തിരുവനന്തപുരം: ഇന്ന് കോഴിക്കോട്ട് ചേരുന്ന പാർട്ടി സംസ്ഥാന ഭാരവാഹി യോഗത്തോടെ ലോക് താന്ത്രിക് ജനതാദളിൽ പിളർപ്പ് ഏറെക്കുറെ ഉറപ്പായിരിക്കെ, തങ്ങളാണ് യഥാർത്ഥ ഔദ്യോഗിക പക്ഷമെന്ന അവകാശവാദവുമായി ഷേക് പി.ഹാരിസ് വിഭാഗം ഇന്നലെ സി.പി.എം, സി.പി.ഐ നേതാക്കളെ കണ്ടു.
ശ്രേയാംസ് കുമാർ ഇന്ന് പ്രസിഡന്റ് സ്ഥാനമൊഴിയണമെന്ന അന്ത്യശാസനമാണ് വിമത വിഭാഗം നൽകിയിരിക്കുന്നത്. ശ്രേയാംസ് ഏകപക്ഷീയമായാണ് ഇന്ന് കോഴിക്കോട്ട് യോഗം വിളിച്ചിരിക്കുന്നതെന്നാണ് അവരുടെ നിലപാട്. ഈ സാഹചര്യത്തിലാണ് അഖിലേന്ത്യാ നേതൃത്വത്തിന്റെയും സംസ്ഥാനത്തെ ഭൂരിഭാഗം പ്രവർത്തകരുടെയും പിന്തുണ തങ്ങൾക്കാണെന്ന അവകാശവാദവുമായി ഷേക് പി.ഹാരിസും വി. സുരേന്ദ്രൻ പിള്ളയും കോടിയേരി ബാലകൃഷ്ണൻ, എ. വിജയരാഘവൻ, കാനം രാജേന്ദ്രൻ എന്നിവരെ കണ്ടത്. മുന്നണിയിൽ ഔദ്യോഗിക വിഭാഗമായി തങ്ങളെ അംഗീകരിക്കണമെന്നും, പാർട്ടിക്ക് അനുവദിച്ച ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിലേക്ക് തങ്ങളുടെ പ്രതിനിധികളെ പരിഗണിക്കണമെന്നും ആവശ്യപ്പെടുന്ന കത്ത് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന് കൈമാറി.
. ഇരുവിഭാഗവും വിട്ടുവീഴ്ച ചെയ്ത് യോജിച്ച് പോകാൻ ശ്രമിക്കണമെന്ന നിർദ്ദേശമാണ് സി.പി.എം നേതാക്കൾ നൽകിയത്. തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണാനും വിമതവിഭാഗം ശ്രമിക്കുന്നുണ്ട് . അവസാനനിമിഷം, അനുരഞ്ജനത്തിന് സി.പി.എം ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയും വിമതനേതാക്കൾ വച്ചുപുലർത്തുന്നുണ്ട്. അതേസമയം, ഇന്ന് കോഴിക്കോട്ട് ഔദ്യോഗികനേതൃത്വം വിളിച്ച സംസ്ഥാന ഭാരവാഹിയോഗത്തിൽ വിമത നേതാക്കളായ ഷേക് പി.ഹാരിസിനും വി. സുരേന്ദ്രൻ പിള്ളയ്ക്കുമെതിരെ നടപടിയുറപ്പായി. പരമാവധി അനുനയപാത സ്വീകരിക്കണമെന്ന നിലപാട് ദേശീയ ജനറൽസെക്രട്ടറി ഡോ. വറുഗീസ് ജോർജിനുണ്ടെങ്കിലും, അദ്ദേഹം ഔദ്യോഗിക പക്ഷത്ത് ഉറച്ചുനിൽക്കുന്നതും ,ഏക എം.എൽ.എ കെ.പി. മോഹനൻ മിണ്ടാതിരിക്കുന്നതും വിമതപക്ഷത്തിന് തിരിച്ചടിയായി.
ജനതാദൾ-എസിലേക്ക് തങ്ങൾ പോകുന്നുവെന്ന പ്രചാരണം ശ്രേയാംസ് കുമാർ വിഭാഗം നടത്തുന്ന കുതന്ത്രത്തിന്റെ ഭാഗമാണെന്ന് ഷേക് പി.ഹാരിസ് പ്രതികരിച്ചു. മലബാറിലെ പാർട്ടി അണികളിൽ പലർക്കും ജെ.ഡി.എസിനോട് താല്പര്യക്കുറവുണ്ട്. അവരുടെ വികാരം മുതലെടുക്കാനാണ് വ്യാജപ്രചരണമെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |