തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ചികിത്സ നൽകുന്നതിനായി ഉത്തരവ് ഇറക്കിക്കഴിഞ്ഞ മെഡിസെപ് പദ്ധതി നടപ്പാക്കുന്നതിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആശുപത്രി ഉടമകളുമായി സംസാരിക്കും. ഇൻഷ്വറൻസ് അംഗങ്ങൾക്ക് ചികിത്സ നൽകുന്നതിനുള്ള നിരക്കിലാണ് തർക്കം. സ്പെഷ്യലിസ്റ്റ് ആശുപത്രികൾ വിട്ടുനിൽക്കുന്നതാണ് പ്രധാന തടസ്സം. സ്പെഷ്യലിസ്റ്റ് ആശുപത്രികളില്ലെങ്കിൽ പദ്ധതികൊണ്ട് പ്രയോജനമുണ്ടാകില്ല. പദ്ധതി എന്നു തുടങ്ങാനാവുമെന്ന് സർക്കാരിനും വ്യക്തതയില്ല.
നേരത്തെ പദ്ധതി ഏറ്റെടുത്തിരുന്ന റിലയൻസിനെ ഒഴിവാക്കി ഒാറിയന്റൽ ഇൻഷ്വറൻസിനാണ് ഇക്കുറി പദ്ധതി നൽകിയിരിക്കുന്നത്. ജീവനക്കാരിൽ നിന്ന് തന്നെ പണംപിരിച്ച് സർക്കാരിന് ബാദ്ധ്യതയില്ലാത്ത വിധത്തിലാണ് ആരോഗ്യ ഇൻഷ്വറൻസ് നടപ്പാക്കുന്നത്.
ജീവനക്കാരുടെയും പെൻഷൻകാരുടെയും വിവരശേഖരണം പൂർത്തിയാക്കി ഇൻഷ്വറൻസ് കമ്പനിക്ക് കൈമാറിയെങ്കിൽ മാത്രമേ കാർഡ് നൽകാനുള്ള നടപടിയിലേക്ക് കടക്കാനാവൂ.അതിന് മുമ്പ് ആശുപത്രികളെ എംപാനൽ ചെയ്യണം.
പദ്ധതി വൈകുന്നത് പെൻഷൻകാർക്കാണ് തിരിച്ചടിയായത്. കുറഞ്ഞ ചെലവിൽ മെഡിസെപ് കിട്ടുമെന്ന് കരുതി പലരും ഉണ്ടായിരുന്ന മെഡിക്ളെയിം പോളിസികൾ പുതുക്കിയില്ല. വർഷങ്ങളായി തുടരുന്നവർക്ക് കിട്ടികൊണ്ടിരുന്ന ആനുകൂല്യങ്ങളെല്ലാം ഇതോടെ ഒറ്റയടിക്ക് ഇല്ലാതാകും. സ്വകാര്യ മെഡിക്ളെയിം പോളിസികൾക്ക് 12000 രൂപ മുതൽ 36000രൂപവരെ വാർഷിക പ്രീമിയമുണ്ട്. മെഡിസെപിന്റെ വാർഷിക പ്രീമിയം 6000രൂപയാണ്. അതാണ് പെൻഷൻകാരെ ഇതിലേക്ക് ആകർഷിച്ചത്.
ഇതിനിടെ, തങ്ങളെ വിലക്കിയതിനെതിരെ റിലയൻസ് ഇൻഷ്വറൻസ് നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിന്റെ വിധിയും പദ്ധതി നടപ്പാക്കുന്നതിനെ ബാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |