കൊച്ചി: കേരളത്തിൽ ഒരു രൂപയുടെ പോലും വ്യവസായ നിക്ഷേപം ഇനി നടത്തില്ലെന്ന് കിറ്റെക്‌സ് മാനേജിംഗ് ഡയറക്ടർ സാബു എം. ജേക്കബ് പറഞ്ഞു. തെലങ്കാനയിലെ പദ്ധതിക്കരാർ ഈ മാസം ഒപ്പിടും. താൻ ആദരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കില്ലെന്നും തെലങ്കാനയിൽ നിന്ന് തിരിച്ചെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
തെലങ്കാനയിൽ കിറ്റെക്‌സ് സംഘത്തിന് രാജകീയ സ്വീകരണമാണ് ലഭിച്ചത്. വ്യവസായ മന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. കാകതീയ മെഗാ ടെക്സ്റ്റൈൽ പാർക്കുൾപ്പെടെ സന്ദർശിച്ചു. ആയിരം കോടി രൂപയുടെ നിക്ഷേപമാണ് തെലങ്കാനയിൽ ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. രണ്ടു വർഷത്തിനകം ഇത്രയും തുക മുടക്കും. ഇതിന്റെ നടപടികൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കും. കൂടുതൽ നിക്ഷേപം ഭാവിയിൽ ആലോചിക്കും. തെലങ്കാനയിൽ കഴിയുന്നത്ര മലയാളികൾക്ക് ജോലി നൽകും.
കർണാടകത്തിൽ നിക്ഷേപത്തിന് കേന്ദ്ര ഐ.ടി. മന്ത്രി രാജീവ് ചന്ദ്രശേഖരൻ ക്ഷണിച്ചു. ഫോണിൽ 15 മിനിറ്റ് മന്ത്രിയുമായി സംസാരിച്ചു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. ഏതാനും ദിവസത്തിനകം വീണ്ടും സംസാരിക്കും.
കേരളത്തിൽ മുതൽ മുടക്കുന്നത് വലിയ സാഹസമാണെന്ന് തിരിച്ചറിഞ്ഞു. ഇനി മുതൽ മുടക്കാൻ മനസ് അനുവദിക്കുന്നില്ല.നിലവിലെ പദ്ധതികൾ മാറ്റണോയെന്ന് സ്ഥിതി വിലയിരുത്തി തീരുമാനിക്കും.
57 വർഷമായി കേരളത്തിലുണ്ട്. 15,000 പേർക്ക് തൊഴിൽ നൽകിയത് വലിയ കാര്യമായാണ് കരുതുന്നത്. മറ്റു സംസ്ഥാനങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ലഭിക്കുമെന്നറിഞ്ഞിട്ടും സഹിച്ചും ക്ഷമിച്ചും പിടിച്ചു നിന്നു. ഭരിക്കുന്നവരും സർക്കാർ സംവിധാനങ്ങളും വളഞ്ഞാക്രമിക്കുമ്പോൾ സമാധാനത്തോടെ ജീവിക്കുകയെന്നത് പ്രധാനമാണ്.
ആരുമായും ചർച്ചയ്ക്ക് തയ്യാറാണ്. ഒരു എൽ.ഡി. ക്‌ളാർക്ക് പോലും സംസാരിച്ചില്ല. വ്യവസായമന്ത്രി നടത്തുന്ന ചർച്ചയെക്കുറിച്ച് അറിയില്ല. ക്ഷണം ലഭിച്ചാൽ ആലോചിക്കും. മുഖ്യമന്ത്രിയുടെ പരാമർശങ്ങളോട് പ്രതികരിക്കില്ല. തന്നെ ശാസിക്കാൻ അധികാരമുള്ളയാളാണ് മുഖ്യമന്ത്രി.
എം.എൽ.എമാരോട് കടപ്പാട്
ഒരു ബിസിനസുകാരന് എങ്ങനെ കോടികൾ ലാഭിക്കാമെന്ന് കാട്ടിത്തന്ന അഞ്ച് എം.എൽ.എമാരോടും ഒരു എം.പിയോടും നന്ദിയുണ്ട്. കുന്നത്തുനാട് എം.എൽ.എ വി.പി. ശ്രീനിജിനാണ് വഴിയൊരുക്കിയത്. പെരുമ്പാവൂർ, മൂവാറ്റുപുഴ, തൃക്കാക്കര, എറണാകുളം എം.എൽ.എമാരും ചാലക്കുടി എം.പിയുമാണ് പുറത്തെ അവസരങ്ങൾ മനസിലാക്കിത്തന്നത്. അവരോട് നന്ദിയുണ്ട്. രാഷ്ട്രീയപരമായി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നീട് മറുപടി നൽകുമെന്ന് സാബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |