കൊച്ചി: അന്യസ്ത്രീകളുമായി താരതമ്യം ചെയ്ത് ഭാര്യയെ അധിക്ഷേപിക്കുന്നത് ക്രൂരതയാണെന്നും വിവാഹമോചനത്തിന് കാരണമാണെന്നും ഹൈക്കോടതി നിരീക്ഷണം. പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്നതുൾപ്പടെ ആക്ഷേപിക്കുന്നത് മാനസിക പീഡനമാണ്. വാക്കുകൾ ഉപയോഗിച്ചുള്ള അധിക്ഷേപവും ക്രൂരതയുടെ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടി ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് സി.എസ് സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു.
ഭാര്യയുടെ ഹർജിയിൽ വിവാഹമോചനം അനുവദിച്ച കീഴ്ക്കോടതി ഉത്തരവിനെതിരെ ഭർത്താവ് സമർപ്പിച്ച അപ്പീൽ തള്ളിയാണ് നിരീക്ഷണം.
സോഫ്‌റ്റ്‌വെയർ എൻജിനീയർമാരായ ഇരുവരും 2009 ജനുവരി 17 നാണ് വിവാഹിതരായത്. അതേവർഷം നവംബർ രണ്ടിന് വിവാഹമോചനത്തിനായി യുവതി കോടതിയെ സമീപിച്ചു. ഭർത്താവ് തന്നെ മോശമാക്കി സംസാരിക്കുന്നു, മറ്റുള്ളവരുമായി താരതമ്യം ചെയ്ത് സൗന്ദര്യം കുറവെന്ന് ആക്ഷേപിക്കുന്നു എന്നിവയായിരുന്നു ഹർജിയിലെ പരാതി. മൊബൈൽ സന്ദേശങ്ങൾ സംശയത്തോടെയാണ് ഭർത്താവ് കാണുന്നത്. അവിശ്വസിക്കുകയും മർദ്ദിക്കുകയും ചെയ്തു.
ഭർത്താവിന്റെ പ്രവൃത്തികൾ ക്രൂരതയുടെ പരിധിയിൽ വരുമെന്ന് വിലയിരുത്തിയ ഹൈക്കോടതി, വിവാഹമോചനം അനുവദിച്ച ഏറ്റുമാനൂർ കുടുംബ കോടതി ഉത്തരവ് ശരിവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |