തിരുവനന്തപുരം: വിസ്മയയുടെ സ്ത്രീധന മരണത്തിൽ നീതി ഉറപ്പാക്കിയ സർക്കാർ ഇടപെടൽ ഒരു വശത്തും സർക്കാർ നീതി അട്ടിമറിക്കുന്നുവെന്ന ആക്രമിക്കപ്പെട്ട നടിയുടെ വിലാപം മറുവശത്തും. തൃക്കാക്കരയിൽ പ്രചാരണം രണ്ട് കേസുകളിലും കേന്ദ്രീകരിക്കുമ്പോൾ ഇരുമുന്നണികൾക്കും ഇത് അതിജീവനത്തിന്റെ വിസ്മയ പോരാട്ടം.
ആക്രമണത്തിനും പ്രതിരോധത്തിനും ഭരണ, പ്രതിപക്ഷങ്ങൾ രണ്ട് കേസുകളും ആയുധമാക്കുമ്പോൾ സ്ത്രീസുരക്ഷാ മുദ്രാവാക്യം കേരളരാഷ്ട്രീയത്തിൽ വീണ്ടും മുഴങ്ങുകയാണ്. തൃക്കാക്കരയിലെ സ്ത്രീവോട്ടർമാരെ മാത്രമല്ല, സമൂഹത്തെയാകെ സ്വാധീനിക്കാൻ പോന്ന പ്രഹരായുധങ്ങളാണ് രണ്ടും. വിഷയത്തിന്റെ രാഷ്ട്രീയമാനം കൂട്ടുന്നു.
അതിജീവിതയായ നടി ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയാണ് യു.ഡി.എഫിന്റെ ആയുധം. പ്രതിയുടെ അഭിഭാഷകരിലേക്ക് അന്വേഷണം എത്താതിരിക്കാൻ ഭരണത്തിലെ ഉന്നതർ ഇടപെടുന്നുവെന്നാണ് നടിയുടെ പരാതി. കേസന്വേഷണം പാതിവെന്ത നിലയിൽ അവസാനിപ്പിക്കാനാണ് നീക്കമെന്നും ആക്ഷേപിച്ചു. തുടക്കത്തിൽ തനിക്ക് പിന്തുണ നൽകുകയും അന്വേഷണത്തിൽ ഫലപ്രദമായി ഇടപെടുകയും ചെയ്ത സർക്കാർ മലക്കംമറിഞ്ഞെന്ന് ഇര തന്നെ പറയുമ്പോൾ സർക്കാരിന്റെ സ്ത്രീസുരക്ഷാവാദം പൊയ്മുഖമാണെന്ന് പ്രതിപക്ഷം ആക്ഷേപിക്കുന്നു.
എന്നാൽ, വിസ്മയ കേസിലെ വിധി സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവായി കാട്ടി ഇടതുമുന്നണി പ്രതിരോധിക്കുന്നു. അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും മികച്ച ഇടപെടലാണ് നീതി ഉറപ്പാക്കിയത്. പ്രതിക്ക് പരമാവധി ശിക്ഷയും ഉറപ്പാക്കി. തുടക്കത്തിലേ പ്രതിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ട മാതൃകാനടപടികളും ഇടതുമുന്നണി എടുത്തുകാട്ടുന്നു. ഇന്നലത്തെ വിധി സ്ത്രീപീഡനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടാകുന്ന ആദ്യത്തേതാണ് എന്നാണവരുടെ പക്ഷം.
നടി ആക്രമിക്കപ്പെട്ടപ്പോൾ ആദ്യം ഇടപെട്ടത് പി.ടി. തോമസാണ് എന്നതാണ് യു.ഡി.എഫ് കാണുന്ന വൈകാരികതലം. പി.ടി ജീവിച്ചിരുന്നെങ്കിൽ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാൻ ശക്തമായി പോരാടുമായിരുന്നു. സ്ഥാനാർത്ഥി ഉമ തോമസിന്റെ പ്രതികരണവും വൈകാരികമായി. സമൂഹമാദ്ധ്യമങ്ങളിലടക്കം വിഷയം സജീവചർച്ചയാക്കാൻ യു.ഡി.എഫ് ശ്രമിക്കുന്നു.
നടിയുടെ പരാതി എന്തുകൊണ്ടെന്നറിയില്ല എന്നാണ് ഇടതുനേതാക്കളുടെ പ്രതികരണം. തൃക്കാക്കരയിൽ പ്രചരണച്ചൂട് കടുക്കുമ്പോൾ ഇങ്ങനെയൊരു വിവാദം യാദൃശ്ചികമാവില്ലെന്നും അവർ പറയുന്നു. എങ്കിലും തത്കാലം കൂടുതൽ പ്രതികരിച്ച് പ്രചരണം വഴി തിരിക്കേണ്ടെന്ന തീരുമാനത്തിലാണ് നേതൃത്വം. വികസന അജൻഡയുമായി മുന്നേറാനാണവർ ശ്രമിക്കുക.
നടി ഹൈക്കോടതിയെ സമീപിച്ചതിൽ ദുരൂഹത: കോടിയേരി
ആക്രമിക്കപ്പെട്ട നടിക്കൊപ്പം ഇടതു സർക്കാർ എന്നുമുണ്ടാകുമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടും നടി ഭരണപക്ഷത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിൽ ദുരൂഹതയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇത്തരമൊരു ഹർജി വന്നത് സംശയാസ്പദമാണ്.
സർക്കാരും പാർട്ടിയും നടിക്കൊപ്പമാണെന്ന് കേസിന്റെ തുടക്കം മുതൽ സർക്കാർ സ്വീകരിച്ച നിലപാട് പരിശോധിച്ചാൽ വ്യക്തമാകും. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചതും പ്രത്യേക ജഡ്ജിയെ നിശ്ചയിച്ചതുമെല്ലാം ഇരയുടെ താത്പര്യം പരിഗണിച്ചാണ്. നടിക്ക് എല്ലാ സംരക്ഷണവും സി.പി.എമ്മും സർക്കാരും നൽകും.
സംസ്ഥാന ചലച്ചിത്രോത്സവത്തിൽ മുഖ്യാതിഥിയായി നടിയെ പങ്കെടുപ്പിച്ചതിലൂടെ നിലപാട് വ്യക്തമാക്കിയ സർക്കാരിനെ പരസ്യമായി ആക്ഷേപിക്കുന്നത് ശരിയല്ല. നടിക്ക് ഇനിയും ഇക്കാര്യത്തിൽ സംശയമുണ്ടെങ്കിൽ അവർ കോടതിയിൽ ഉന്നയിക്കട്ടെ. കേസിൽ പ്രതിസ്ഥാനത്തുള്ള നടന് ഏതു രാഷ്ട്രീയപ്പാർട്ടിയുമായാണ് ബന്ധം എന്നറിയാൻ ആലുവയിൽ അന്വേഷിച്ചാൽ മതി. നടനുമൊത്ത് സെൽഫിയെടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച നേതാവ് ഇപ്പോൾ രാജ്യസംഭാംഗമാണ്. എന്നിട്ടും വിഷയം ഇടതുമുന്നണിക്കെതിരെ ഉപതിരഞ്ഞെടുപ്പിൽ ഉന്നയിക്കുന്നത് യു.ഡി.എഫിനുതന്നെ തിരിച്ചടിയാകും.
സർക്കാരിന്റെ സ്ത്രീസുരക്ഷ വെള്ളത്തിലെ വര: കെ. സുധാകരൻ
പിണറായി ഭരണത്തിൽ സ്ത്രീസുരക്ഷ വെള്ളത്തിൽ വരച്ച വര പോലെയായെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. വേട്ടക്കാരനൊപ്പം ചേർന്ന് ഇരയ്ക്ക് നീതി നിഷേധിക്കുന്ന സമീപനമാണ് സർക്കാരിന്റേത്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെയും ചില മന്ത്രിമാരുടെയും ഓഫീസ് കേന്ദ്രീകരിച്ച് തിരക്കിട്ട നീക്കമാണുണ്ടാകുന്നത്. ഇതു സംബന്ധിച്ച് അന്വേഷിക്കണം. അന്വേഷണം മരവിപ്പിക്കാൻ സി.പി.എം ഉന്നതർ നേരിട്ടിടപെട്ടിട്ടുണ്ട്. ഇതിനായി ലക്ഷങ്ങളുടെ ഇടപാട് നടക്കുന്നതായാണ് വാർത്തകൾ. ഗുരുതര ആക്ഷേപമുയർന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തതും ദുരൂഹതയുണ്ടാക്കുന്നുണ്ട്. സി.പി.എം നേതാക്കൾ അതിജീവിതയെ അധിക്ഷേപിക്കാനാണ് ശ്രമിക്കുന്നത്. അതിജീവിതയുടെ ധീരമായ പോരാട്ടത്തെ രാഷ്ട്രീയവത്കരിച്ച് അപമാനിക്കാനാണ് ശ്രമമെന്നും സുധാകരൻ പറഞ്ഞു.
ഇ.പി ജയരാജൻ അതിജീവിതയെ അപമാനിക്കുന്നു: വി.ഡി സതീശൻ
നടി ആക്രമിക്കപ്പെട്ട കേസിൽ ഇരയോടൊപ്പമെന്നു പറയുന്ന സർക്കാർ വേട്ടക്കാരനൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗൂഢാലോചന നടത്തി തിരഞ്ഞെടുപ്പ് കാലത്ത് കേസ് കൊടുത്തെന്ന മട്ടിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ അതിജീവിതയെ അപമാനിക്കുന്നു. സമീപകാലത്താണ് അന്വേഷണം ദുർബലപ്പെടുത്തി പൊലീസിന്റെ ഫ്യൂസ് ഊരിയത്. ആഭ്യന്തരവകുപ്പിനെതിരെ അതിജീവിത ഉന്നയിച്ച അതീവഗുരുതരമായ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണം.
കേസ് ഇല്ലാതാക്കാൻ ശ്രമിച്ചത് ഉന്നത സി.പി.എം നേതാവാണ്. തെളിവുകളുടെ പിൻബലത്തിൽ മാത്രമേ യു.ഡി.എഫ് ആരോപണം ഉന്നയിക്കൂ.
മതേതര മനസിൽ വിഷം കലർത്താൻ ശ്രമിക്കുന്ന വർഗീയവാദികളുടെ വോട്ട് യു.ഡി.എഫിന് വേണ്ട. ആലപ്പുഴയിൽ കുട്ടിയെക്കൊണ്ട് വർഗീയ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ സർക്കാരിന്റെ നിലപാട് ദൗർഭാഗ്യകരമാണ്. വർഗീയശക്തികൾക്ക് മുന്നിൽ മുഖ്യമന്ത്രിക്ക് മുട്ടുവിറയ്ക്കുകയാണ്. ഉമ തോമസ് ബി.ജെ.പി ഓഫീസിൽ വോട്ട് തേടി പോയെന്നത് അസംബന്ധമാണ്. ഉമ സി.ഐ.ടി.യു ഓഫീസിൽ പോയും വോട്ട് തേടിയിട്ടുണ്ട്. സ്ഥാനാർത്ഥികൾ എല്ലാവരോടും വോട്ട് ചോദിക്കുക പതിവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |