തിരുവനന്തപുരം: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐസിസ്) റിക്രൂട്ടിംഗ് ഗ്രൗണ്ടായി കേരളം മാറിയെന്ന് ഞായറാഴ്ച ചാനലുകളിലൂടെ തുറന്നുപറഞ്ഞ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ ഇന്നലെ മലക്കം മറിഞ്ഞു. ഐസിസ് ലക്ഷ്യംവയ്ക്കുന്ന സ്ഥലമാണ് കേരളമെങ്കിലും ഇവിടം സുരക്ഷിതമാണെന്നാണ് പുതിയ വാദം. അഞ്ചുവർഷം മുമ്പ് കേരളത്തിൽ ഐസിസ് റിക്രൂട്ട്മെന്റ് നടന്നെങ്കിലും പിന്നീട് അത്തരം ശ്രമങ്ങൾ നിർവീര്യമാക്കാൻ കഴിഞ്ഞു. അതേസമയം, വിദ്യാഭ്യാസ നിലവാരം കൂടുതലുള്ള കേരളത്തിൽ ഐസിസ് റിക്രൂട്ടിംഗ് തുടരാനിടയുണ്ടെന്നും അത് തടയാൻ പൊലീസ് സജ്ജമാണെന്നും ബെഹ്റ പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് മാദ്ധ്യമപ്രവർത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചുവർഷം ഡി.ജി.പിയായിരുന്നിട്ടും ശക്തമായ നടപടികളെടുക്കാതെ, വിരമിക്കുന്നതിന് തൊട്ടുമുമ്പുണ്ടായ ബെഹ്റയുടെ വെളിപ്പെടുത്തൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൻ വിമർശനത്തിന് വഴിവച്ചതിനെത്തുടർന്നാണ് നിലപാട് മാറ്റം. വിദ്യാസമ്പന്നരെ റിക്രൂട്ട് ചെയ്യുകയാണ് തീവ്രവാദ സംഘടനകളുടെ ലക്ഷ്യം. കേരളത്തിൽ നിന്ന് ഐസിസിൽ ചേർന്നവരുടെ പശ്ചാത്തലം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവും. മുംബയ്, ഡൽഹി എന്നിവിടങ്ങളിലെന്നപോലെ കേരളത്തിലും ഇത് നടക്കുന്നുണ്ട്. രാജ്യത്തിന് പുറത്തുനിന്നാണ് കേരളത്തിൽ റിക്രൂട്ടിംഗിന് ശ്രമിച്ചത്. സംസ്ഥാനത്തുള്ളവരുടെ പരോക്ഷബന്ധം മാത്രമേ കണ്ടെത്തിയിരുന്നുള്ളൂ.
ലൗ ജിഹാദ് എന്നത് ഒരു പ്രാദേശിക പ്രയോഗം മാത്രമാണ്. വ്യത്യസ്ത മതങ്ങളിലുള്ളവർ വിവാഹിതരാകുന്നത് കേരളത്തിൽ സാധാരണമാണ്. അതിനെ രാഷ്ട്രീയവത്കരിക്കരുത്. ജെസ്നയുടെ തിരോധാനം സംബന്ധിച്ച കേസിൽ പൊലീസിന് ചെയ്യാനാവുന്നതെല്ലാം ചെയ്തു. അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ കേസ് തെളിയിക്കട്ടെ. ഉത്തർപ്രദേശിൽ പ്രതിവർഷം നാല് ലക്ഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമ്പോൾ കേരളത്തിൽ ഇത് ആറ് ലക്ഷത്തിലധികമാണ്. ശിക്ഷാനിരക്ക് 93 ശതമാനവും. സി.ബി.ഐയുടെ കേസുകളിലെ ശിക്ഷാനിരക്ക് 70- 80 ശതമാനമാണെന്നും ബെഹ്റ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |