തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഐ.എ.എസിന്റെ സസ്പെൻഷൻ കാലാവധി ഈ മാസം 16ന് അവസാനിക്കാനിരിക്കെ, തുടർനടപടിയുടെ കാര്യം ഇന്നത്തെ മന്ത്രിസഭായോഗം ചർച്ച ചെയ്തേക്കും. കഴിഞ്ഞ വർഷം ജൂലായ് 16നാണ് സസ്പെൻഷനിലായത്.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇതുസംബന്ധിച്ച ഫയൽ പൊതുഭരണവകുപ്പ് സർക്കാരിലേക്ക് കൈമാറിയതായാണ് വിവരം.
സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്ന സുരേഷിനെ സർക്കാർ വകുപ്പിൽ നിയമിച്ചത് സംബന്ധിച്ച് അറിവുണ്ടായതും ആണ് ശിവശങ്കറിന്റെ സസ്പെൻഷനിലേക്ക് നയിച്ചത്. ചീഫ് സെക്രട്ടറി, ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയാണ് ശിവശങ്കർ. കേസിൽ ശിവശങ്കറിന്റെ പങ്ക് സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ഏജൻസികൾ സർക്കാരിന് കൈമാറിയിട്ടില്ല. ശക്തമായ തെളിവുകൾ കോടതിയിലെത്തിക്കാനുമായിട്ടില്ല. സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതിയുടെ കണ്ടെത്തലുകൾ ഗുരുതര കുറ്റകൃത്യമല്ലാത്തതിനാൽ സർക്കാരിന് വേണമെങ്കിൽ സസ്പെൻഷൻ പിൻവലിക്കാം. 2023 ജനുവരി വരെ ശിവശങ്കറിന് സർവീസ് കാലാവധിയുണ്ട്.
അഴിമതിക്കേസിലല്ലെങ്കിൽ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ സസ്പെൻഷൻ കാലാവധി ഒരു വർഷമാണ്. അതിന് ശേഷം നീട്ടാൻ കേന്ദ്രാനുമതി വേണം. ഇല്ലെങ്കിൽ സ്വമേധയാ പിൻവലിക്കപ്പെടും. പരമാവധി രണ്ട് വർഷമേ ഐ.എ.എസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്തു നിറുത്താനാകൂ.
മുഖ്യമന്ത്രിയടക്കമുള്ളവർക്ക് സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നതിനാൽ ഇന്നലെ ചേരേണ്ടിയിരുന്ന മന്ത്രിസഭായോഗം ഇന്നത്തേക്ക് മാറ്റിയിട്ടുണ്ട്. രാവിലെ 10നാണ് യോഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |