തിരുവനന്തപുരം: തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെത്തുടർന്ന് സംഘടനാതലത്തിൽ സമഗ്ര അഴിച്ചുപണിക്ക് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ധാരണ. കെ.പി.സി.സിയുടെ ജംബോകമ്മിറ്റികൾ പിരിച്ചുവിട്ട് കാര്യക്ഷമമായ കമ്മിറ്റികളുണ്ടാവണമെന്ന് യോഗത്തിലെല്ലാവരും ആവശ്യപ്പെട്ടു.18, 19 തീയതികളിൽ ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ രാഷ്ട്രീയകാര്യസമിതി വീണ്ടും ചേർന്ന് ഇതിലടക്കം തീരുമാനമെടുക്കും. സംഘടനാസംവിധാനം ശരിയായ നിലയിൽ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചില്ലെന്ന വിമർശനമാണ് പലരുമുയർത്തിയത്. തിരഞ്ഞെടുപ്പ് തോൽവിയെപ്പറ്റി ജയിച്ച എം.എൽ.എമാർ, തോറ്റവർ, മണ്ഡലചുമതലയുണ്ടായിരുന്ന ജനറൽസെക്രട്ടറിമാർ, ഡി.സി.സി പ്രസിഡന്റുമാർ എന്നിവരോട് റിപ്പോർട്ട് തേടും. മാദ്ധ്യമങ്ങളിലൂടെ പാർട്ടിക്കും നേതാക്കൾക്കും അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ കർശനനടപടിയെടുക്കും.
നേതൃമാറ്റം വേണം
പാർട്ടിയിലും നിയമസഭാകക്ഷിയിലും നേതൃമാറ്റം അനിവാര്യമെന്ന ആവശ്യം യോഗത്തിലുയർന്നു. പാർട്ടിയിൽ സമ്പൂർണ്ണ അഴിച്ചുപണി കെ. സുധാകരൻ ആവശ്യപ്പെട്ടു.കെ.പി.സി.സി പ്രസിഡന്റ് മാറിയാൽ പ്രതിപക്ഷനേതാവും മാറണമെന്ന് മുതിർന്ന നേതാവ് പി.ജെ. കുര്യൻ തുറന്നടിച്ചു. കൊവിഡ്, പ്രളയ കാലങ്ങളിൽ പ്രതിപക്ഷനേതാവ് സർക്കാരിനെതിരെയെടുത്ത നിലപാടുകൾ ശരിയായിരുന്നോയെന്ന് പരിശോധിക്കണം. ഇഷ്ടക്കാരെയും സ്വന്തക്കാരെയും തിരുകിക്കയറ്റാൻ ജംബോകമ്മിറ്റികളുണ്ടാക്കി പാർട്ടിയെ തകർത്തു. യൂത്ത്കോൺഗ്രസ്, കെ.എസ്.യു പുന:സംഘടന വേണമെന്നും അദ്ദേഹമാവശ്യപ്പെട്ടു.
ആർ.എസ്.എസിനെതിരെ ജാഗ്രത വേണം
നമ്മുടെ പല നേതാക്കളെയും ആർ.എസ്.എസ് നോട്ടമിടുമ്പോൾ ജാഗ്രത വേണമെന്നും ആർ.എസ്.എസിനെ വളരാനനുവദിക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ട് വലിയതോതിൽ ഇടതിലേക്ക് പോയി. കഴിഞ്ഞ മണ്ഡല പുനർവിഭജനശേഷം അറുപതിടത്തെങ്കിലും കൃത്യമായ ഇടതുമേൽക്കൈയാണ്. അതിനെ മറികടന്ന് വേണം മുന്നേറാൻ. ദയനീയ തോൽവിയേറ്റ് നിൽക്കുമ്പോൾ പരസ്പരം പഴിചാരി പൊതുജനത്തിന് ചിരിക്കാൻ വക നൽകുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു.
തിരഞ്ഞെടുപ്പ് പരാജയം അപ്രതീക്ഷിതം: സോണിയ
ന്യൂഡൽഹി: കേരളമടക്കം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കേറ്റ കനത്ത തിരിച്ചടി അപ്രതീക്ഷിതവും നിരാശാജനകവുമാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. തോൽവി വിലയിരുത്താൻ ഉടൻ പ്രവർത്തക സമിതി വിളിച്ചു ചേർക്കുമെന്നും വീഡിയോ കോൺഫറൻസ് വഴി നടത്തിയ കോൺഗ്രസ് പാർലമെന്റി പാർട്ടി യോഗത്തിൽ സോണിയ പറഞ്ഞു.
സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കേറ്റ തോൽവി അപ്രതീക്ഷിതവും നിരാശജനകവുമാണ്. എല്ലാവരും ഒന്നിച്ചിരുന്ന് തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും സോണിയ ആവശ്യപ്പെട്ടു.നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടി സംബന്ധിച്ച് ഹൈക്കമാൻഡിന്റെആദ്യ പ്രതികരണമാണ് യോഗത്തിലുണ്ടായത്. ഭരണം പിടിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്ന കേരളത്തിൽ ഇടതുമുന്നണിക്ക് മുന്നിൽ തറ പറ്റിയതും, പുതുച്ചേരിയിൽ ഭരണം നിലനിറുത്താൻ കഴിയാത്തതും ,പശ്ചിമ ബംഗാളിൽ ഇടതുമായി സംഖ്യം ചേർന്നിട്ടും ഒരു സീറ്റും കിട്ടാത്തും യോഗത്തിൽ ചർച്ചയായി.
മമതാ ബാനർജിയെയും , എം.കെ. സ്റ്റാലിനെയും ഇടതു പാർട്ടികളെയും തിരഞ്ഞെടുപ്പ് ജയത്തിൽ സോണിയ അഭിനന്ദിച്ചു.പിണറായി വിജയന്റെ പേരു പരാമർശിക്കാതിരുന്നതും ശ്രദ്ധേയമായി. കേന്ദ്ര സർക്കാരിന്റെ കൊവിഡ് പ്രതിരോധം താളം തെറ്റിയെന്ന് ആരോപിച്ച സോണിയ, ഉടൻ സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |