തിരുവനന്തപുരം: വഖഫ് വിഷയത്തിൽ സി.പി.എം- മുസ്ലിംലീഗ് പോര് മുറുകുന്നതിനിടെ, ലീഗിനെ കടന്നാക്രമിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇസ്ലാമിക രാഷ്ട്രത്തിനായി നിലകൊള്ളുന്ന ജമാ അത്തെ ഇസ്ലാമിയുടെ ആത്മാവ് മുസ്ലിംലീഗിൽ പ്രവേശിച്ചിരിക്കുകയാണെന്നും ബി.ജെ.പി- ആർ.എസ്.എസ് ശൈലിക്ക് സമാനമായി വർഗീയത വളർത്താനാണ് ലീഗ് നിലകൊള്ളുന്നതെന്നും പാർട്ടി മുഖപത്രത്തിലെ ലേഖനത്തിൽ കോടിയേരി പറഞ്ഞു.
ജിന്നയുടെ ലീഗിന്റെ അക്രമ ശൈലിയാണ് മുസ്ലിംലീഗ് ഇന്ന് കേരളത്തിൽ പിന്തുടരുന്നത്. 1946ൽ ബംഗാളിനെ വർഗീയ ലഹളയിലേക്ക് നയിച്ചത് ലീഗാണ്. ലീഗ് കാളകൂടവിഷം ചീറ്റുകയാണ്. കേരളം വർഗീയ ലഹളയിലേക്ക് വീഴാത്തത് ഇടതുഭരണം മൂലമാണ്. 1906 ഡിസംബറിൽ ധാക്കയിൽ രൂപംകൊണ്ടതും ഇന്ത്യാ വിഭജനത്തിനായി നിലകൊണ്ടതുമായ മുസ്ലിം ലീഗിന്റെ വഴി തീവ്രവർഗീയതയുടേതായിരുന്നു. അന്നത്തെ അക്രമശൈലി മറ്റൊരു രൂപത്തിൽ കേരളത്തിൽ അരങ്ങേറുന്നതിനാണ് മുസ്ലിം ലീഗ് കോഴിക്കോട്ട് പ്രകോപനപരമായ റാലി നടത്തി പച്ച വർഗീയത പറഞ്ഞത്.
ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഹിന്ദുക്കളുടെ ഭരണത്തിനാണ് തന്റെ പാർട്ടി നിലകൊള്ളുന്നതെന്നും രാഹുൽഗാന്ധി വിളിച്ചോതിയത് കോൺഗ്രസിലെ മതനിരപേക്ഷ വിശ്വാസികളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. ഈ മൃദുഹിന്ദുത്വ നയം അപകടമാണെന്ന് പറയുന്നതിനുള്ള ഉള്ളുറപ്പ് പോലുമില്ലാത്ത മുസ്ലിംലീഗ് എങ്ങനെ ന്യൂനപക്ഷ സംരക്ഷണ പാർട്ടിയാകുമെന്നും കോടിയേരി ചോദിച്ചു.
മതേതരമുഖം തകർക്കാനാവില്ല: സലാം
ആരോപണങ്ങൾ കൊണ്ട് ലീഗിന്റെ മതേതരമുഖം തകർക്കാനാവില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം മലപ്പുറത്ത് പ്രതികരിച്ചു. ലീഗ് എക്കാലത്തും വർഗീയത ഇല്ലാതാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ലീഗ് വർഗീയ പാർട്ടിയല്ലെന്ന് കോടിയേരി തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്.
മതസ്ഥാപനങ്ങളെയും വിശ്വാസപ്രമാണങ്ങളെയും ബാധിക്കുന്ന പ്രശ്നം സർക്കാർ ഉണ്ടാക്കിയപ്പോൾ, അത് ശരിയല്ലെന്ന് പറയുന്നതിൽ എന്ത് വർഗ്ഗീയതയാണുള്ളത്. സമുദായത്തിന്റെ നിരവധി ആനുകൂല്യങ്ങൾ എടുത്തുമാറ്റാനും മുസ്‌ലീങ്ങളെ അപരവത്കരിക്കാനുമുള്ള ശ്രമം മാർക്സിസ്റ്റ് പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടാവുന്നു. ഇതൊക്കെ സമൂഹം മനസ്സിലാക്കിയെന്ന ജാള്യതയിൽ നിന്ന് രക്ഷപ്പെടാനാണ് ലീഗിനെതിരായ വർഗീയ ആരോപണം. സി.പി.എം നടപ്പാക്കുന്നത് ബി.ജെ.പിയുടെ അജണ്ടയാണ്. ലീഗ് വർഗ്ഗീയ പാർട്ടിയാണെങ്കിൽ തമിഴ്നാട് സഖ്യം സി.പി.എം ഉപേക്ഷിക്കാത്തതെന്തെന്ന് പി.എം.എ. സലാം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |