തിരുവനന്തപുരം: ഔദ്യോഗികമായി കളത്തിലിറങ്ങിയത് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് മാത്രമാണെങ്കിലും, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ പ്രചാരണത്തിന്റെ ആവേശം തുടക്കത്തിലേ ഉച്ചസ്ഥായിയിൽ. കെ-റെയിൽ വിവാദം ആദ്യമായി മാറ്റുരയ്ക്കപ്പെടുന്നത് തൃക്കാക്കരയിലാവുമ്പോൾ, എൽ.ഡി.എഫിന്റെ പ്രചാരണ അജൻഡ കേന്ദ്രീകരിക്കുന്നത് വികസനമെന്ന ഒറ്റ വിഷയത്തിൽ.
ഇടതുമുന്നണി സ്ഥാനാർത്ഥി സി.പി.എമ്മിന്റെ യുവനേതാവ് കെ.എസ്. അരുൺകുമാർ ആകുമെന്നാണ് സൂചനകളെങ്കിലും, ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്നാകും പ്രഖ്യാപനം.
സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണന് മുൻതൂക്കം നൽകി ബി.ജെ.പി മൂന്നംഗ സ്ഥാനാർത്ഥി പാനൽ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. ഇന്ന് തന്നെ ഡൽഹിയിൽ നിന്ന് സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായേക്കും. എ.സജി, എസ്. ജയകൃഷ്ണൻ എന്നിവരാണ് രാധാകൃഷ്ണന് പുറമേ പാനലിൽ.
തൃക്കാക്കരയിൽ വികസനമാണ് മുഖ്യ ചർച്ചാവിഷയമെന്ന് സി.പി.എം പ്രഖ്യാപിച്ചു കഴിഞ്ഞു. യു.ഡി.എഫിന്റെ സിൽവർലൈൻ വിരുദ്ധ പ്രക്ഷോഭം വികസന വിരുദ്ധ സമീപനമെന്നാണാരോപണം. എന്നാൽ സിൽവർലൈൻ കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകർക്കുമെന്ന പ്രചാരണം ശക്തിപ്പെടുത്തുകയാണ് യു.ഡി.എഫ്. സിൽവർലൈൻ പാതയുടെ ജില്ലയിലെ ഏക സ്റ്റേഷൻ തൃക്കാക്കര മണ്ഡലത്തിലെ കാക്കനാടാണ്. പദ്ധതിക്കായി ഏറ്റവും കുറച്ച് സ്ഥലമെടുപ്പ് വേണ്ടിവരുന്ന മണ്ഡലവും അതുകൊണ്ട് ആശങ്കകൾ തൃക്കാക്കരയിൽ മറ്റിടങ്ങളിലുള്ളത് പോലെ ശക്തമായേക്കില്ല.
ഇടത് പ്രചാരണ അജൻഡയ്ക്ക് ഉത്തേജനമേകിയത് ഇടഞ്ഞു നിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസാണെന്നതും ശ്രദ്ധേയം.
നൂറിന്റെ ഉറപ്പ് എന്നാണ് ഇടത് മുദ്രാവാക്യം. നിലവിലെ 99 സീറ്റുകൾ നൂറിലേക്കെത്തിക്കുന്ന തിരഞ്ഞെടുപ്പാകും ഇതെന്നാണ് അവകാശവാദം. ആദ്യം മുതൽക്കേ മണ്ഡലത്തിലെത്തി പ്രവർത്തനങ്ങളുടെ മേൽനോട്ടച്ചുമതല ഏറ്റെടുത്തിരിക്കുകയാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. തൃക്കാക്കരയിലെ വിജയത്തിളക്കം അഭിമാന പ്രശ്നമായി കാണുന്ന കോൺഗ്രസിൽ പ്രചാരണ മേൽനോട്ട ചുമതല പൂർണമായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നവകാശപ്പെട്ട അദ്ദേഹവും കെ.പി.സി.സി പ്രസിഡന്റും താഴെത്തട്ടിലടക്കം പഴുതില്ലാത്ത സംഘാടനത്തിലാണ് ഊന്നുന്നത്.
ഉമ തോമസിന്റെ സ്ഥാനാർത്ഥിത്വം തർക്കങ്ങളില്ലാതെ പ്രഖ്യാപിക്കാനായത് ആദ്യ വിജയമായാണ് കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത്. അങ്കക്കളത്തിൽ ഉമ തോമസ് സജീവമായിക്കഴിഞ്ഞു. അസ്വാരസ്യങ്ങൾ അകറ്റിയെന്ന് നേതൃത്വം അവകാശപ്പെടുമ്പോഴും മുറുമുറുപ്പുകൾ ചില കോണുകളിൽ നിന്നുയർന്നത് കോൺഗ്രസിൽ അലോസരമുണ്ടാക്കുന്നതായി. ഡൊമിനിക് പ്രസന്റേഷനെ അനുനയിപ്പിച്ചെങ്കിലും ഷാനിമോൾ ഉസ്മാന്റെയും ദീപ്തിമേരി വർഗീസിന്റെയും ഇന്നലത്തെ പ്രതികരണങ്ങളിൽ അസംതൃപ്തി ഒളിഞ്ഞുകിടന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പതിമൂവായിരം വോട്ടുകൾ പിടിച്ച ട്വന്റി-ട്വന്റി, ആംആദ്മിയടക്കമുള്ള പാർട്ടികളെയെല്ലാം ഒരുമിപ്പിച്ച് മുന്നണിയായി മത്സരിക്കാനൊരുങ്ങുന്നതും ഉറ്റുനോക്കപ്പെടുന്നു.
സഹതാപം വിലപ്പോവില്ല: പി.സി. ചാക്കോ
ഉപതിരഞ്ഞെടുപ്പ് സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസ പ്രഖ്യാപനമായിരിക്കുമെന്നും നിയമസഭയിലെ കക്ഷിനില നൂറിലേക്ക് ഉയർത്തുമെന്നും എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ പാർട്ടി സംസ്ഥാന കൺവെൻഷന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ രാഷ്ട്രീയാന്തരീക്ഷം മാറ്റിവരയ്ക്കാൻ യു.ഡി.എഫിന് ശേഷിയില്ല. വിജയസാദ്ധ്യതയില്ലെന്നതിനാലാണ് സഹതാപതരംഗം പരീക്ഷിക്കുന്നതെന്നും ചാക്കോ പറഞ്ഞു. 24ന് എറണാകുളം മറൈൻ ഡ്രൈവിൽ എൻ.സി.പി സംസ്ഥാന പ്രതിനിധി സമ്മേളനം ദേശീയ അദ്ധ്യക്ഷൻ ശരത് പവാർ ഉദ്ഘാടനം ചെയ്യും. ദേശീയ നേതാക്കളായ പ്രഫുൽ പട്ടേലും സുപ്രിയ സുലേയും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |