ന്യൂഡൽഹി:തിരുവനന്തപുരം ലുലു മാൾ തീരദേശ പരിപാലന നിയമം ലംഘിച്ചാണ് നിർമ്മിച്ചതതെന്നും ക്രമവിരുദ്ധമായാണ് അനുമതി നൽകിയതെന്നും ആരോപിച്ച് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ആക്കുളം കായൽ, പാർവ്വതി പുത്തനാർ എന്നിവയുമായി ബന്ധപ്പെട്ട തീരദേശ ചട്ടങ്ങൾ പാലിക്കാതെയാണ് അനുമതി നൽകിയതെന്നായിരുന്നു എം.കെ സലീമിന്റെ ഹർജിയിലെ ആരോപണം.
വിവിധ ഘട്ടങ്ങളിലെ പരിശോധനകൾക്ക് ശേഷമുള്ള അനുമതികൾ മാളിനുണ്ടെന്നും ഇത്തരം വിഷയങ്ങളിൽ പൊതുതാല്പര്യ ഹർജി അംഗീകരിക്കില്ലെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസ് ജെ.കെ മഹേശ്വരി, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
ലുലു ഗ്രൂപ്പിനെയും ഏഴ് സർക്കാർ വകുപ്പുകളെയും എതിർ കക്ഷികളാക്കി നൽകിയ ഹർജി 2021 ആഗസ്റ്റ്13 ന് കേരള ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹർജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്. ലുലു ഗ്രൂപ്പിന് വേണ്ടി അഭിഭാഷകരായ മുകുൾ റോത്തഗി, വി.ഗിരി, ഹാരിസ് ബീരാൻ എന്നിവരും ഹർജിക്കാരനു വേണ്ടി അരിജിത്ത് പ്രസാദ്, സുവിദത്ത് സുന്ദരം എന്നിവരും ഹാജരായി.
വ്യവസായികൾക്കുള്ള സന്ദേശം: ലുലു ഗ്രൂപ്പ്
സുപ്രീം കോടതി ഉത്തരവിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ഗ്ലോബൽ കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ. ലുലു ഗ്രൂപ്പിന് 25 രാജ്യങ്ങളിൽ വ്യവസായ ശൃംഖലയുണ്ട്. നിയമങ്ങൾ പാലിച്ചും പരിസ്ഥിതി സൗഹൃദത്തോടെയും വ്യവസായവും നിക്ഷേപവും നടത്തുന്ന സ്ഥാപനത്തിനെതിരെ കേരളത്തിൽ മാത്രമാണ് വ്യാജ പരാതികൾ ഉയർന്നത്. ലുലു ഗ്രൂപ്പിന്റെ സൽപ്പേര് കളങ്കപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാണ് സുപ്രീം കോടതി ഉത്തരവ്. കേരളത്തിൽ നിയമാനുസൃത നിക്ഷേപങ്ങൾക്ക് ഒരുങ്ങുന്നവർക്ക് ആശ്വാസം നൽകുന്ന സന്ദേശവുമാണ്. സമൂഹ മാദ്ധ്യമങ്ങളിലടക്കം തെറ്റായ പ്രചാരണങ്ങൾ നടത്തി ലുലു ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ വിലപ്പോവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |