തിരുവനന്തപുരം: പാർലമെന്ററി ജനാധിപത്യത്തിൽ നിയമസഭയ്ക്കകത്ത് പരമാധികാരി സ്പീക്കറാണെന്ന് സ്പീക്കർ എം.ബി. രാജേഷ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നിയമസഭാ കൈയാങ്കളിക്കേസുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീംകോടതി പരാമർശങ്ങൾ വാർത്താലേഖകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഈ പ്രതികരണം.
നിയമസഭയിയാലും പാർലമെന്റിലായാലും സ്പീക്കറാണ് പരമാധികാരിയെന്ന് പലവട്ടം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. സോമനാഥ് ചാറ്റർജി ലോക്‌സഭാ സ്പീക്കറായിരിക്കെ, ചോദ്യക്കോഴ കേസുമായി ബന്ധപ്പെട്ട് കൈക്കൊണ്ട നടപടിയുടെ ഭാഗമായി സുപ്രീംകോടതി നോട്ടീസ് അയച്ചപ്പോൾ അത് കൈപ്പറ്റാൻ അദ്ദേഹം തയ്യാറായില്ല. അത് സഭയുടെ പരമാധികാരം തടസ്സപ്പെടുത്തുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കൈയാങ്കളിക്കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടനെതിരെ ഉയർന്ന ആരോപണവുമായി ബന്ധപ്പെട്ട് ലഭിച്ച നോട്ടീസിൽ സാധാരണ പാലിച്ചുവരുന്ന നടപടിക്രമങ്ങളനുസരിച്ച് കാര്യങ്ങൾ നീങ്ങും. സഭാ ടി.വി നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന ഉന്നതതല സമിതി, പുതിയ നിയമസഭ നിലവിൽ വന്ന സാഹചര്യത്തിൽ പുനഃസംഘടിപ്പിച്ചിട്ടുണ്ട്.
കടലാസ് രഹിത സഭ നവംബർ ഒന്നിന്
നവംബർ ഒന്നോടെ കേരള നിയമസഭ പൂർണമായും കടലാസ് രഹിതമാക്കാനാണ് ശ്രമം. കൊവിഡ് പ്രതിസന്ധിയും മറ്റും ബാധിച്ചതിനാലാണ് നടപടികൾ നീണ്ടത്. സഭയിലെ ഇൻഹൗസ് ആപ്ലിക്കേഷനുകൾ പൂർത്തിയായി. സഭയിൽ വയ്ക്കുന്ന രേഖകൾ മാദ്ധ്യമപ്രവർത്തകർക്കും അപ്പോൾത്തന്നെ ഇരിപ്പിടത്തിലെ ടാബിൽ ലഭ്യമാകും.
എം.എൽ.എ ഹോസ്റ്റൽ പൊളിച്ചു പണിയാൻ തീരുമാനിച്ചിട്ടില്ല. താമസസൗകര്യവുമായി ബന്ധപ്പെട്ട് എം.എൽ.എമാരിൽ നിന്ന് പരാതികൾ വന്നിട്ടുണ്ട്. അത് ഹൗസ് കമ്മിറ്റി പരിശോധിച്ചു വരികയാണെന്നും സ്പീക്കർ അറിയിച്ചു.
ഫോൺ ചോർത്തൽ ജനാധിപത്യ വിരുദ്ധം
ജനാധിപത്യ സംവിധാനത്തിൽ ചിന്തിക്കാൻ കഴിയാത്തതാണ് ഫോൺ ചോർത്തലെന്ന് സ്പീക്കർ എം.ബി. രാജേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ് ഫോൺ ചോർത്തലെന്ന് സുപ്രീംകോടതി നേരത്തേ വിധിച്ചിട്ടുണ്ട്. ഭരണഘടനയുടെ 21ാം അനുച്ഛേദം ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നു. അതിൽ സ്വകാര്യതയ്ക്കുള്ള അവകാശവും പെടും. ഫോൺചോർത്തൽ എന്നത് സ്വകാര്യതയുടെയും അനുച്ഛേദം 21ന്റെയും ലംഘനമാണ്. അനുച്ഛേദം 19(1)എ എന്നത് മൗലികാവകാശങ്ങളുടെ സംരക്ഷണം ഉറപ്പുനൽകുന്നതാണ്. സ്വകാര്യത മൗലികാവകാശമാണെന്നും സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വന്നിട്ടുള്ള ആക്ഷേപം സംബന്ധിച്ച് അന്വേഷണം നടത്തി വസ്തുതകൾ പുറത്തുവരട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |