തിരുവനന്തപുരം: നിയമസഭയിൽ ലോകായുക്ത ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കിടെ മുൻ മന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ മുൻമന്ത്രിയായ കെ.ടി. ജലീലിനെക്കുറിച്ച് നടത്തിയ ആത്മഗതം ചർച്ചയായി. ശൈലജയുടെ പ്രസംഗത്തിനിടെ ഇടപെടുന്നതിന് കെ.ടി. ജലീൽ അനുവാദം തേടി. വഴങ്ങിക്കൊടുത്ത് ഇരിക്കുമ്പോഴാണ്, "ഇയാൾ നമ്മളെ കുഴപ്പത്തിലാക്കുമോ" എന്ന ആത്മഗതം ശൈലജയിൽ നിന്നുയർന്നത്.
സംസാരിക്കുന്ന അംഗം ഇരിക്കുമ്പോൾ മൈക്ക് ഓഫാക്കുമെങ്കിലും, അപ്പോൾ ഓഫായിരുന്നില്ല. ഭരണ, പ്രതിപക്ഷ അംഗങ്ങളെല്ലാം ഇത് കേട്ടതോടെ, സമൂഹ മാദ്ധ്യമങ്ങളിലടക്കം വൻ ചർച്ചയായി. പരാമർശം വിവാദമായതോടെ ,ശൈലജ വിശദീകരണവുമായി ഫേസ്ബുക്കിൽ കുറിപ്പിട്ടു.
"പ്രസംഗത്തിനിടെ ജലീൽ ഒരു ചോദ്യമുന്നയിച്ചിരുന്നു. അതിന് വഴങ്ങി സീറ്റിലിരിക്കുമ്പോൾ എന്റെ പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സജി ചെറിയാനോട് തമാശയായി പറഞ്ഞൊരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണ്".
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |