ന്യൂഡൽഹി: മാരത്തോൺ ചർച്ചകൾക്കു ശേഷം വ്യാഴാഴ്ച രാത്രി ഹൈക്കമാൻഡിന് കൈമാറിയ സംസ്ഥാനത്തെ പുതിയ ഡി.സി.സി അദ്ധ്യക്ഷന്മാരുടെ പട്ടിക കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ അംഗീകാരത്തോടെ ഇന്ന് പ്രഖ്യാപിച്ചേക്കും. അന്തിമ പട്ടിക ഇന്നലെ വൈകിട്ടോടെ
പുറത്തിറക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അവസാന നിമിഷം മാറ്റി വച്ചു.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും തമ്മിൽ മൂന്നു ദിവസം നീണ്ട ചർച്ചകൾക്കു ശേഷം വ്യാഴാഴ്ചയോടെയാണ് 14 ഡി.സി.സി അദ്ധ്യക്ഷൻമാരുടെ പേരുകളിൽ ഏതാണ്ട് തീർപ്പായത്. പാർട്ടിയിലെ ചില മുതിർന്ന നേതാക്കളുമായും ഇടയ്ക്ക് അവർ ഫോണിൽ ബന്ധപ്പെട്ടിരുന്നു
തുടർന്ന് തയ്യാറാക്കിയ പട്ടിക കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ അംഗീകാരത്തിനായി കൈമാറി. സോണിയാ ഗാന്ധി ഒപ്പ് വച്ചാലുടൻ അന്തിമ പട്ടിക പുറത്തിറക്കും. ക്രിസ്ത്യൻ-ഈഴവ-നായർ-മുസ്ലീം പ്രാതിനിദ്ധ്യം ഉറപ്പാക്കുന്ന പട്ടികയിൽ പക്ഷേ, വനിതാ, ദളിത് പ്രാതിനിദ്ധ്യമില്ലെന്നാണ് സൂചന.
സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ തകിടം മറിക്കാൻ പോന്നതാണ് നിലവിലെ സാദ്ധ്യതാ പട്ടിക. രമേശ് ചെന്നിത്തലയുടെ നോമിനികളായി പട്ടികയിലുണ്ടായിരുന്ന പല നേതാക്കളെയും അവസാന നിമിഷം ഒഴിവാക്കിയെന്നറിയുന്നു. ഈ പട്ടിക അതേപടി അംഗീകരിക്കപ്പടുന്ന പക്ഷം,വരും ദിവസങ്ങളിൽ സംസ്ഥാന കോൺഗ്രസിൽ വൻ പ്രതിഷേധത്തിന് അതിടയാക്കിയേക്കും.
സാദ്ധ്യതാ പട്ടിക
തിരുവനന്തപുരം: പാലോട് രവി
കൊല്ലം: പി. രാജേന്ദ്ര പ്രസാദ്
പത്തനംതിട്ട: സതീഷ് കൊച്ചുപറമ്പിൽ
ആലപ്പുഴ: കെ പി. ശ്രീകുമാർ
കോട്ടയം: ഫിൽസൺ മാത്യൂസ്
ഇടുക്കി: കെ.എസ് .അശോകൻ
എറണാകുളം: മുഹമ്മദ് ഷിയാസ്
തൃശൂർ: ജോസ് വെളളൂർ
പാലക്കാട്: എ.തങ്കപ്പൻ
മലപ്പുറം: വി.എസ്.ജോയ്
കോഴിക്കോട്: കെ. പ്രവീൺകുമാർ
വയനാട്: എൻ.ഡി. അപ്പച്ചൻ
കണ്ണൂർ:മാർട്ടിൻ ജോർജ്
കാസർകോട്:പി.കെ. ഫൈസൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |