തിരുവനന്തപുരം: വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയ്ക്കെതിരായ സൈബർ ആക്രമണം അതിരു വിട്ടതോടെ, സ്ത്രീകൾക്കെതിരായ അധിക്ഷേപത്തിൽ സി.പി.എമ്മും കോൺഗ്രസും തമ്മിലുള്ള പോര് പ്രചാരണത്തിന് പുതിയ മാനമാകുന്നു. ശൈലജയെ ലക്ഷ്യമാക്കിയുള്ള അശ്ലീലച്ചുവയുള്ള ആക്രമണങ്ങൾക്കെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രതിരോധ മതിൽ തീർത്ത് സാമൂഹ്യ-വനിതാ വിമോചന പ്രവർത്തകരും കളം നിറഞ്ഞു. കെ. അജിതയും, സി.എസ്. ചന്ദ്രികയും ഉൾപ്പെടെ ആക്രമണത്തെ വിമർശിച്ച് രംഗത്തെത്തി. പൊതുരംഗത്തെ സ്ത്രീയോട് പുലർത്തേണ്ട മാന്യത കാറ്റിൽ പറത്തുന്ന ആക്രമണങ്ങളെ അപലപിച്ച അവർ, മുതിർന്ന നേതാവിന് ഇതാണ് അനുഭവമെങ്കിൽ ചെറുപ്പക്കാരികളുടെ ഗതി എന്താവുമെന്നും ചോദിച്ചു.
ശൈലജയ്ക്കെതിരായ സൈബർ ആക്രമണത്തെ വാർത്താ സമ്മേളനത്തിൽ എതിർത്ത യു.ഡി.എഫ് എം.എൽ.എമാരായ കെ.കെ. രമയും,ഉമാ തോമസും, പക്ഷേ ഇക്കാര്യത്തിൽ ശൈലജയുടെ പരാതി ലഭിച്ച് 20 ദിവസം കഴിഞ്ഞിട്ടും നടപടിയെടുക്കാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെയും ചോദ്യം ചെയ്തു. അപകീർത്തികരമായ വ്യാജ വീഡിയോ പ്രദർശിപ്പിച്ചതിന് മുസ്ലീംലീഗ് പ്രവർത്തകനെ പൊലീസ് ഇന്നലെ പിടി കൂടിയത് ഇതിന് പിന്നാലെയാണ്. പരാജയ ഭീതിയിൽ വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെയും, കോൺഗ്രസ് നേതൃത്വത്തിന്റെയും അറിവോടെയാണ് ശൈലജയ്ക്കെതിരെ അശ്ലീല ആക്രമണം നടത്തുന്നതെന്നും, കോൺഗ്രസിന് ഇതുമായി ബന്ധമില്ലെന്ന് വരുത്താനാണ് ലീഗ് പ്രവർത്തകരെ കരുവാക്കുന്നതെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്നലെ ആരോപിച്ചത്
സി.പി.എമ്മിന്റെ 'മാന്യത" ചോദ്യം ചെയ്ത് കോൺഗ്രസ്
വടകരയിൽ എതിരാളികൾക്കെതിരെ ബോംബാക്രമണ ശ്രമം പൊളിഞ്ഞതോടെ, സി.പി.എം നുണ ബോംബുമായി ഇറങ്ങിയിരിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരിഹാസം. ആസ്ഥാന വിധവയെന്ന് നിയമസഭയിൽ തന്നെ എം.എം. മണി വിശേഷിപ്പിച്ചപ്പോൾ കെ.കെ. ശൈലജ അതിനെതിരെ ശബ്ദിച്ചില്ലെന്ന് കെ.കെ. രമയും പറഞ്ഞു. കയ്യൂർ സമര നായകനായ കണ്ണന്റെ കൊച്ചു മകൾ രാധയ്ക്കെതിരെ സി.പി.എം സൈബർ അധിക്ഷേപം നടത്തിയപ്പോൾ പി.കെ. ശ്രീമതിയും ,വൃന്ദാ കാരാട്ടും എവിടെയായിരുന്നെന്നും അവർ ചോദിച്ചു. 'വെണ്ണപ്പാളി' അശ്ലീല പരാമർശം നടത്തിയ സി.പി.എം നേതാവ് പി. ജയരാജനെതിരെ കേസ് കൊടുക്കുമെന്നും രമയും, ഉമാ തോമസും പറഞ്ഞു. അതേസമയം,എതിർ സ്ഥാനാർത്ഥിക്കെതിരെ മോശപ്പെട്ട ഒരു പരാമർശം പോലും താനോ, തന്റെ അറിവോടെയോ നടത്തിയിട്ടില്ലെന്നാണ് ഷാഫിയുടെ നിലപാട്.
സത്രീകൾക്കെതിരെ സൈബർ ആക്രമണം പാടില്ലെന്ന് രമയും ഉമയും
എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ.കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണം ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് എം.എൽ.എമാരായ കെ.കെ രമയും ഉമാ തോമസും. ശൈലജയുടെ പേരിൽ പ്രചരിക്കുന്ന വീഡിയോ താൻ കണ്ടിട്ടില്ലെന്നും, അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞതിനെ മുഖവിലയ്ക്കെടുത്താണ് പ്രതികരിക്കുന്നതെന്നും രമ വിശദീകരിച്ചു.
താൻ അടക്കമുള്ള വനിതാ പൊതു പ്രവർത്തകർ സൈബർ ആക്രമണത്തിന്റെ നിരന്തര ഇരയാണെന്നും രമ പറഞ്ഞു.സൈബർ ആക്രമണത്തിനെതിരെ ഇടതുമുന്നണി പരാതി നൽകി 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയെടുക്കാത്തത് ആഭ്യന്തരവകുപ്പിന്റെ പരാജയമാണ്. ആ അർത്ഥത്തിൽ പിണറായിക്കെതിരെ കൂടിയാണ് ശൈലജയുടെ വാക്കുകൾ. കൊവിഡ് കാല അഴിമതി ആരോപണങ്ങൾ വ്യക്തി അധിക്ഷേപമല്ല, രാഷ്ട്രീയ ആരോപണമാണ്. രാഷ്ട്രീയ നേതാക്കളുടെ പ്രവർത്തനങ്ങളിൽ പ്രശ്നങ്ങളുണ്ടെങ്കിൽ വിമർശിക്കപ്പെടും. അതിനെ വ്യക്തിഹത്യയായി ചിത്രീകരിക്കുന്നതും ഗൂഢോദ്ദേശ്യമാണ്. സി.പി.എം നേതാവ് പി. ജയരാജന്റെ വെണ്ണപ്പാളി പരാമർശത്തിനെതിരെ പരാതി നൽകും. ലൈംഗികച്ചുവയോടെയുള്ള ഈ പരാമർശത്തെക്കുറിച്ച് ചോദ്യമുയർന്നപ്പോൾ, എൽ.ഡി.എഫ് സ്ഥാനാർത്ഥി അതിനെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും രമ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |