തിരുവനന്തപുരം: കനത്ത സുരക്ഷാ സന്നാഹങ്ങൾ മറികടന്ന് വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധമുയർത്തിയത് കൈവിട്ട കളിയായി. ഇതിനെതിരെ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും രംഗത്തെത്തിയതോടെ സംസ്ഥാനത്ത് പലയിടത്തും ആക്രമസംഭവങ്ങൾ അരങ്ങേറി. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലേക്ക് കല്ലെറിയുകയും , ബോർഡുകളും മറ്റും തകർക്കുകയും ചെയ്തു.
സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കോൺഗ്രസ് ഓഫീസുകൾക്കു നേരെ ആക്രമമുണ്ടായി. ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തിയതോടെ സംസ്ഥാനം ഇന്നലെ സംഘർഷങ്ങളുടെ മുൾമുനയിലായി.രാത്രിയിലും പല ഭാഗത്തും പ്രതിഷേധ പ്രകടനങ്ങൾക്കിടെ അക്രമങ്ങളും,വാഹനങ്ങൾ തടയലും നടന്നു.
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ 6E 7404 വിമാനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രണ്ട് യൂത്ത് കോൺഗ്രസുകാർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയുടെ സീറ്റിനടുത്ത് എത്തുംമുൻപേ ഇവരെ തടഞ്ഞ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ നിലത്ത് തള്ളിവീഴ്ത്തി. ഇവർ മദ്യപിച്ചിരുന്നതായി ജയരാജൻ പറഞ്ഞു.വൈകിട്ട് 3.50ന് തിരിച്ച വിമാനം 5.10ന് തിരുവനന്തപുരത്ത് ലാൻഡ് ചെയ്തയുടനെയായിരുന്നു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ.കെ നവീൻകുമാർ എന്നിവർ പ്രതിഷേധിച്ചത്. പിൻനിരയിൽ മുഖ്യമന്ത്രി ഇരുന്ന സീറ്റിനടുത്തേക്ക് മുദ്രാവാക്യം വിളികളുമായെത്തി. മദ്ധ്യഭാഗത്താണ് ഇ.പി.ജയരാജൻ ഇരുന്നത്. മട്ടന്നൂർ മണ്ഡലം സെക്രട്ടറി സുനിത്ത് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.
ഫർസിൻ കറുത്ത ടീ ഷർട്ടാണ് ധരിച്ചിരുന്നത്. ഗൺമാൻ അനിൽ മാത്രമാണ് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത്. കണ്ണൂരിൽ യാത്രക്കാരെ കർശന പരിശോധനയ്ക്കു ശേഷമാണ് വിമാനത്തിൽ പ്രവേശിപ്പിച്ചത്. യൂത്ത് കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളാണെന്ന് പൊലീസിന് അറിയാമായിരുന്നെങ്കിലും, ആർ.സി.സിയിൽ ചികിത്സയിലുള്ള ബന്ധുവിനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞാണ് പ്രതിഷേധക്കാർ കയറിയത്. 12,000 രൂപ വീതം നൽകി അവസാന നിമിഷമെടുത്ത ടിക്കറ്റിലായിരുന്നു യാത്ര. ഇവരെ സി.ഐ.എസ്.എഫ് തടഞ്ഞുവച്ച് പൊലീസിന് കൈമാറി. ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾസ് പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കുമെന്ന് ശംഖുംമുഖം അസി.കമ്മിഷണർ ഡി.കെ.പൃഥിരാജ് പറഞ്ഞു. ദൃശ്യങ്ങൾ പകർത്തിയ സുനിത്ത് യാത്രക്കാർക്കൊപ്പം പുറത്തിറങ്ങിപ്പോയി. 72 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.തങ്ങളെ ഇ.പി.ജയരാജൻ മർദ്ദിച്ചെന്ന് ഫർസിൻ മജീദും, നവീൻകുമാറും പറഞ്ഞു. ജീവിതത്തിൽ ഒരിക്കലും മദ്യപിച്ചിട്ടില്ലെന്ന് ഫർസിൻ വ്യക്തമാക്കി. മട്ടന്നൂർ എയ്ഡഡ് യു.പി.എസ് അദ്ധ്യാപകനായ ഫർസീനെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു.
ഇന്ദിരാഭവനുൾപ്പെടെ കല്ലേറ്
സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംസ്ഥാനത്തിന്റെ പലഭാഗത്തും കോൺഗ്രസ് ഓഫീസുകൾ ആക്രമിച്ചു.
ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസുകാരും രംഗത്തെത്തിയത് സംസ്ഥാനത്താകെ സംഘർഷത്തിന് ഇടയാക്കി. തിരുവനന്തപുരത്ത് ഇന്നലെ രാത്രി 7.30ന് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും നടത്തിയ പ്രകടനത്തിനിടെ ഇന്ദിരാഭവന് നേരെ കല്ലേറുണ്ടായി. അവിടെ നിറുത്തിയിട്ടിരുന്ന കാർ തകർക്കാൻ ശ്രമം നടന്നു. ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. ആ സമയം മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി അവിടെയുണ്ടായിരുന്നു.
പിന്നീട് രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്ന് ഡി.വൈ.എഫ്.ഐ നടത്തിയ പ്രകടനത്തിനിടെ വഴിയിൽ സ്ഥാപിച്ചിരുന്ന കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും ഫ്ളക്സ് ബോർഡുകൾ കീറിയെറിഞ്ഞു. കൊടി തോരണങ്ങളും വലിച്ചുകീറി. കണ്ണൂരിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ ഭാര്യാസഹോദരിയുടെ ആഡൂരിലെ വീടിനുനേരെയും തലശേരിയിൽ കോൺഗ്രസ് ഓഫീസിനു നേരെയും ആക്രമണമുണ്ടായി. പത്തനംതിട്ടയിൽ കോൺഗ്രസ് അടൂർ ബ്ളോക്ക് കമ്മിറ്രി ഒാഫീസ് തല്ലിത്തകർത്തു. കണ്ണൂർ ഡി.സി.സി ഒാഫീസിന്റെ ചില്ലുകളും മല്ലപ്പള്ളി ബ്ളോക്ക് കമ്മിറ്റി ഒാഫീസും എറിഞ്ഞു തകർത്തു. ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ കാർ തടഞ്ഞ് മർദ്ദിച്ചു. നെറ്റിക്കും തലയ്ക്കും പരിക്കുണ്ട്.
വിമാനത്തിലെ ആക്രമണം: തടവു ശിക്ഷ വരെ
വിമാനത്തിൽ അക്രമ സംഭവം ഉണ്ടായാൽ ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾ (1937), പാർട്ട് 3, ചട്ടം 23 (എ) അനുസരിച്ചാണ് ശിക്ഷാ നടപടികൾ
ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ ഷെഡ്യൂൾ 6 പ്രകാരം ഒരു വർഷം കഠിനതടവോ, 5 ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം
വാക്കുകൾ കൊണ്ടാണ് ഉപദ്രവമെങ്കിൽ മൂന്നു മാസവും ശാരീരികമായി ഉപദ്രവിച്ചാൽ 6 മാസം വരെയും യാത്രാവിലക്ക് ലഭിക്കാം
ക്യാപ്ടൻ എ.ടി.സിയെ അറിയിച്ചില്ല
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത് ക്യാപ്ടൻ എയർ ട്രാഫിക് കൺട്രോളിനെ (എ.ടി.സി) അറിയിച്ചില്ല. ഇതുകാരണം സി.ഐ.എസ്.എഫ് ഇടപെട്ടില്ല. തിരുവനന്തപുരത്തെത്തിയപ്പോൾ യാത്രക്കാരിറങ്ങിയ ശേഷമാണ് പ്രതിഷേധക്കാരെ പുറത്തിറക്കിയത്. അവശനിലയിലായിരുന്നു ഇവർ. ഒരാളുടെ കണ്ണ് ചതഞ്ഞ് നീരു വച്ചിരുന്നു. ഡോക്ടർ ഇരുവരെയും പരിശോധിച്ച് വിദഗ്ദ്ധ ചികിത്സയ്ക്ക് നിർദ്ദേശിച്ചു.
'രണ്ടുവട്ടം യൂത്ത് കോൺഗ്രസുകാർ മുഖ്യമന്ത്രിയുടെ സീറ്റിനടുത്തെത്തി. അപ്പോഴൊന്നും മുദ്രാവാക്യമോ പ്രതിഷേധമോ ഉണ്ടായില്ല. വിമാനം തിരുവനന്തപുരത്തേക്ക് എത്തുന്നതായി അറിയിപ്പ് വന്നതിനു പിന്നാലെ ഇവർ ബഹളം വച്ചു. വിമാനത്തിലെ ജീവനക്കാരെത്തിയാണ് സീറ്റിലിരുത്തിയത്. ലാൻഡ് ചെയ്തയുടൻ മുഖ്യമന്ത്രിയുടെ സീറ്റിനടുത്തേക്ക് 'പ്രതിഷേധം, പ്രതിഷേധം" എന്ന് വിളിച്ച് എത്തുകയായിരുന്നു".
- മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ
'വിമാനത്തിലുണ്ടായ സംഭവങ്ങൾ ആസൂത്രിതമാണ്. സംഭവത്തെ ന്യായീകരിച്ച് കോൺഗ്രസിന്റെ നേതൃത്വം രംഗത്തുവന്നത് ഇത് തെളിയിക്കുന്നതാണ്. കുറച്ചു നാളായി യു.ഡി.എഫ് നടത്തുന്ന അനാവശ്യവും കലാപം ലക്ഷ്യമിട്ടുള്ളതുമായ സമരങ്ങളുടെ തുടർച്ചയാണിത്".
- പിണറായി വിജയൻ, മുഖ്യമന്ത്രി
'വിമാനത്തിനകത്ത് പോലും മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമം നടന്ന പശ്ചാത്തലത്തിൽ പാർട്ടി സംരക്ഷണം നൽകും".
- കോടിയേരി ബാലകൃഷ്ണൻ, സി.പി.എം സംസ്ഥാന സെക്രട്ടറി
'വിമാനത്തിൽ ആദ്യം ആക്രമണവും കൈയ്യാങ്കളിയും നടത്തിയത് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനാണ്. ഞങ്ങളുടെ കുട്ടികളെ തല്ലി, ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി. ഇരുവർക്കും ഗുരുതരമായ പരിക്കുണ്ട്".
- കെ. സുധാകരൻ എം.പി, കെ.പി.സി.സി പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |