തിരുവനന്തപുരം: ഒരു വർഷം മുമ്പ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേടിയ രാഷ്ട്രീയ
മേൽക്കൈയ്ക്ക് പോറലേറ്റിട്ടില്ലെന്ന് വ്യക്തമാക്കുന്നതായി 32 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം. പൊതുതിരഞ്ഞെടുപ്പിന് സമാനമായ രാഷ്ട്രീയ പോരാട്ടമായി കരുതുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ മൂന്ന് സിറ്റിംഗ് സീറ്റുകളും നിലനിറുത്താനായത് ഇടത് രാഷ്ട്രീയാടിത്തറ ഭദ്രമായി തുടരുന്നതിന്റെ സൂചനയായി.
തദ്ദേശ തിരഞ്ഞെടുപ്പിലെയും നിയമസഭാ തിരഞ്ഞെടുപ്പിലെയും തിരിച്ചടികൾക്ക് ശേഷം കോൺഗ്രസിൽ താഴെത്തട്ടിലടക്കം രാഷ്ട്രീയ ഉണർവിന് നേതൃത്വം കിണഞ്ഞ് ശ്രമിക്കുന്നുണ്ടെങ്കിലും ഉപതിരഞ്ഞെടുപ്പ് ഫലവും അവർക്ക് കാര്യമായി സന്തോഷിക്കാൻ വക നൽകുന്നില്ല. രണ്ടാം പിണറായി സർക്കാർ ആറ് മാസം പിന്നിടുമ്പോൾ രാഷ്ട്രീയ വിവാദങ്ങൾ ഏറെയുണ്ടായെങ്കിലും അവയൊന്നും മുന്നണിയുടെ രാഷ്ട്രീയ സംഘടനാബലം ചോർത്തിയില്ലെന്ന് ഇടതുമുന്നണിക്ക് അഭിമാനിക്കാം.
തലസ്ഥാന ജില്ലയിൽ കഴിഞ്ഞ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കാട്ടിയ കരുത്ത് ഇടതുമുന്നണിക്ക് കൈമോശം വന്നിട്ടില്ലെന്ന് ഫലം വ്യക്തമാക്കുന്നു. ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന എല്ലാ വാർഡുകളിലും വിജയം സ്വന്തമാക്കി. സിറ്റിംഗ് സീറ്റുകൾക്ക് പുറമേ, വിതുര ഗ്രാമപഞ്ചായത്ത് വാർഡ് കോൺഗ്രസിൽ നിന്ന് സി.പി.ഐ പിടിച്ചെടുക്കുകയും ചെയ്തു.
കാനത്തിൽ ജമീല കൊയിലാണ്ടിയിൽ നിന്ന് നിയമസഭാംഗമായതിനെ തുടർന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നന്മണ്ട ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ റസിയ തോട്ടായിയാണ് വിജയിച്ചത്. അരൂർ മണ്ഡലത്തിൽ നിന്ന് കെ.എസ്. ദലീമ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒഴിവു വന്ന ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ അരൂർ ഡിവിഷന് പുറമെ, പാലക്കാട് ശ്രീകൃഷ്ണപുരം ഡിവിഷനും സി.പി.എം നിലനിറുത്തി.
തലസ്ഥാന കോർപ്പറേഷനിൽ വെട്ടുകാട് വാർഡ് നിലനിറുത്തിയതിന് പുറമേ, കൊച്ചി കോർപ്പറേഷനിൽ ഭരണം നിലനിറുത്താൻ അനിവാര്യമായിരുന്ന വിജയവും ഇടതുമുന്നണിക്ക് അഭിമാന നേട്ടമാണ്. രണ്ട് നഗരസഭകളിലും ഇടതുമുന്നണിക്ക് സിറ്റിംഗ് സീറ്റുകൾ നിലനിറുത്താനായി. കോട്ടയം കാണക്കാരി പഞ്ചായത്തിലെ വാർഡും കോൺഗ്രസിൽ നിന്ന് സി.പി.എം പിടിച്ചെടുത്തപ്പോൾ, തൃശൂരിലും മലപ്പുറത്തുമായി ഇടതിന്റെ രണ്ട് സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്ത് മുസ്ലിംലീഗ് ഇടതിന് മറുപടി നൽകി.
എൽ.ഡി.എഫ് വിജയാഘോഷത്തിൽ പങ്കുചേർന്ന് നടൻ ജോജു ജോർജ്
കോർപ്പറേഷൻ ഗാന്ധിനഗർ വാർഡ് ഉപതിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് വിജയാഘോഷത്തിനിടെ നടൻ ജോജു ജോർജിന്റെ ആഹ്ലാദ പ്രകടനം. നടൻ വിനായകനൊപ്പം ചേങ്ങില കൊട്ടി ജോജുവും പ്രകടനത്തിൽ പങ്കെടുത്തു. വിനായകന്റെ ഡിവിഷനാണ് ഗാന്ധിനഗർ.
എൽ.ഡി.എഫിന്റെ ആഹ്ലാദപ്രകടനം ഇന്നലെ ഉച്ചയോടെ എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിയപ്പോഴാണ് വിനായകനൊപ്പം ജോജുവും ചേർന്നത്.
ബസ് സ്റ്റാൻഡ് പരിസരത്ത് ലാൽ ജോസ് സിനിമയുടെ ഷൂട്ടിംഗിൽ പങ്കെടുക്കുകയായിരുന്നു ജോജു. ഇതിനിടെയാണ് ആഹ്ലാദപ്രകടനത്തിൽ വിനായകനെ കണ്ടത്. അടുത്ത സുഹൃത്ത് എന്ന നിലയിലാണ് വിനായകന്റെ അടുത്തേക്ക് പോയതെന്ന് ജോജു പറഞ്ഞു.
നവംബർ ഒന്നിന് വൈറ്റിലയിൽ ഇന്ധന വിലവർധനയ്ക്കെതിരെ കോൺഗ്രസ് നടത്തിയ ഹൈവേ ഉപരോധത്തിനിടെ ഗതാഗത തടസ്സത്തിൽപ്പെട്ട ജോജു പ്രതിഷേധിച്ചത് വിവാദമായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ ജോജുവിന്റെ കാറിന്റെ ചില്ല് തകർന്നു. ജില്ല കോൺഗ്രസ് കമ്മിറ്റിയും ജോജുവും തമ്മിൽ നിയമപോരാട്ടത്തിലേക്കും ഷൂട്ടിംഗ് സൈറ്റുകളിലെ പ്രതിഷേധത്തിലേക്കും വരെ സംഭവം നീണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |