റെ വില്പനശാല വന്നാൽ ആ പ്രദേശം നശിക്കുമെന്ന് പേടിക്കുന്നതു കൊണ്ടാണ് ആളുകൾ എതിർക്കുന്നത്. വൃത്തിഹീനമായാണ് ഇവ പ്രവർത്തിക്കുന്നത്. മിക്ക വില്പനശാലകൾക്കും പാർക്കിംഗ് സൗകര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |