തിരുവനന്തപുരം: സംസ്ഥാനത്തെ പതിനാല് ജില്ലാ കോൺഗ്രസ് കമ്മിറ്റികൾക്കും പുതിയ അദ്ധ്യക്ഷന്മാരെ രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് പ്രഖ്യാപിക്കും. ഇതിൽ 12 ജില്ലകളിലേക്കും ഒറ്റപ്പേര് മാത്രമടങ്ങിയ പട്ടിക ഹൈക്കമാൻഡിന് കൈമാറിയാണ് കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും, പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ,മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരും മടങ്ങിയത്.
സംസ്ഥാനത്ത് കൂടിയാലോചനകൾ നടത്തിയിട്ടാണ് സാദ്ധ്യതാപാനലുമായി ഡൽഹിയിലേക്ക് പോയതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വാദം. തങ്ങളെ അവഗണിച്ചെന്ന പരാതിയുമായി നിൽക്കുന്ന ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും സാന്ത്വനിപ്പിക്കാനുള്ള ശ്രമം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ നടത്തിയേക്കും. എന്നാൽ, സംസ്ഥാന നേതൃത്വം സമർപ്പിച്ച പട്ടികയിൽ മാറ്റത്തിന് സാദ്ധ്യത കുറവാണ്. പട്ടിക പ്രഖ്യാപനം രണ്ട് ദിവസത്തേക്ക് നീട്ടിവച്ചത് നേതാക്കളെ അനുനയിപ്പിക്കാനാണെന്ന് സൂചനയുണ്ട്.
ഡൽഹിയിൽ ഹൈക്കമാൻഡിന് പട്ടിക കൈമാറുന്നതിന് തൊട്ടുമുമ്പ് കെ. സുധാകരൻ ടെലഫോണിൽ ബന്ധപ്പെട്ടപ്പോൾ, മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പൊട്ടിത്തെറിച്ചതും ചർച്ചയാണ്. താല്പര്യമുള്ള പേരുകൾ നൽകാൻ സുധാകരൻ ആവശ്യപ്പെട്ടപ്പോൾ, എല്ലാം തീരുമാനിച്ചിട്ട് പേര് ചോദിക്കുന്നതെന്തിനെന്ന് മുല്ലപ്പള്ളി തിരിച്ചു ചോദിച്ചു. ഒന്നര വർഷം തന്നെ മുൾമുനയിൽ നിറുത്തി ജംബോക്കമ്മിറ്റി അടിച്ചേല്പിച്ചതിൽ സുധാകരനും പങ്കില്ലേയെന്നൊക്കെ ചോദിച്ച് മുല്ലപ്പള്ളി പൊട്ടിത്തെറിച്ചെന്നാണ് വിവരം.
ഡി.സി.സി പ്രസിഡന്റുമാരുടെ സാദ്ധ്യതാപട്ടിക തയാറാക്കും മുമ്പ് ഉത്തരവാദപ്പെട്ട ആരും തന്നോട് സംസാരിച്ചില്ലെന്ന പരാതിയുമായി മുതിർന്ന നേതാവ് വി.എം. സുധീരനും ഫേസ്ബുക് പോസ്റ്റിട്ടു. രാഷ്ട്രീയകാര്യസമിതി യോഗത്തിന് മുമ്പ് ചേർന്ന നേതൃയോഗത്തിൽ നിന്ന് താനടക്കമുള്ള മുൻ കെ.പി.സി.സി പ്രസിഡന്റുമാരിൽ പലരെയും ഒഴിവാക്കിയെന്നും ആരോപിച്ചു. ഇതോടെ, ഇന്നലെ ഉച്ച കഴിഞ്ഞ് കെ. സുധാകരൻ സുധീരനെ വീട്ടിൽ സന്ദർശിച്ചു. പഴയ നേതൃത്വം ഗ്രൂപ്പുതാല്പര്യം മാത്രം നോക്കിയതിനാലാണ് പുതിയ നേതൃത്വത്തെ പിന്തുണച്ചതെന്നും, ഇവരും കൂടിയാലോചനയില്ലാതെ നീങ്ങുന്നത് ശരിയാവില്ലെന്നും സുധീരൻ പറഞ്ഞു. എല്ലാവരുമായും കൂടിയാലോചിച്ചും വിശ്വാസത്തിലെടുത്തും മുന്നോട്ട് പോകുമെന്ന് സുധാകരൻ ഉറപ്പ് നൽകിയതായാണ് വിവരം.
ഡൽഹിയിൽ ആദ്യം ഉമ്മൻ ചാണ്ടിയും കെ. സുധാകരനുമടക്കമിരുന്ന് നടത്തിയ ചർച്ചയിൽ, തിരുവനന്തപുരത്തെത്തി വീണ്ടും ചർച്ചയാവാമെന്നാണ് ധാരണയുണ്ടാക്കിയതെന്ന് എ ഗ്രൂപ്പ് വൃത്തങ്ങൾ പറയുന്നു. പ്രതിപക്ഷനേതാവും വർക്കിംഗ് പ്രസിഡന്റുമാരും ഡൽഹിയിലെത്തിയതോടെ ഇത് മാറിമറിഞ്ഞു. ഇവിടെ വന്ന് ഒന്നുകൂടി ചർച്ച ചെയ്തേ അന്തിമപാനലുണ്ടാക്കൂവെന്ന ധാരണ അട്ടിമറിച്ചെന്ന് ഐ ഗ്രൂപ്പും പറയുന്നു. എന്നാൽ, ഉമ്മൻ ചാണ്ടിയും രമേശും നേതൃത്വത്തിലുണ്ടായിരുന്നപ്പോൾ അവരോട് മാത്രം ആലോചിച്ചല്ലേ തീരുമാനങ്ങളെടുത്തതെന്നാണ് പുതിയ നേതൃത്വത്തിന്റെ ചോദ്യം. ഈ ന്യായവാദത്തോടാണ് ഹൈക്കമാൻഡിനും യോജിപ്പ്.
പരാതി തീർക്കാൻ സുധീരനെ സന്ദർശിച്ച് കെ.സുധാകരൻ
കോൺഗ്രസ് പുനഃ സംഘടനയുമായി ബന്ധപ്പെട്ട് എതിർപ്പ് പരസ്യമായി ഉന്നയിച്ച വി.എം സുധീരനെ അനുനയിപ്പിക്കാൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ അദ്ദേഹത്തിന്രെ വീട്ടിലെത്തി ചർച്ച നടത്തി. ഡി.സി.സി പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ചകൾ നടത്താത്തതിലെ എതിർപ്പ് സുധീരൻ കെ.പി.സി.സി പ്രസിഡന്റിനെ അറിയിച്ചു. ചർച്ചകളിൽ ഉൾപ്പെടെ ഒഴിവാക്കി തന്റെ അഭിപ്രായങ്ങൾ കേട്ടില്ലെന്നും സുധീരൻ പറഞ്ഞു. എല്ലാ അഭിപ്രായങ്ങളും പരിഗണിച്ച ശേഷമാകും പുനഃസംഘടനയെന്ന് സുധാകരൻ മറുപടി നൽകി.
ഡി.സി.സി അദ്ധ്യക്ഷന്മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തന്നെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ഇതൊക്കെ ആലോചിക്കേണ്ട രാഷ്ട്രീയകാര്യ സമിതി മുൻ കെ.പി.സി.സി അദ്ധ്യക്ഷന്മാരെ ഉൾപ്പെടുത്താതെ കൂടിയെന്നുമായിരുന്നു സുധീരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്. ഇതേത്തുടർന്നാണ് സുധാകരൻ അദ്ദേഹത്തെ വീട്ടിലെത്തി കണ്ടത്. ''എല്ലാം പറയാം'' എന്നു മാത്രമാണ് കൂടിക്കാഴ്ചയ്ക്കു ശേഷം സുധാകരൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |