തൃശൂർ :ദേശീയപാത അധികൃതർ സുരക്ഷാ സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ കുതിരാൻ ടണൽ ആഗസ്റ്റ് ഒന്നിന് തുറക്കുന്നതിൽ അനിശ്ചിതത്വം. വ്യാഴാഴ്‌ച ട്രയൽ നടത്തി, ഇന്നലെ സർട്ടിഫിക്കറ്റ് നൽകുമെന്നായിരുന്നു പ്രതീക്ഷ.
രണ്ട് ദിവസവും ട്രയൽ റൺ നടത്താൻ എൻ.എച്ച് അധികൃതർ എത്തിയില്ല. നിർമ്മാണം പൂർത്തിയായെന്ന് ദേശീയ പാത അധികൃതരെ കരാർ കമ്പനിയായ കെ.എം.സി അറിയിച്ചിരുന്നു. ആഗസ്റ്റ് ഒന്നിന് തുറക്കാനായി രണ്ട് മാസമായി നിർമ്മാണം ദ്രുതഗതിയിൽ നടത്തുകയായിരുന്നു. 300 ഓളം തൊഴിലാളികളെ നിയോഗിച്ചാണ് പൂർത്തിയാക്കിയത്.
ഇതിനിടെ ദേശീയപാത അധികൃതരും ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു. ഫയർ ആൻഡ് സേഫ്റ്റി സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിച്ചു. ടണൽ തുറക്കാൻ അന്തിമാനുമതി നൽകേണ്ടത് നിർമ്മാണ കമ്പനിയുമായി കരാർ ഒപ്പിട്ട ദേശീയ പാത അധികൃതരാണ്. അതിനാൽ പണിപൂർത്തിയായെങ്കിലും സംസ്ഥാന സർക്കാരിന് ടണൽ തുറക്കാനുള്ള അധികാരമില്ല.
സുരക്ഷാ സർട്ടിഫിക്കറ്റിനായി മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, അഡ്വ.കെ. രാജൻ എന്നിവർ ദേശീയ പാത അധികൃതരെ ബന്ധപ്പെട്ടിരുന്നു. ഇന്നലെ രാത്രി വരെ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം ഇന്ന് രേഖാ മൂലം അറിയിപ്പ് ലഭിച്ചാൽ നാളെ ടണൽ തുറക്കാമെന്നാണ് കരുതുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഉദ്ഘാടനവും മറ്റും നടത്തില്ലെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |