തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ ഗുണദോഷങ്ങളെക്കുറിച്ച് കെ-റെയിൽ സംഘടിപ്പിക്കുന്ന ചർച്ച 28ന് രാവിലെ 11ന് പാളയത്തെ ഹോട്ടൽ വിവാന്തയിൽ നടക്കും. റെയിൽവേ ബോർഡ് ടെക്നിക്കൽ (എൻജിനിയറിംഗ്) അംഗവും മദ്ധ്യ റെയിൽവേ ജനറൽ മാനേജരുമായിരുന്ന സുബോധ് കാന്ത് ജെയിൻ, സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലറായിരുന്ന ഡോ.കുഞ്ചെറിയ പി. ഐസക്, ട്രിവാൻഡ്രം ചേംബർ ഒഫ് കോമേഴ്സ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ എന്നിവർ പദ്ധതിയെ അനുകൂലിച്ച് സംസാരിക്കും.
സിൽവർലൈനിന് സാദ്ധ്യതാ പഠനം നടത്തിയ സിസ്ട്രയുടെ തലവനായിരുന്ന റെയിൽവേ റിട്ട.ചീഫ് എൻജിനിയർ അലോക് കുമാർ വർമ്മ, ഡോ.ആർ.വി.ജി മേനോൻ, പരിസ്ഥിതി ഗവേഷകനായ ശ്രീധർ രാധാകൃഷ്ണൻ എന്നിവർ എതിർത്ത് സംസാരിക്കും. ബറോഡയിലെ നാഷണൽ റെയിൽവേ അക്കാഡമിയിൽ സീനിയർ പ്രൊഫസറും, പാലക്കാട് ഡിവിഷൻ മുൻ അഡി.ഡി.ആർ.എമ്മും സൗത്ത് വെസ്റ്റ് റെയിൽവേയിൽ ചീഫ് പേഴ്സണൽ ഓഫീസറുമായിരുന്ന മോഹൻ മേനോനാണ് മോഡറേറ്റർ. കെ-റെയിലിന്റെ പ്രതിനിധികളുണ്ടാവില്ല. 20 പേരെയാണ് ക്ഷണിക്കുക. ചർച്ച ചാനലുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കില്ല. അതേസമയം, പദ്ധതി ബാധിക്കപ്പെടുന്നവരെയോ, കുടിയൊഴിപ്പിക്കപ്പെടുന്നവരെയോ ക്ഷണിച്ചിട്ടില്ല.
അതിനിടെ, ചർച്ചയിൽ സിൽവർലൈനിനെ എതിർക്കുന്നവരുടെ പാനലിൽ നിന്ന് സാമൂഹ്യനിരീക്ഷകൻ ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയത് വിവാദമായി. എന്നാൽ ജോസഫ് സി മാത്യുവിനെ പാനലിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും 28നുള്ള ചർച്ചയിൽ പങ്കെടുക്കാനാവുമോയെന്ന് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും കെ-റെയിൽ അറിയിച്ചു. കെ-റെയിൽ ചർച്ചയ്ക്ക് ബദലായി 28ന് മൂന്നിന് പ്രസ് ക്ലബിൽ ജോസഫ് സി മാത്യുവിനെ പങ്കെടുപ്പിച്ച് മൂവ്മെന്റ് ഫോർ പീപ്പിൾസ് ഫ്രണ്ട്‌ലി ഡെവലപ്പ്മെന്റ് സംവാദം സംഘടിപ്പിക്കും. ബംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ജിയോളിജിസ്റ്റ് ഡോ.സി.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ദുരന്തനിവാരണ അതോറിറ്റി മുൻ അദ്ധ്യക്ഷ ഡോ.കെ.ജി താര, മാദ്ധ്യമ പ്രവർത്തക എം. സുചിത്ര, കെ.കെ. രമ എം.എൽ.എ, സാമ്പത്തിക വിദഗ്ദ്ധൻ ഡോ. എം. കബീർ, പരിസ്ഥിതി പ്രവർത്തകൻ കെ. സഹദേവൻ, പ്രൊഫ.ശിവപ്രസാദ് എന്നിവർ സംസാരിക്കും.
ജോസഫിനെ ഒഴിവാക്കൽ രാഷ്ട്രീയക്കളി: വി.ഡി. സതീശൻ
സിൽവർ ലൈൻ സംവാദ പാനലിൽ നിന്ന് ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയക്കളിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ചീഫ് സെക്രട്ടറി സംവാദത്തിന് ക്ഷണിച്ചപ്പോൾ പങ്കെടുക്കാമെന്ന് ജോസഫ് സമ്മതിച്ചിരുന്നു. എന്നാൽ കെ-റെയിൽ കോർപ്പറേഷന്റെ ഇടപെടലിനെ തുടർന്നുള്ള ഒഴിവാക്കൽ ദുരൂഹമാണ്. ചീഫ് സെക്രട്ടറിക്കും മുകളിലാണോ കെ-റെയിൽ എം.ഡിയുടെ സ്ഥാനമെന്നും സതീശൻ ചോദിച്ചു. പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹികമായും സിൽവർ ലൈൻ പദ്ധതിയുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് ഉറച്ച നിലപാടുള്ളയാളാണ് ജോസഫ്. വിമർശനങ്ങളോടുള്ള അസഹിഷ്ണുത മുഖമുദ്രയാക്കിയ സർക്കാരിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |