തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വേണമെന്ന് വൈറോളജി വിദഗ്ദ്ധനും വെല്ലുർ മെഡിക്കൽ കോളേജിലെ വൈറോളജി വിഭാഗം മുൻ മേധാവിയുമായ ഡോ.ടി.ജേക്കബ് ജോൺ പറഞ്ഞു.
കടകളും ഓഫീസുകളും നിശ്ചിത ദിവസം മാത്രം തുറക്കുന്നത് അശാസ്ത്രീയമാണ്. ഇവ എല്ലാ ദിവസവും തുറക്കണം പ്രവൃത്തിസമയം കൂട്ടണം. ഓരോ സ്ഥാപനത്തിലും ഒരു സമയം പ്രവേശിക്കാവുന്നവരുടെ എണ്ണം നിജപ്പെടുത്തണം. എല്ലാക്കാലവും അടച്ചിടാൻ പറ്റില്ല. വിദേശരാജ്യങ്ങൾ ലോക്ക് ഡൗണിൽ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകൾ അടയ്ക്കാറില്ല. ഇവിടെ അതും അടയ്ക്കുന്നു. ഭക്ഷണവിതരണം സാധാരണ നിലയിലാകണം. ടി.പി.ആർ കുറയാത്തതിൽ ആശങ്ക വേണ്ട. കൃത്യമായി രോഗനിർണയം നടക്കുന്നതിന് തെളിവാണിത്. കുട്ടികൾക്ക് വാക്‌സിൻ നൽകിയാലേ സ്കൂളുകൾ തുറക്കാനാകൂ. അതിനുമുമ്പ് അദ്ധ്യാപകർക്കും സ്കൂൾ ബസ് ജീവനക്കാർക്കും ഉൾപ്പെടെ വാക്‌സിനേഷൻ പൂർത്തിയാക്കണം
ജനിതകമാറ്റം വന്നാൽ മൂന്നാം തരംഗം
നിലവിലെ കൊവിഡ് വൈറസിന് വകഭേദം വന്നാലേ മൂന്നാം തരംഗത്തിന് സാദ്ധ്യതയുള്ളൂ. അല്ലെങ്കിൽ സംസ്ഥാനത്തെ വ്യാപനം ആഗസ്റ്റ് അവസാനത്തോടെ കെട്ടടങ്ങും. ഇതുവരെ കൊവിഡ് ബാധിക്കാത്തവർ ജനസംഖ്യയുടെ 40ശതമാനത്തിലധികമുള്ളതിനാൽ ജനതികമാറ്റമുണ്ടായാൽ മൂന്നാം തരംഗം വേഗത്തിലാകും.ഡെൽറ്റാ, ഡെൽറ്റാ പ്ലസ് വൈറസുകൾക്കപ്പുറമൊരു വകഭേദം കണ്ടെത്താത്ത സാഹചര്യത്തിൽ മൂന്നാം തരംഗത്തെക്കുറിച്ച് ആശങ്ക വേണ്ട. ജനസംഖ്യയുടെ 30ശതമാനം ആളുകളിൽ രണ്ട് ഡോസും എത്തിയാൽ കേരളത്തിന് ആശ്വസിക്കാം.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം മികച്ച നിലയിലാണെന്ന് ഡോ.ജേക്കബ് ജോൺ പറഞ്ഞു. വിസ്തൃതി ഏറെയുള്ള തമിഴ്നാടും കർണാടകവുമായി കേരളത്തെ താരതമ്യം ചെയ്യരുത്. പരിശോധനാ രീതിയിലും വാക്‌സിൻ വിതരണത്തിലും കേരളത്തിന്റേത് ശരിയായ പാതയാണ്. പരമാവധി വാക്‌സിൻ ലഭ്യമാക്കുകയാണ് വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |