തിരുവനന്തപുരം: കെ.പി.സി.സി പുന:സംഘടനാ മാനദണ്ഡങ്ങൾക്ക് രൂപം നൽകുകയെന്ന ലക്ഷ്യത്തോടെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഇന്ന് വൈകിട്ട് മൂന്നിന് ഇന്ദിരാഭവനിൽ ചേരും. കെ.സുധാകരൻ പുതിയ അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം ചേരുന്ന ആദ്യയോഗമാണ്. സർക്കാരിനെതിരായ പ്രക്ഷോഭപരിപാടികളും യോഗം ആലോചിച്ചേക്കും.
ജംബോ കമ്മിറ്റികൾക്ക് പകരം പ്രവർത്തനക്ഷമമായ ചെറിയ സമിതികൾ എന്നതാണ് സുധാകരന്റെ നിലപാട്. വൈസ് പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും ചേർന്ന് പരമാവധി 20 പേർ മതിയെന്നാണ് അഭിപ്രായം. നിർവ്വാഹകസമിതി അംഗങ്ങൾ ഉൾപ്പെടെ പരമാവധി 50- 55പേർ എന്ന നിലയിലേക്ക് കാര്യങ്ങൾ ക്രമീകരിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. എന്നാൽ, ഗ്രൂപ്പുകൾ ഇതിനോട് എത്രമാത്രം യോജിക്കുന്നുവെന്നാണ് കണ്ടറിയേണ്ടത്. ഗ്രൂപ്പ് താല്പര്യങ്ങളല്ല, പ്രവർത്തന മികവാകും മാനദണ്ഡമെന്ന് സുധാകരൻ ആവർത്തിക്കുന്നു. പുതിയ ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനം സംബന്ധിച്ച പ്രാരംഭ ചർച്ചകളുമുണ്ടാകും.
ഹൈക്കമാൻഡിന്റെ പൂർണ്ണ പിന്തുണ സുധാകരൻ അടങ്ങുന്ന പുതിയ നേതൃത്വത്തിനുണ്ട്. അതിനാൽ ഗ്രൂപ്പ് സമ്മർദ്ദങ്ങളെ അവഗണിച്ചും തന്റെ നിലപാട് നടപ്പാക്കാൻ സുധാകരൻ ശ്രമിച്ചേക്കും.
ബ്രണ്ണൻകോളേജ് കാലത്തെ ചൊല്ലി മുഖ്യമന്ത്രിയുമായുണ്ടായ വാക്പോരിന് ശേഷം ചേരുന്ന യോഗമെന്ന പ്രത്യേകത കൂടി ഇന്നത്തെ രാഷ്ട്രീയകാര്യ സമിതിക്കുണ്ട്. ഈ വിവാദത്തോടെ, സി.പി.എമ്മിനെയും പിണറായി വിജയനെയും നേരിടാൻ കഴിവുള്ള നേതാവെന്ന പ്രതിച്ഛായ അണികളിൽ വളർത്തിയെടുക്കാൻ സുധാകരന് സാധിച്ചിട്ടുണ്ട്. നേതൃത്വത്തിൽ എതിർപ്പ് പ്രകടിപ്പിച്ചവരെ പോലും ഇക്കാര്യത്തിൽ ഒപ്പം നിറുത്താനുമായി. മരംമുറി വിവാദത്തിൽ സ്വീകരിക്കേണ്ട തുടർ നടപടികളും യോഗത്തിൽ ചർച്ചയായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |