തിരുവനന്തപുരം: കേരളം പിന്നാക്കം നിൽക്കുന്ന മേഖലകളിൽ ലോകോത്തര നിലവാരമുള്ള പശ്ചാത്തല സൗകര്യമൊരുക്കാനാണ് സ്വകാര്യമൂലധനത്തെ സ്വീകരിക്കുകയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളത്തിൽ ഇപ്പോഴില്ലാത്ത സംവിധാനങ്ങളൊരുക്കാൻ മുതൽമുടക്കിന് തയ്യാറാകുന്നവരെ കൊണ്ടുവരും. കല്പിതസർവകലാശാലകൾ ഇപ്പോൾ തന്നെയുണ്ട്. ആ രീതിയിലുള്ള ഗവേഷണസ്ഥാപനങ്ങളും സ്വകാര്യനിക്ഷേപത്തിലൂടെ ഇവിടെതന്നെ തുടങ്ങാനാകും. വിദേശത്ത് പോയി പഠിക്കുന്ന കുട്ടികൾക്ക് ഇവിടെതന്നെ അതുവഴി സൗകര്യമൊരുക്കാം. പൊതുജനാരോഗ്യസംവിധാനം ശക്തമാണെങ്കിലും വൻകിട ആശുപത്രികൾ ഇവിടെ കുറവായതാണ് വിദേശത്തേക്ക് ആളുകൾ ചികിത്സയ്ക്ക് പോകുന്നത്. അത്തരം ചികിത്സാ സംരംഭങ്ങൾക്ക് മുതൽമുടക്കുന്നവരെ പ്രോത്സാഹിപ്പിക്കും. എറണാകുളം സമ്മേളനം അംഗീകരിച്ച വികസന നയരേഖ ഇനി പാർട്ടി സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്ത് പ്രസിദ്ധീകരിക്കേണ്ട കാര്യമേയുള്ളൂ.
ചുമതലകൾ പാർട്ടി തീരുമാനിക്കും
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി മാറുമോയെന്ന് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അതൊന്നും ചർച്ച ചെയ്തിട്ടില്ലെന്ന് കോടിയേരി മറുപടി നൽകി. സംസ്ഥാന സെക്രട്ടേറിയറ്റംഗം മുഖ്യമന്ത്രിയുടെ ഓഫീസിൽ തുടരുമോയെന്ന ചോദ്യത്തിന് അംഗങ്ങൾ പാർട്ടി തീരുമാനിക്കും പോലെയാണ് പ്രവർത്തിക്കുകയെന്നും പറഞ്ഞു. ചുമതലക്കാര്യങ്ങളൊക്കെ സെക്രട്ടേറിയറ്റ് ചർച്ച ചെയ്ത് തീരുമാനിക്കും. പാർട്ടി കോൺഗ്രസ് കഴിഞ്ഞിട്ടേ ഇനിയതിന് സാദ്ധ്യതയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |