തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള വഴി വിട്ട ബന്ധത്തിന്റെ പേരിൽ കേസിൽ പ്രതി ചേർക്കപ്പെട്ട മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം. ശിവശങ്കർ സമർപ്പിച്ച സ്വയം വിരമിക്കൽ അപേക്ഷ സർക്കാർ തള്ളി.
ക്രിമിനൽ കേസിൽ പ്രതിയാവുകയോ, അച്ചടക്കനടപടി നേരിടുകയോ ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സ്വയം വിരമിക്കൽ അപേക്ഷ പരിഗണിക്കാനാവില്ലെന്ന സിവിൽ സർവീസ് ചട്ടത്തിലെ വ്യവസ്ഥ പ്രകാരമാണ് തള്ളിയത്. സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് സ്വയം വിരമിക്കുന്നതിന് കേന്ദ്ര വിജിലൻസ് കമ്മിഷന്റെ അനുമതി വേണം. ക്രിമിനൽ കേസുള്ളതിനാൽ ശിവശങ്കറിന് അത് ലഭിക്കില്ല. ഒരാഴ്ച മുമ്പ് സമർപ്പിച്ച സ്വയം വിരമിക്കൽ അപേക്ഷ തള്ളിയതിന് പിന്നാലെയാണ്, കഴിഞ്ഞ ദിവസം മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാലാ വകുപ്പുകളുടെ അധിക ചുമതലകൾ കൂടി ശിവശങ്കറിന് നൽകിയത്.
സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന് സർക്കാരിന്റെ പ്രോജക്ടിൽ ജോലി നൽകിയതുമായി ബന്ധപ്പെട്ടും ശിവശങ്കറിനെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. പ്രാഥമികാന്വേഷണത്തിൽ ഇതിൽ കഴമ്പുണ്ടെന്ന് കണ്ടാണ് ശിവശങ്കറിനെ 2020 ജൂലായ് 16ന് സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി അവസാനിച്ച് ഇക്കഴിഞ്ഞ ജനുവരിയിൽ തിരിച്ചെത്തിയ ശിവശങ്കറിന് കായിക-യുവജനക്ഷേമ വകുപ്പുകളുടെ ചുമതല നൽകിയിരുന്നു. ഫെബ്രുവരിയിൽ അശ്വത്ഥാമാവ് വെറുമൊരാന എന്ന പേരിൽ ആത്മകഥാപരമായ പുസ്തകമെഴുതി വീണ്ടും വിവാദത്തിലായി. ഇത് സർക്കാരിന്റെ അനുമതിയില്ലാതെ എഴുതിയതാണെന്ന് കാട്ടി ചീഫ്സെക്രട്ടറിക്ക് പരാതി ലഭിച്ചെങ്കിലും തുടർനടപടികളുണ്ടായില്ലെന്ന ആക്ഷേപമുണ്ട്. ബാങ്ക് ജോലിക്ക് ശേഷം ഡെപ്യൂട്ടി കളക്ടറായി സർക്കാർ സർവീസിൽ പ്രവേശിച്ച ശിവശങ്കർ 1995ലാണ് ഐ.എ.എസ് നേടിയത്. അടുത്ത വർഷം ജനുവരിയിൽ സർവീസ് കാലാവധി തീരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |